ലിവര്‍പൂള്‍: ലിവര്‍പൂള്‍ എഫ്സി ഒരു ജയം കൂടി നേടിക്കഴിഞ്ഞാല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കും. ലോക്ക്ഡൗണിനുശേഷമുള്ള ആദ്യ മത്സരത്തില്‍ സമനിലയില്‍ പിരിയേണ്ടിവന്ന ലിവര്‍പൂള്‍ ഏറ്റവും മികച്ച ഫോമില്‍ തിരിച്ചെത്തി ക്രിസ്റ്റല്‍ പാലസിനെ 4-0ന് തോല്‍പ്പിച്ചു. ലോക്ക്ഡൗണിനുശേഷമുള്ള ആദ്യ മത്സരത്തില്‍ എവര്‍ട്ടണോട് ഗോള്‍ രഹിത സമനില പാലിച്ചതോടെ യുര്‍ഗന്‍ ക്ലോപ്പിന്റെ ടീമിന്റെ ഫോമിനെ പലരും സംശയിച്ചു. എന്നാല്‍ ക്രിസ്റ്റല്‍ പാലസിനെ തകര്‍ത്ത ലിവര്‍പൂള്‍ ആദ്യ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് ഒരുപടി അടുത്തു. പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ സ്വന്തം ആന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നേടുന്ന തുടര്‍ച്ചയായ 23-ാമത്തെ ജയമാണ്.
ഇംഗ്ലീഷ് ഫുട്ബോള്‍ ലീഗ് ഫസ്റ്റ് ഡിവിഷന് കിരീടം 18 തവണ നേടിയിട്ടുണ്ടെങ്കിലും ഫസ്റ്റ് ഡിവിഷന് 1992-ൽ പ്രീമിയര്‍ ലീഗ് എന്ന പേര് സ്വീകരിച്ചശേഷം ലിവര്‍പൂളിന് കിരീടത്തില്‍ മുത്തമിടാനായിട്ടില്ല. 1989-90 സീസണിലാണ് ലിവര്‍പൂള്‍ അവസാനമായി ഫസ്റ്റ് ഡിവിഷന് ചാമ്പ്യന്മാരായത്.
ട്രെന്‍ഡ് അലക്സാണ്ടര്‍ അര്‍നോള്‍ഡ്, സല, ഫാബിഞ്ഞോ, സാദിനോ മാനെ എന്നിവരുടെ ഗോളുകളിലാണ് ലിവര്‍പൂളിന്റെ ജയം. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് ചെല്‍സിയെ തോല്‍പ്പിക്കാനായില്ലെങ്കില്‍ ലിവര്‍പൂള്‍ ജേതാക്കളാകും. അല്ലെങ്കില്‍ സിറ്റിയുടെ എത്തിഹാദ് സ്റ്റേഡിയത്തില്‍ ജൂലൈ രണ്ടിന് നടക്കുന്ന മത്സരത്തില്‍ അവരെ തോല്പിച്ചാലും കിരീടം സ്വന്തമാക്കാം. 31 കളിയില്‍ ലിവര്‍പൂളിന് 86 പോയിന്റും സിറ്റിക്ക്് 63 പോയിന്റുമാണ്.
23-ാം മിനിറ്റില്‍ പ്രതിരോധ മതിലിനു മുകളിലൂടെ പറന്ന അലക്സാണ്ടര്‍ അര്‍നോള്‍ഡിന്റെ തകര്‍പ്പന്‍ ഫ്രീകിക്ക് ഗോള്‍കീപ്പര്‍ വെയ്ന്‍ ഹെനേസെയെയും കടന്ന് വലയില്‍ പ്രവേശിച്ചു. 44-ാം മിനിറ്റില്‍ സല ലീഡ് ഉയര്‍ത്തി. 55-ാം മിനിറ്റില്‍ 30 വാര പുറത്തുനിന്ന് ഫാബിഞ്ഞോയുടെ റോക്കറ്റ് പോലുള്ള ലോംഗ് റേഞ്ചര്‍ പാലസിന്റെ വല തുളച്ചു. 69-ാം മിനിറ്റില്‍ സലയില്നിന്ന് പന്ത് സ്വീകരിച്ച മാനെ വലകുലുക്കി.
ലിവര്‍പൂള്‍ മത്സരത്തില്‍ സര്‍വാധിപത്യം പുലര്‍ത്തിയപ്പോള്‍ പാലസിന് ലിവര്‍പൂളിന്റെ പെനല്‍റ്റി ഏരിയയില്‍ കടന്ന് ഒരു ടച്ച് പോലും നടത്താനായില്ല. 2008നുശേഷം ആദ്യമായാണ് ഇങ്ങനെയൊരു സംഭവം പ്രീമിയര്‍ ലീഗില്‍ അരങ്ങേറുന്നത്.
ഹാട്രിക്ക് ക്ഷാമം തീര്‍ത്ത് മാര്‍സ്യാൽ
ഇപിഎലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഏഴു വര്‍ഷമായുള്ള ഹാട്രിക് ക്ഷാമം ആന്റണി മാര്‍സ്യാല്‍ അവസാനിച്ചു. മാര്സ്യാലിന്റെ ഹാട്രിക് മികവില്‍ യുണൈറ്റഡ് 3-0ന് ഷെഫീല്‍ഡ് യുണൈറ്റഡിനെ തോല്‍പ്പിച്ചു. ജയത്തോടെ മാഞ്ചസ്റ്റര്‍ ആദ്യ നാലില്‍ പ്രവേശിക്കാനുള്ള സാധ്യതകള്‍ നിലനിര്‍ത്തി. 31 കളിയില്‍ 49 പോയിന്റുമായി യുണൈറ്റഡ് അഞ്ചാം സ്ഥാനത്താണ്.
ഓള്‍ഡ് ട്രാഫഡില്‍ ആദ്യ പകുതിയില്‍തന്നെ രണ്ടു ഗോള്‍ നേടിയ മാര്‍സ്യാല്‍ ടീമിന്റെ ജയം ഉറപ്പിച്ചു. രണ്ടാം പകുതിയില്‍ ഒരെണ്ണംകൂടിയടിച്ച് ഹാട്രിക് തികച്ചു. ഇതോടെ ഫ്രഞ്ച് താരം പ്രീമിയര്‍ ലീഗില്‍ യുണൈറ്റഡിനായി ഏഴു വര്‍ഷത്തിനുശേഷം ഹാട്രിക് നേടുന്ന ആദ്യ താരമായി. 2013ല്‍ റോബിന് വാന്‍ പേഴ്സിയാണ് അവസാനമായി യുണൈറ്റഡിനായി ഹാട്രിക് നേടിയത്.
ഒരു ജയം അകലെ കിരീടം
12:08 AM Jun 26, 2020 | Deepika.com