ബെൽഗ്രേഡ്: ലോക ഒന്നാം നന്പർ പുരുഷ സിംഗിൾസ് ടെന്നീസ് താരം സെർബിയയുടെ നൊവാക്ക് ജോക്കോവിച്ചിന് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ജോക്കോവിച്ചിന്റെ ഭാര്യ ജെലീനയ്ക്കും കൊറോണ പോസിറ്റീവാണ്. എന്നാൽ, മക്കൾക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യങ്ങൾ ജോക്കോവിച്ച് പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു.
ക്രൊയേഷ്യയിലെ സദറിലെ ചാരിറ്റി മത്സരത്തിൽ പങ്കെടുത്തശേഷം ബെൽഗ്രേഡിലെത്തിയ ഉടനെത്തന്നെ ഞങ്ങൾ പരിശോധനയ്ക്കു വിധേയരായി. എന്റെയും ജെലീനയുടേയും ഫലം പോസിറ്റീവാണ്. മക്കളുടേത് നെഗറ്റീവാണ്. ചാരിറ്റി ടൂർണമെന്റ് സംഘടിപ്പിച്ചത് നല്ല ഉദ്ദേശ്യത്തോടെയാണ്. അത് ഇങ്ങനെ ആയിത്തീരുമെന്ന് പ്രതീക്ഷിച്ചില്ല- ജോക്കോവിച്ച് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
സെർബിയയിലെ സെൻട്രൽ ബെൽഗ്രേഡിലെ ജോക്കോവിച്ച് ടെന്നീസ് കോംപ്ലക്സിലും ക്രൊയേഷ്യയിലെ സദറിലുമായി ജോക്കോവിച്ചാണ് ചാരിറ്റി ടൂർണമെന്റ് സംഘടിപ്പിച്ചത്. ടൂർണമെന്റിൽ പങ്കെടുത്ത ബൾഗേറിയയുടെ ഗ്രിഗർ ദിമിത്രോവ്, ക്രൊയേഷ്യയുടെ ബോർന കൊറിച്ച്, സെർബിയയുടെ വിക്ടർ ട്രോയിസ്ക്കി എന്നിവർക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിരുന്നു. ദിമിത്രോവിന് കൊറോണ സ്ഥിരീകരിച്ചതിനു പിന്നാലെ ടൂർണമെന്റിന്റെ ഫൈനൽ റദ്ദാക്കി.
സാമൂഹിക അകലം പാലിക്കാതെയാണ് ടൂർണമെന്റ് നടന്നതെന്ന വിമർശനം ഉയർന്നിട്ടുണ്ട്. ടൂർണമെന്റിൽ പങ്കെടുത്ത ഓസ്ട്രേലിയൻ താരം ഡൊമിനിക് തീം, ജർമൻ താരം അലക്സാണ്ടർ സ്വരേവ് എന്നിവരുടെ കൊറോണ വൈറസ് പരിശോധനാഫലം നെഗറ്റീവാണ്.
ജോക്കോവിച്ചിനും ഭാര്യക്കും കൊറോണ
11:32 PM Jun 23, 2020 | Deepika.com