ഹൈദരാബാദ്: ഇന്ത്യയുടെ മലയാളി ബാഡ്മിന്റണ്‍ പുരുഷ താരം എച്ച്.എസ്. പ്രണോയിയെ അർജുന പുരസ്കാരത്തിനു ശിപാർശ ചെയ്യാതിരുന്നത് വിവാദത്തിനു തിരികൊളുത്തിയിരുന്നു. എന്നാൽ, സംഭവത്തിൽ ഇപ്പോൾ വന്പൻ ട്വിസ്റ്റ് അരങ്ങേറി.
ഇന്ത്യൻ ബാഡ്മിന്റണ്‍ ടീമിന്റെ മുഖ്യപരിശീലകനായ പുല്ലേല ഗോപീചന്ദ് അർജുന പുരസ്കാരത്തിനായി മലയാളി താരത്തിന്റെ പേര് ശിപാർശ ചെയ്തു. ഗോപീചന്ദ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഖേൽരത്ന പുരസ്കാര ജേതാക്കൾക്ക് ഒരാളെ അർജുന പുരസ്കാരത്തിനു ശിപാർശ ചെയ്യാനുള്ള അവസരമുണ്ടെന്നും അതനുസരിച്ചാണ് പ്രണോയിയെ ശിപാർശ ചെയ്തതെന്നും ഇന്നലെ ഗോപീചന്ദ് വ്യക്തമാക്കി.
ജൂണ്‍ 19നാണ് പ്രണോയിക്കെതിരേ അസോസിയേഷൻ അച്ചടക്കനടപടി സ്വീകരിച്ച വിവരം അറിയുന്നത്. അർജുനയ്ക്ക് ശിപാർശ ചെയ്യാത്തതിൽ പ്രണോയ് നിരാശനാണെന്ന് ജൂണ്‍ രണ്ടിന് അറിഞ്ഞിരുന്നു. അങ്ങനെയെങ്കിൽ സഹായിക്കാമെന്ന് കരുതിയാണ് ഖേൽരത്ന ജേതാവെന്ന നിലയിൽ അദ്ദേഹത്തെ ശിപാർശ ചെയ്തത്. അതല്ലാതെ ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകൻ എന്ന നിലയിലല്ല- ഗോപീചന്ദ് വ്യക്തമാക്കി.
ഖേൽരത്ന പുരസ്കാര ജേതാവായ സൈന നെഹ്വാൾ സമാനരീതിയിൽ മലയാളി ബാഡ്മിന്റണ്‍ താരം അപർണ ബാലനെ അർജുന പുരസ്കാരത്തിന് ശിപാർശ ചെയ്തതായും സൂചനയുണ്ട്.
ഏഷ്യൻ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പ് (എബിസി) സിംഗിൾസ് കിരീടം നേടിയ താരമാണ് പ്രണോയ്. ഇന്ത്യക്കായി ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത് മാത്രം താരവും. കോമണ്‍വെൽത്ത് ഗെയിംസിലും മലയാളി താരം മെഡൽ കരസ്ഥമാക്കിയിട്ടുണ്ട്. പ്രധാന ടൂർണമെന്റുകളിലൊന്നും മെഡൽ നേടാത്തവരെപ്പോലും ബാഡ്മിന്റണ്‍ അസോസിയേഷൻ ഓഫ് ഇന്ത്യ (ബിഎഐ) അർജുന പുരസ്കാരത്തിനു ശിപാർശ ചെയ്തു. അതോടെ നിയന്ത്രണംവിട്ട പ്രണോയ്, ബിഎഐക്ക് എതിരേ പരസ്യപ്രതികരണം നടത്തി. അസോസിയേഷൻ താരത്തിനു കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷവും അർജുന പുരസ്കാരത്തിന് ശിപാർശ ലഭിക്കാത്തതിൽ പ്രണോയ് പരസ്യപ്രതികരണം നടത്തിയിരുന്നു.
വന്പൻ ട്വിസ്റ്റ് ; ഗോപീചന്ദ്, പ്രണോയിയെ അർജുനയ്ക്ക് ശിപാർശ ചെയ്തു
12:14 AM Jun 22, 2020 | Deepika.com