ജീവിതത്തിൽ ആദ്യമായി സംഭവിക്കുന്നതെന്തും ഇടനെഞ്ചിൽ എക്കാലവുമുണ്ടാകുമെന്നത് വാസ്തവം. കായിക ചരിത്രത്തിലും അതിനു മാറ്റമില്ല. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ രണ്ട് അസുലഭ നിമിഷങ്ങൾ ആദ്യമായി സംഭവിച്ചത് ജൂണ്‍ 25ന്. ടെസ്റ്റ് ക്രിക്കറ്റിലേക്ക് ഇന്ത്യ ആദ്യ ചുവടുവച്ചതും ഏകദിന ക്രിക്കറ്റ് ലോകകപ്പ് കിരീടത്തിൽ ടീം ഇന്ത്യ ആദ്യമായി ചുംബിച്ചതും ഇതേ ദിനം.
1932 ജൂണ്‍ 25-28: ഇംഗ്ലണ്ടിൽ പര്യടനത്തിനെത്തിയ ഇന്ത്യൻ ടീം അന്ന് അറിയപ്പെട്ടത് ഓൾ ഇന്ത്യ എന്ന പേരിൽ. ഐസിസിയിൽ 1926ൽ അംഗത്വം ലഭിച്ച ഇന്ത്യ തങ്ങളുടെ കന്നി ടെസ്റ്റ് മത്സരത്തിനായി ലണ്ടനിലെ ലോഡ്സിൽ. സി.കെ. നായിഡുവിന്റെ ക്യാപ്റ്റൻസിയിലാണ് ഇന്ത്യ ടെസ്റ്റിന് ഇറങ്ങിയത്. ത്രിദിന ടെസ്റ്റിൽ ടോസ് ജയിച്ച് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിൽ 259 റണ്‍സ് നേടി. നായിഡു (40) ടോപ് സ്കോററായ ഓൾ ഇന്ത്യ ടീമിന്റെ ഒന്നാം ഇന്നിംഗ്സ് 189ൽ അവസാനിച്ചു. ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 275 റണ്‍സ് എടുത്ത് ഡിക്ലയർ ചെയ്തതോടെ ഇന്ത്യൻ ലക്ഷ്യം 346 റണ്‍സ്. നകും അമർ സിംഗ് (51) അർധസെഞ്ചുറി നേടിയതൊഴിച്ചാൽ 187ൽ അവസാനിച്ച ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സിൽ ഒന്നുമില്ലായിരുന്നു. 158 റണ്‍സ് തോൽവിയോടെ ഇന്ത്യയുടെ ടെസ്റ്റ് അരങ്ങേറ്റ മത്സരം അവസാനിച്ചു.
1983 ജൂണ്‍ 25: വേദി ലോഡ്സ്. ഐസിസി ഏകദിന ലോകകപ്പിൽ ഹാട്രിക് കിരീടത്തിനായി ക്ലൈവ് ലോയ്ഡിന്റെ നേതൃത്വത്തിൽ വെസ്റ്റ് ഇൻഡീസ്. മറുവശത്ത് കപിൽ ദേവിന്റെ നേതൃത്വത്തിൽ കറുത്ത കുതിരകളായ ഇന്ത്യ കന്നിക്കിരീടത്തിനായുള്ള തയാറെടുപ്പിൽ. കൂട്ടലിലും കിഴിക്കലിലും മുൻതൂക്കം വിൻഡീസിന്. ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ഇന്ത്യ 54.4 ഓവറിൽ 183ന് പുറത്തായതോടെ വിൻഡീസ് മൂന്നാം തവണയും (1975, 1979) കിരീടം സ്വന്തമാക്കുമെന്ന് ഏവരും ഉറപ്പിച്ചു. എന്നാൽ, ബൽവിന്ദർ സിംഗ് സന്ധുവിന്റെ ഒരു ഇൻ സ്വിംഗറിൽ ഓപ്പണർ ഗ്രീനിഡ്ജിന്റെ വിക്കറ്റ് തെറിച്ചപ്പോൾ ഇന്ത്യ പൊരുതാനുറച്ചാണെന്ന് വ്യക്തമായി. ഒരു വിക്കറ്റിന് വിൻഡീസ് 50ൽ. വിവ് റിച്ചാർഡ്സും (28 പന്തിൽ ഏഴ് ഫോറിന്റെ അകന്പടിയോടെ 33) ഹെയ്ൻസും (13) ചേർന്നാണ് വിൻഡീസിനെ അവിടെവരെ എത്തിച്ചത്. ഹെയ്ൻസ് സ്കോർ 50ൽതന്നെ പുറത്ത്. മദൻലാലിനായിരുന്നു വിക്കറ്റ്. ക്ലൈവ് ലോയ്ഡ് ക്രീസിൽ. സ്കോർ 57ൽ നിൽക്കുന്പോൾ റിച്ചാർഡ്സ് മദൻലാലിനെ ഉയർത്തിയടിച്ചു. പിന്നോട്ടോടിയ കപിൽദേവ് ഉജ്വല ക്യാച്ചിലൂടെ റിച്ചാർഡ്സിനെ മടക്കി. ഒന്നിന് 50ൽനിന്ന് മൂന്നിന് 57ലേക്കും ആറിന് 76ലേക്കും വിൻഡീസ് കൂപ്പുകുത്തി.
പതിനൊന്നാമനായ മൈക്കൾ ഹോൾഡിംഗിനെ മൊഹീന്ദർ അമർനാഥ് വിക്കറ്റിനു മുന്നിൽ കുടുക്കിയതോടെ വിൻഡീസ് 52 ഓവറിൽ 140ന് പുറത്ത്. 43 റണ്‍സ് ജയത്തോടെ ലോകകപ്പ് കിരീടത്തിൽ ഇന്ത്യൻ മുത്തം. ‘കപിലിന്റെ ചെകുത്താന്മാർ’ എന്ന് ടീം ഇന്ത്യയെ ലോകം വിശേഷിപ്പിച്ചു. ആദ്യം ബാറ്റുകൊണ്ടും (26 റണ്‍സ്) തുടർന്ന് പന്തുകൊണ്ടും (12 റണ്‍സിനു മൂന്ന് വിക്കറ്റ്) നിർണായക സംഭാവന നൽകിയ അമർനാഥ് ആയിരുന്നു മാൻ ഓഫ് ദ മാച്ച്.
അനീഷ് ആലക്കോട്
അരങ്ങേറ്റ ടെസ്റ്റും കന്നി ലോകകപ്പ് കിരീടവും...
12:20 AM Jun 25, 2020 | Deepika.com