ടെന്നീസ് കോർട്ടും ആരാധക ഹൃദയവും കവർന്ന ഒരു സ്വർണ തലമുടിക്കാരിയുണ്ടായിരുന്നു. അവളുടെ ചന്തവും കളിയഴകും ടെന്നീസിന്റെ പ്രചാരണത്തിനുപോലും വളമായി. ടെന്നീസിനു വളക്കൂറില്ലാതിരുന്ന ഇന്ത്യൻ മണ്ണിൽപോലും കളിയാരാധകർ സൃഷ്ടിക്കപ്പെട്ടു. ആരാധകരുടെ ഹൃദയങ്ങളിലേതുപോലെ റൂമിന്റെ ചുവരുകളിലും ആ സുന്ദരിയുടെ വിവിധ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടു. അതെ, ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളുടെ അവസാന പകുതിയോടെ ടെന്നീസ് കോർട്ടിൽ ഉദിച്ചുയർന്ന സ്റ്റെഫാനി മരിയ ഗ്രാഫ് എന്ന സ്റ്റെഫി ഗ്രാഫ് ലോകത്തുണ്ടാക്കിയ ചലനം ചെറുതൊന്നുമല്ലായിരുന്നു. ഈ ജർമൻ സുന്ദരി തന്റെ 17-ാം വയസിൽ 1987ലെ ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിൾസ് കിരീടത്തിൽ മുത്തമിട്ടത് ഇതുപോലൊരു ജൂണ്‍ 27ന്. സ്റ്റെഫിയുടെ കരിയറിലെ ആദ്യ ഗ്രാൻസ്ലാം കിരീടമായിരുന്നു അത്.
ടെന്നീസ് കോർട്ടിൽ അതുവരെയുണ്ടായിരുന്ന കരുത്തുറ്റ വനിതാ താരമായ മർട്ടീന നാവ്രതിലോവയെ ഫൈനലിൽ കീഴടക്കിയായിരുന്നു സ്റ്റെഫി തന്റെ കന്നി ഗ്രാൻസ്ലാം ചുണ്ടോടടുപ്പിച്ചത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ 6-4, 4-6, 8-6നായിരുന്നു സ്റ്റെഫിയുടെ ജയം. തുടർന്നങ്ങോട്ട് സ്റ്റെഫി ദിനങ്ങളായിരുന്നു. നാവ്രതിലോവയ്ക്കും ക്രിസ് എവർട്ടിനും ശേഷം ടെന്നീസ് ലോകം അടക്കിവാണ താരമായി സ്റ്റെഫി.
1988ലാണ് സ്റ്റെഫി ഉഗ്രപ്രതാപിയായത്. നാല് ഗ്രാൻസ്ലാമും (ഓസ്ട്രേലിയൻ, ഫ്രഞ്ച്, വിംബിൾഡൻ, യുഎസ് ) ഒളിന്പിക് സ്വർണവും ഒരു കലണ്ടർ വർഷത്തിൽ നേടി ഗോൾഡൻസ്ലാം സ്വന്തമാക്കിയ ലോകത്തിലെ ഒരേയൊരു താരമായി. എല്ലാ ഗ്രാൻസ്ലാം ചാന്പ്യൻഷിപ്പുകളും കുറഞ്ഞത് നാലു തവണ നേടിയ താരം, ലോക ടെന്നീസ് ചരിത്രത്തിൽ ഏറ്റവും കൂടൂതൽ കാലം ഒന്നാം റാങ്കിൽ തുടർന്ന താരം (377 ആഴ്ച) എന്നീ റിക്കാർഡുകളും സ്റ്റെഫിക്കു മാത്രം സ്വന്തം. നാവ്രതിലോവയും എവർട്ടും ഗബ്രിയേല സബത്തീനിയും ഹെലേന സുക്കോവയുമെല്ലാം വിവിധ ഫൈനൽ വേദികളിൽ മാറിമാറി വന്നെങ്കിലും 22 ഗ്രാൻസ്ലാം കിരീടങ്ങൾ സ്റ്റെഫി സ്വന്തമാക്കി.
യൂഗോസ്ലാവ്യൻ സുന്ദരിയായ മോണിക്ക സെലസ് 1990ൽ സ്റ്റെഫിയെ കീഴടക്കി ഫ്രഞ്ച് ഓപ്പണിൽ മുത്തമിട്ടതാണ് ഇതിനിടെ ശ്രദ്ധേയമായത്. പതിനാറുകാരിയായ സെലസ് അതോടെ ഫ്രഞ്ച് ഓപ്പണിൽ മുത്തമിടുന്ന പ്രായം കുറഞ്ഞ താരമായി. 91, 92, 93 വർഷങ്ങളിൽ സെലസ് സ്റ്റെഫിയെ പിന്തള്ളി ലോക ഒന്നാം നന്പറായി. 92ൽ ഇതുപോലൊരു ജൂണ്‍ 27ന് സെലസ് കളിമണ്കോർട്ടിൽ സ്റ്റെഫിയെ വീണ്ടും കരയിച്ചു. 93 ഓസ്ട്രേലിയൻ ഓപ്പണ്‍ ഫൈനലിലും സെലസിനു മുന്നിൽ സ്റ്റെഫി വീണു. 1993 ജർമനിയിൽ ഹാംബർഗ് ഓപ്പണിന്റെ ക്വാർട്ടർ ഫൈനലിനിടെ സെലസിനെ കോർട്ടിൽവച്ച് സ്റ്റെഫിയുടെ ഭ്രാന്തനായ ആരാധകൻ കുത്തിവീഴ്ത്തി. സെലസ് ഇനി കളിക്കാതിരിക്കാനാണ് കുത്തിവീഴ്ത്തിയതെന്നായിരുന്നു ഗുന്തർ പോർഷെന്ന ആ ആരാധകൻ പറഞ്ഞത്. അത്രമേൽ ഇഷ്ടമായിരുന്നു സ്റ്റെഫിയോട് ആരാധകർക്ക്.
സ്റ്റെഫീ, വിൽ യു മാരി മീ എന്ന് വിംബിൾഡൻ മത്സരത്തിനിടെ ഒരു ആരാധകൻ ഗാലറിയിൽനിന്ന് വിളിച്ചു ചോദിച്ചു. ഏതാനും നിമിഷം ചിരിച്ചശേഷം സ്റ്റെഫിയുടെ സരസമായ മറുപടിയുണ്ട് ഹൗ മച്ച് മണി ഡു യു ഹാവ്...? ആ മറുചോദ്യത്തിലെ നർമം കരഘോഷത്തോടെയാണ് ഗാലറി സ്വീകരിച്ചത്. 1999ൽ ഫ്രഞ്ച് ഓപ്പണ്‍ സ്വന്തമാക്കി, ലോക മൂന്നാം റാങ്കിൽ ആയിരിക്കേ തന്റെ മുപ്പതാം വയസിൽ സ്റ്റെഫി ടെന്നീസ് കോർട്ടിനോട് വിടപറഞ്ഞു. 2001ൽ അവർ, ടെന്നീസ് ചാന്പ്യൻ ആന്ദ്രെ ആഗസിയെ വിവാഹം കഴിച്ചു. അതെ, 13-ാം വയസിൽ എടിപി വേദിയിൽ അരങ്ങേറ്റം കുറിച്ച സ്റ്റെഫി ഒരു വസന്തകാലത്തിന്റെ ഓർമയാണ്.
അനീഷ് ആലക്കോട്
സ്റ്റെഫീ, വിൽ യു മാരി മീ...?
12:14 AM Jun 27, 2020 | Deepika.com