ലണ്ടൻ: എഫ്എ കപ്പ് ഫുട്ബോൾ ക്വാർട്ടറിൽ അധിക സമയത്തെ ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു ജയം. നോർവിച്ച് സിറ്റിക്കെതിരായ മത്സരത്തിൽ നിശ്ചിത സമയത്ത് 1-1 സമനിലയായിരുന്ന യുണൈറ്റഡിന് അധികസമയത്തെ ഗോളിൽ ഹാരി മഗ്വെയറാണ് സന്തോഷം സമ്മാനിച്ചത്. ഷെഫീൽഡ് യുണൈറ്റഡിനെതിരേ ഇഞ്ചുറി ടൈമിലായിരുന്നു ആഴ്സണലിന്റെ വിജയ ഗോളെത്തിയത്. ഇതോടെ യുണൈറ്റഡും ആഴ്സണലും സെമിയിൽ പ്രവേശിച്ചു.
ഇഗ്ഹാലൊയുടെ ഗോളിൽ 51-ാം മിനിറ്റിൽ യുണൈറ്റഡ് മുന്നിൽ കടന്നെങ്കിലും ടോഡ് കാന്റ്വെൽ 75-ാം മിനിറ്റിൽ സമനില ഗോൾ നേടി. 88-ാം മിനിറ്റിൽ ടിം ക്ലോസെ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ നോർവിച്ചിന്റെ അംഗസംഖ്യ പത്തായി ചുരുങ്ങി. 118-ാം മിനിറ്റിലായിരുന്നു യുണൈറ്റഡിന്റെ വിജയം കുറിച്ച് മഗ്വെയറിന്റെ ഗോൾ പിറന്നത്. അതോടെ യുണൈറ്റഡ് സെമിയിലേക്ക് ചുവടുവച്ചു.
ഷെഫീൽഡിനെതിരേ 25-ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി കിക്കിലൂടെ ആഴ്സണൽ മുന്നിൽ കടന്നു. നിക്കോളാസ് പെപ്പെയായിരുന്നു പന്ത് വലയിലാക്കിയത്. 87-ാം മിനിറ്റിൽ ഷെഫീൽഡിന്റെ മറുപടി ഡേവിഡ് മക്ഗ്ലോഡ്റിക്കിലൂടെ എത്തി. അധിക സമയത്തേക്ക് മത്സരം നീങ്ങുമെന്ന് തോന്നിപ്പിച്ചെങ്കിലും ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റിൽ ഡാനി സെബല്ലോസ് ഗണ്ണേഴ്സിന്റെ വിജയഗോൾ സ്വന്തമാക്കി.
അധിക സന്തോഷം; മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്സണൽ എഫ്എ കപ്പ് സെമിയിൽ
12:30 AM Jun 29, 2020 | Deepika.com