മലപ്പുറം: മഹാരാഷ്ട്ര ഫുട്ബോളിൽ മലയാളക്കരയുടെ സാന്നിധ്യമായി നിറഞ്ഞ താരമായിരുന്നു കൊറോണ വൈറസ് ബാധിച്ച് മരണമടഞ്ഞ പരപ്പനങ്ങാടി സ്വദേശി ഹംസക്കോയ. കാലിക്കട്ട് സർവകലാശാല ടീമിലൂടെയായിരുന്നു ഫുട്ബോൾ കളത്തിൽ ശ്രദ്ധയാകർഷിച്ചത്. പ്രതിരോധ നിരയുടെ കരുത്തായ ഹംസ കൊറോണയ്ക്കു മുന്നിൽ പ്രതിരോധം തീർക്കാനാവാതെ കീഴടങ്ങുകയായിരുന്നു.
രോഗം നാടാകെ പടർന്നു പിടിച്ചപ്പോഴും പരപ്പനങ്ങാടി ഇളയിടത്തു ഹംസക്കോയ എന്ന ഫുട്ബോൾ താരം ഒരിക്കൽ പോലും പ്രതീക്ഷിച്ചിരുന്നില്ല താൻ കോവിഡിനു കീഴടങ്ങേണ്ടി വരുമെന്ന്. ഇതിനകം കായികരംഗത്തെ പലർക്കും രോഗം പിടിപെട്ടു തിരിച്ചുവന്നിരുന്നു. ആ പ്രതീക്ഷയിലായിരുന്നു ഹംസക്കോയ.
കാൽപ്പന്തുകളിയിലൂടെയും അത്ലറ്റിക്സിലൂടെയും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച ഹംസക്കോയ മേയ് 21നാണ് കുടുംബത്തോടൊപ്പം മുംബൈയിൽനിന്നു റോഡ് മാർഗം വീട്ടിലെത്തിയത്. 26നാണ് രോഗം സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഹംസക്കോയ ഇന്നലെ രാവിലെ 6.30ന് മരണത്തിനു കീഴടങ്ങി.
കായിക മനസുകളിൽ അലയൊലികൾ തീർത്ത ഹംസക്കോയ ഇന്ത്യൻ ഫുട്ബോൾ ക്യാമ്പിൽ രണ്ടു തവണ ഇടം നേടിയിട്ടുണ്ട്. 1975-77 വർഷങ്ങളിൽ കാലിക്കട്ട് സർവകലാശാല ഫുട്ബോൾ ടീമംഗമായ ഹംസക്കോയ 1978-ൽ മഹാരാഷ്ട്രയിലെ വെസ്റ്റേണ്‍ റെയിൽവേയിലെത്തി. 1981 മുതൽ 1986 വരെ തുടർച്ചയായി സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിനായി മഹാരാഷ്ട്രയ്ക്കായി ബൂട്ടണിഞ്ഞു. എണ്‍പതുകളിൽ ഇന്ത്യയിലെ മികച്ച ഫുട്ബോൾ ക്ലബ്ബുകളായ ടാറ്റാസ്, ഓർകേ മിൽസ് എന്നിവയ്ക്കുവേണ്ടിയും ജഴ്സിയണിഞ്ഞു.
1975-77 കാലഘട്ടങ്ങളിൽ തിരൂരങ്ങാടി പിഎസ്എംഒ കോളജിൽ നിന്നാണ് ഹംസക്കോയ കായിക രംഗത്ത് ജനകീയനാകുന്നത്. കാലിക്കട്ട് സർവകലാശാലയ്ക്കു വേണ്ടി അഖിലേന്ത്യാ അന്തർ സർവകലാശാല മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള അദ്ദേഹം പഠനശേഷം 1978 ൽ മഹാരാഷ്ട്രയിലെ വെസ്റ്റേണ്‍ റയിൽവേയിൽ ജോലിയിൽ പ്രവേശിച്ചു.
1981 മുതൽ 1986 വരെയാണ് തുടർച്ചയായി മഹാരാഷ്ട്രയ്ക്കുവേണ്ടി സന്തോഷ് ട്രോഫിയിൽ കളിച്ചത്. 1981 ൽ യൂണിയൻ ബാങ്ക്, 1983 ൽ ആർസിഎഫ് മഹാരാഷ്ട്ര, 1984 ൽ ടാറ്റ സ്പോർട്സ് ക്ലബ്, മോഹൻ ബഗാൻ, മുഹമ്മദൻസ് തുടങ്ങിയ ക്ലബ്ബുകൾക്കായി ബൂട്ടണിഞ്ഞു. ഫുട്ബോളിൽ മാത്രമായിരുന്നില്ല ഈ താരം ശ്രദ്ധിച്ചത്.
കാലിക്കട്ട് സർവകലാശാല അത്ലറ്റിക്സിൽ ലോംഗ്ജംപ് ഇനത്തിൽ റിക്കാർഡ് നേട്ടം കൈവരിച്ചു. വോളിബോളിലും കുതിപ്പു നടത്തി. കായികലോകത്തെ ബഹുമുഖ പ്രതിഭയായിരുന്ന പരപ്പനങ്ങാടിക്കാരനായ ഹംസക്കോയ മഹാരാഷ്ട്രയിലാണ് താമസിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യ ലൈല ഹംസ ഇന്ത്യൻ വോളിബോൾ മുൻ താരമാണ്. കസ്റ്റംസിൽ ജോലി ചയ്യുന്ന മകൻ ലിഹാസ് കോയ ഇന്ത്യൻ ഫുട്ബോൾ ടീം ഗോൾ കീപ്പറായിട്ടുണ്ട്.
ഹംസക്കോയയുടെ നിര്യാണത്തിൽ കാലിക്കട്ട് സർവകലാശാല വൈസ് ചാൻസലർ അനിൽ വള്ളത്തോൾ, രജിസ്ട്രാർ ഡോ. സി.എൽ. ജോഷി, സിൻഡിക്കറ്റ് അംഗങ്ങളായ പ്രഫ. നാരായണൻ, കെ.കെ. ഹനീഫ, ടോം കെ. തോമസ്, കായിക വിഭാഗം മേധാവി വി.പി. സക്കീർ ഹുസൈൻ എന്നിവർ അനുശോചിച്ചു.
വി. മനോജ്
പ്രതിരോധത്തിന്റെ ഹംസ ചാരുത മാഞ്ഞു...
12:00 AM Jun 07, 2020 | Deepika.com