ടുറിൻ: ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ മിന്നും പ്രകടനത്തിലൂടെ യുവന്റസിനു ജയം. ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 4-0 ന് ലീക്ഷെയെയാണ് അവർ കീഴടക്കിയത്. റൊണാൾഡോ പെനൽറ്റി കിക്കിലൂടെ ഒരു ഗോൾ നേടുകയും രണ്ട് ഗോളിനു വഴിവയ്ക്കുകയും ചെയ്തു. ഗോൾ രഹിതമായ ആദ്യ പകുതിക്കുശേഷം റൊണാൾഡോയുടെ പാസിലൂടെ പൗലോ ഡിബാല യുവന്റസിന്റെ ആദ്യ ഗോൾ നേടി. 62-ാം മിനിറ്റിലാണ് റൊണാൾഡോയുടെ പെനൽറ്റി ഗോളെത്തിയത്. 83-ാം മിനിറ്റിൽ ഗോണ്സാലൊ ഹിഗ്വിന്റെ ഗോളിനും റൊണാൾഡോയാണ് വഴിതെളിച്ചത്. 85-ാം മിനിറ്റിൽ ഡി ലൈറ്റ് യുവന്റസിന്റെ പട്ടിക പൂർത്തിയാക്കി. 31-ാം മിനിറ്റിൽ ഫാബിയോ ലുസിയോനി ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ലീക്ഷെ പത്തു പേരായി ചുരുങ്ങിയിരുന്നു.
ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള ലാസിയോയുമായുള്ള പോയിന്റ് വ്യത്യാസം യുവന്റസ് ഏഴ് ആക്കി ഉയർത്തി. 28 മത്സരങ്ങളിൽനിന്ന് യുവന്റസിന് 69ഉം 27 മത്സരങ്ങളിൽനിന്ന് ലാസിയോയ്ക്ക് 62ഉം പോയിന്റാണുള്ളത്. 58 പോയിന്റുള്ള ഇന്റർ മിലാനാണ് മൂന്നാം സ്ഥാനത്ത്.
ബാഴ്സ കുടുങ്ങി
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോൾ കിരീട പോരാട്ടത്തിൽ റയൽ മാഡ്രിഡുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിവന്ന ബാഴ്സലോണയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. എവേ പോരാട്ടത്തിൽ സെൽറ്റ വിഗൊയുമായി ബാഴ്സ 2-2 സമനില വഴങ്ങി. രണ്ട് തവണ മുന്നിൽ കടന്നശേഷമായിരുന്നു ബാഴ്സ കുടുങ്ങിയത്. 32 മത്സരങ്ങളിൽനിന്ന് 69 പോയിന്റുമായി ബാഴ്സലോണ ഒന്നാമത് എത്തി. 31 മത്സരങ്ങളിൽനിന്ന് 68 പോയിന്റുമായി റയൽ മാഡ്രിഡ് രണ്ടാമതുണ്ട്.
ഇഞ്ചുറി ടൈമിൽ സെൽറ്റ ജയം കുറിക്കുമെന്നു തോന്നിപ്പിച്ചെങ്കിലും ഗോൾ ലൈൻ ലക്ഷപ്പെടുത്തലിലൂടെ ഗോളി ടെൻ സ്റ്റീഗൻ ബാഴ്സയെ തുണച്ചു. ലൂയിസ് സുവാരസ് (20, 67) ആണ് ബാഴ്സയ്ക്കായി രണ്ട് ഗോളും സ്വന്തമാക്കിയത്. 88-ാം മിനിറ്റിൽ ആസ്പസിലൂടെയാണ് സെൽറ്റ സമനില പിടിച്ചത്. സ്മൊലോവ് (50) ആയിരുന്നു സെൽറ്റയുടെ ആദ്യ ഗോളിനുടമ.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ബിൽബാവൊ 3-1ന് മയ്യോർക്കയെ കീഴടക്കി.
റൊണാൾഡോ ഷോ
12:20 AM Jun 28, 2020 | Deepika.com