ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഇന്നേ ദിനത്തിനു പ്രത്യേക സ്ഥാനമുണ്ട്. കാരണം, 1975ൽ ഇതുപോലൊരു ജൂണ്‍ ഏഴിനായിരുന്നു ലണ്ടനിൽ ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ ടോസ് നടന്നത്. കന്നി ഏകദിന ലോകകപ്പിനും ആദ്യ ലോകകപ്പ് മത്സരത്തിനും ഇന്ന് 45-ാം വാർഷികം. അതുപോലെ സണ്ണി എന്ന സുനിൽ ഗാവസ്കറുടെ വിവാദമായ മെല്ലെപ്പോക്കിനും...
ഏകദിന ക്രിക്കറ്റ് പിച്ചവയ്ക്കുന്ന കാലം, അതുകൊണ്ടുതന്നെ ഗാലറിയിൽ തിക്കും തിരക്കുമില്ലായിരുന്നു. ലോകകപ്പിനു മുന്‍പ് നടന്നത് വെറും 18 രാജ്യാന്തര ഏകദിനങ്ങൾ മാത്രം. ആതിഥേയരായ ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലായിരുന്നു 1975 ലോകകപ്പിലെ ഉദ്ഘാടന മത്സരം. ഓസ്ട്രേലിയ, ന്യൂസിലൻഡ്, പാക്കിസ്ഥാൻ, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക, ഈസ്റ്റ് ആഫ്രിക്ക എന്നിവയും ഉൾപ്പെടെ ലോകകപ്പ് പോരാട്ടവേദിയിലുണ്ടായിരുന്നത് രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകൾ. നോക്കൗട്ടിൽ പ്രവേശിക്കണമെങ്കിൽ ജയം അനിവാര്യം, റണ്‍റേറ്റ് പോലും അളവുകോലാകുന്ന അവസ്ഥ. ഇംഗ്ലണ്ടും ന്യൂസിലൻഡും ഈസ്റ്റ് ആഫ്രിക്കയുമായിരുന്നു ഇന്ത്യക്കൊപ്പം ഗ്രൂപ്പ് എയിൽ. 60 ഓവറായിരുന്നു മത്സരം. മൊഹീന്ദർ അമർനാഥ്, അൻശുമാൻ ഗെയ്ക്വാദ് തുടങ്ങിയവരുടെ അരങ്ങേറ്റ മത്സരമായിരുന്നു ഇംഗ്ലണ്ടിനെതിരായത്. ടോസ് ജയിച്ച ഇംഗ്ലണ്ട് നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 334 റണ്‍സ് നേടി. ഓപ്പണർ ഡെന്നിസ് അമിസിന്റെ (147 പന്തിൽ 137) സെഞ്ചുറിയും കീത്ത് ഫ്ളെച്ചർ (107 പന്തിൽ 68), ക്രിസ് ഓൾഡ് (30 പന്തിൽ 51 നോട്ടൗട്ട്) എന്നിവരുടെ അർധസെഞ്ചുറിയും ഇംഗ്ലണ്ടിന് അക്കാലത്തെ ഏറ്റവും ഉയർന്ന ഏകദിന സ്കോർ സമ്മാനിച്ചു.
ഇന്ത്യക്കായി ഓപ്പണിംഗിനിറങ്ങിയത് സുനിൽ ഗാവസ്കറും ഏക്നാഥ് സോൾകറും. 60 ഓവറും ബാറ്റ് ചെയ്ത ഗാവസ്കർ പുറത്താകാതെ നേടിയത് 20.68 സ്ട്രൈക്ക് റേറ്റിൽ വെറും 36 റണ്‍സ്, നേരിട്ടത് 174 പന്ത്, പന്ത് ബൗണ്ടറി കടത്തിയത് ഒരു തവണയും. ഗാവസ്കറുടെ അസഹനീയമായ മെല്ലെപ്പോക്കിൽ ഗാലറിയിൽ പ്രതിഷേധം അണപൊട്ടി. കാണികളിൽ ഒരാൾ വേലിക്കെട്ട് ഭേദിച്ചെത്തി ഉച്ചഭക്ഷണം പിച്ചിൽ വലിച്ചെറിയുകപോലും ചെയ്തു. അരങ്ങേറ്റക്കാരനായ ഗെയ്ക്വാദ് 46 പന്തിൽ രണ്ട് ഫോറിന്റെ സഹായത്തോടെ 22 റണ്‍സ് എടുത്തു എന്നതാണ് മറ്റൊരു വസ്തുത. 60 ഓവർ പൂർത്തിയായപ്പോൾ ഇന്ത്യൻ സ്കോർ മൂന്നിന് 132, ഇംഗ്ലണ്ടിന് 202 റണ്‍സ് ജയം. 1984-85വരെ ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ജയമായിരുന്നു അത്.
ടീം തെരഞ്ഞെടുപ്പും എസ്. വെങ്കിട്ടരാഘവനെ ക്യാപ്റ്റനാക്കിയതിലെ എതിർപ്പുമെല്ലാം ഗാവസ്കറുടെ ചരിത്രപരമായ ആ മെല്ലപ്പോക്കിന്റെ കാരണങ്ങളായി ചിലർ ചൂണ്ടിക്കാണിച്ചു. ഇതുപോലെ അപകീർത്തികരവും സ്വാർഥവുമായ ഒരു ഇന്നിംഗ്സ് ഇതുവരെ കണ്ടിട്ടില്ലെന്നായിരുന്നു അന്ന് ഇന്ത്യൻ ടീം മാനേജരായ ജി.എസ്. രാമചന്ദ്രൻ ഗാവസ്കറുടെ പ്രകടനത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്.
അനീഷ് ആലക്കോട്
കന്നി ലോകകപ്പും സണ്ണിയുടെ മെല്ലെപ്പോക്കും
12:00 AM Jun 07, 2020 | Deepika.com