മാഡ്രിഡ്: ലാ ലിഗയില്‍ കിരീടപ്പോരാട്ടം മുറുകി. ലോക്ക്ഡൗണിനുശേഷം തിരിച്ചെത്തിയ റയല്‍ മാഡ്രിഡ് തുടര്‍ച്ചയായ നാലാമത്തെ അനായാസ ജയത്തോടെ ലീഗില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഇരുപകുതിയിലുമായി വിനിഷ്യസ് ജൂണിയറും സെര്‍ജിയോ റാമോസും നേടിയ ഗോളുകളില്‍ റയല്‍ 2-0ന് മയ്യോര്‍ക്കയെ തോല്‍പ്പിച്ചു. റയലിന്റെ ജയത്തോടെ ബാഴ്സലോണയ്ക്ക് രണ്ടാം സ്ഥാനത്തേക്കിറങ്ങേണ്ടിവന്നു. ഇരുടീമുകള്‍ക്കും 31 കളിയില്‍ 68 പോയിന്റ് വീതമാണെങ്കിലും ഈ സീസണലിലെ ഹെഡ് ടു ഹെഡിന്റെ മേല്‍ക്കൈയിലാണ് റയല്‍ ഒന്നാം സ്ഥാനത്തെത്തിയത്.
മയ്യോര്‍ക്കയുടെ 15കാരനായ മുന്നേറ്റനിരതാരം ലൂക്ക റൊമേരോ പകരക്കാരനായി ഇറങ്ങിതോടെ ലാ ലിഗയില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരനായി.
19-ാം മിനിറ്റില്‍ ബ്രസീലിയന്‍ യുവതാരം വിനിഷ്യസ് അനായാസ ഗോളിലൂടെ റയലിനെ മുന്നിലെത്തിച്ചു. ഇതിനു മുമ്പ് ബ്രസീലിയന്‍ താരം ഒരവസരം നഷ്ടമാക്കിയിരുന്നു. രണ്ടാം പകുതിയില്‍ നായകന് റാമോസ് മികച്ചൊരു ഫ്രീകിക്കിലൂടെ റയലിന്റെ ലീഡ് ഉയര്‍ത്തി.
റയല്‍ ടീമില്‍ പരിശീലകന് സിനദിന്‍ സിദാന് നാലു മാറ്റങ്ങളാണ് നടത്തിയത്. വിനിഷ്യസ്, കരിം ബെന്‍സെമ എന്നിവര്‍ക്കൊപ്പം മുന്നേറ്റനിരയെ ശക്തമാക്കാന്‍ എദന് ഹസാര്‍ഡിനെ തിരിച്ചുവിളിച്ചു. കൂടാതെ ഗാരത് ബെയ്ലിനെ ആദ്യ പതിനൊന്നില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഫെബ്രുവരിക്കുശേഷം ആദ്യമായാണ് ബെയ്ൽ ആദ്യ പതിനൊന്നിലെത്തുന്നത്.
ലാ ലിഗയില്‍ കിരീടപ്പോര് മുറുകി
12:08 AM Jun 26, 2020 | Deepika.com