ആൽബർട്ട് റോജർ മില്ല എന്ന റോജർ മില്ലയെ ഓർമയില്ലേ... ഗോളടിച്ചശേഷം കോർണർ ഫ്ളാഗിനടുത്തേക്ക് ഓടിയെത്തി മില്ല നടത്തുന്ന ഇടുപ്പ് ഡാൻസ് എങ്ങനെ മറക്കാനാകും... ഇടുപ്പ് ഡാൻസിനേക്കാൾ പ്രായം ഒരു സംഖ്യമാത്രമാണെന്ന് കാൽപ്പന്ത് ചരിത്രത്തിൽ കോറിയിട്ട് നടന്നകന്ന മനുഷ്യനാണ് കാമറൂണിന്റെ ഈ മുൻ താരം. ഫിഫ ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും പ്രായം കൂടിയ ഗോൾ നേട്ടക്കാരൻ എന്ന റിക്കാർഡ് മില്ല കുറിച്ചത് ഇന്നേക്ക് 26 വർഷം മുന്‍പ്. 1994ലെ അമേരിക്കൻ ലോകകപ്പിൽ ജൂണ്‍ 28നു നടന്ന റഷ്യ x കാമറൂണ്‍ പോരാട്ടത്തിലായിരുന്നു മില്ലയുടെ ചരിത്രം കുറിച്ച ഗോൾ. ആ ഗോൾ നേടുന്പോൾ മില്ലയ്ക്ക് പ്രായം 42 വയസും 39 ദിവസവും.
മുപ്പത്തിയാറാം വയസിൽ രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിച്ചെങ്കിലും രണ്ട് വർഷത്തിനുശേഷം തിരിച്ചെത്തിയാണ് മില്ല ചരിത്രം കുറിച്ചത്. രണ്ടാം വരവിൽ തന്റെ മുപ്പത്തിയെട്ടാം വയസിൽ മില്ല ഡാൻസ് ഫുട്ബോൾ ലോക ഫുട്ബോളിൽ തരംഗം സൃഷ്ടിച്ചു. 1990ലെ ഇറ്റാലിയൻ ലോകകപ്പിലായിരുന്നു അത്. ലോകകപ്പിനു തൊട്ടുമുന്‍പ് കാമറൂണ്‍ ടീമിലേക്ക് മില്ലയെ തിരികെകൊണ്ടുവരണമെന്ന് മാധ്യമങ്ങൾ മുറവിളികൂട്ടിയ സമയം. ഒടുവിൽ പ്രസിഡന്റ് പോൾ ബിയയുടെ ഫോണ്‍ കോൾ മില്ലയെ തേടിയെത്തി. വിരമിക്കൽ തീരുമാനം പിൻവലിച്ച് ടീമിലേക്ക് മടങ്ങിയെത്തണമെന്നായിരുന്നു ആവശ്യം. അതോടെ ഇറ്റാലിയൻ ലോകകപ്പിൽ മില്ല കാമറൂണിന്റെ കുപ്പായമണിഞ്ഞു. പിന്നീടെല്ലാം ചരിത്രം. 1986ൽ ചാന്പ്യന്മാരായ അർജന്റീനയെ ഒരു ഗോളിന് അട്ടിമറിച്ച് കാമറൂണിന്റെ ലോകകപ്പ് പടപ്പുറപ്പാടിനു തുടക്കം. കാമറൂണ്‍ ക്വാർട്ടറിൽ. ലോകകപ്പ് ചരിത്രത്തിൽ ക്വാർട്ടറിൽ കടക്കുന്ന ആദ്യ ആഫ്രിക്കൻ ടീമായി കാമറൂണ്‍. മില്ല നാല് ഗോൾ നേടി ലോകകപ്പിൽ തരംഗമായി. റൊമാനിയയ്ക്കെതിരായ ഗ്രൂപ്പ് ഘട്ട പോരാട്ടത്തിലും പ്രീക്വാർട്ടറിൽ കൊളംബിയയ്ക്കെതിരേയുമായിരുന്നു മില്ലയുടെ ഇരട്ട ഗോളുകൾ.
കൊളംബിയയ്ക്കെതിരായ ഇരട്ട ഗോൾ ആരാധക ഹൃദയങ്ങളെ കീഴടക്കുന്നതായിരുന്നു. കാരണം, അക്കാലത്ത് കൊളംബിയയുടെ വലകാത്തത് ഇതിഹാസ ഗോളിയായ റെനെ ഹിഗ്വിറ്റയെന്ന നീളൻ ചുരുളൻമുടിക്കാരനായിരുന്നു. സ്കോർപിയൻ കിക്ക് രക്ഷപ്പെടുത്തലിലൂടെ കാൽപ്പന്ത് പോരാട്ടത്തിൽ ഉന്മാദത്തിന്റെ മൂർത്തീഭാവമായ ഹിഗ്വിറ്റയ്ക്കെതിരേ മില്ല രണ്ട് ഗോൾ നേടിയതും അധിക സമയത്ത്. അതിൽ രണ്ടാമത്തെ ഗോൾ ഹിഗ്വിറ്റയുടെ കാലിൽനിന്ന് പന്ത് റാഞ്ചിയായിരുന്നു എന്നതാണ് ശ്രദ്ധേയം.
1990ൽ കുറിച്ച ഏറ്റവും പ്രായമുള്ള ഗോളടിക്കാരൻ എന്ന റിക്കാർഡാണ് 94ലെ വിശ്വപോരാട്ടത്തിൽ മില്ലതന്നെ തിരുത്തിയത്. അന്ന് റഷ്യക്കെതിരായ പോരാട്ടത്തിൽ പകരക്കാരുടെ ബെഞ്ചിൽനിന്നെത്തി തൊട്ടടുത്ത നിമിഷത്തിലായിരുന്നു മില്ലയുടെ 42-ാം വയസ് ഗോൾ. മത്സരത്തിൽ 6-1ന് റഷ്യയാണ് ജയിച്ചതെങ്കിലും മില്ലയുടെ ഗോളും ഇടുപ്പ് ഡാൻസും ഇന്നും ഫുട്ബോൾ സ്മൃതികളിൽ തിളങ്ങിനിൽക്കുന്നു.
അനീഷ് ആലക്കോട്
ഡാൻസ് വിത്ത് മില്ല...
12:20 AM Jun 28, 2020 | Deepika.com