ജർമൻ പരിശീലകനായ യർഗൻ ക്ലോപ്പിന്റെ കുട്ടികൾ ലീഗിൽ ഏഴ് മത്സരം ശേഷിക്കേയാണ് ചാന്പ്യന്മാരായത്. ചെൽസിക്കെതിരായ മത്സരത്തിൽ 2-1ന് മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെട്ടതോടെയാണ് ചെന്പടയുടെ കിരീട ധാരണം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ 4-0നു കീഴടക്കി ലിവർപൂൾ കിരീടം ഏകദേശം ഉറപ്പിച്ചു. മാഞ്ചസ്റ്റർ സിറ്റി ചെൽസിക്കെതിരേ ജയിച്ചാൽ ലിവർപൂളിന് ഒരു ജയം കൂടി നേടേണ്ടിയിരുന്നു. എന്നാൽ, സിറ്റി പരാജയപ്പെട്ടതോടെ കിരീടം ലഭിച്ചു. ജർമൻ പരിശീലകൻ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കുന്നതും ഇതാദ്യം.
ഏഴ് മത്സരം ശേഷിക്കേ കിരീടം ഉറപ്പിച്ചതിലൂടെ ലിവർപൂൾ റിക്കാർഡും കുറിച്ചു. അഞ്ച് മത്സരം വീതം ശേഷിക്കേ മാഞ്ചസ്റ്റർ സിറ്റിയും മാഞ്ചസ്റ്റർ യുണൈറ്റഡും കിരീടം സ്വന്തമാക്കിയതായിരുന്നു മുന്പുള്ള റിക്കാർഡ്. 2017-18ൽ മാഞ്ചസ്റ്റർ സിറ്റി കുറിച്ച 100 പോയിന്റ് എന്ന റിക്കാർഡ് തകർക്കാനുള്ള അവസരവും ലിവർപൂളിന് മുന്നിലുണ്ട്. നിലവിൽ 31 മത്സരങ്ങളിൽ 86 പോയിന്റാണ് ലിവർപൂളിനുള്ളത്.
ചെൽസിയുടെ തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ക്രിസ്റ്റ്യൻ പുലിസിച്ചിന്റെ ഗോളിൽ ചെൽസി 36-ാം മിനിറ്റിൽ മുന്നിൽ പ്രവേശിച്ചു. എന്നാൽ, 55-ാം മിനിറ്റിൽ കെവിൻ ഡി ബ്രൂയിന്റെ ഗോളിൽ സിറ്റി ഒപ്പമെത്തി. 78-ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച വില്യണ് ചെൽസിക്ക് ജയം സമ്മാനിച്ചു.
ക്രിസ്റ്റ്യൻ പുലിസിച്ചും ക്ലോപ്പും
ചെൽസിയിലെത്തും മുന്പ് ജർമൻ ക്ലബ്ബായ ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ താരമായിരുന്നു പുലിസിച്ച്. അന്ന് ബൊറൂസിയയുടെ പരിശീലകനായിരുന്നു ക്ലോപ്പ്. ഒരു അമേരിക്കൻ താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുക നൽകിയാണ് 2019ൽ ചെൽസി പുലിസിച്ചിനെ സ്വന്തമാക്കിയത്.
ലിവർപൂളിന്റെ കിരീടത്തിനായി ക്ലോപ്പ് ഇഷ്ടതാരത്തിന്റെ സഹായം തേടി എന്ന രീതിയിൽ ഇതോടെ സമൂഹമാധ്യമങ്ങളിൽ ട്രോൾ നിറഞ്ഞു. ടൈം മെഷീനിലൂടെ ക്ലോപ്പ് കാര്യങ്ങൾ മുൻകൂട്ടി കണ്ടെന്നും അങ്ങനെയാണ് ബുണ്ടസ് ലിഗയിൽ നിന്ന് ചെൽസിയിലേക്ക് പുലിസിച്ചിനെ ക്ലോപ്പ് എത്തിച്ചതെന്നുംവരെ ട്രോളുണ്ടായി.