ന്യൂഡല്‍ഹി: ഐപിഎല്‍ ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിനു മുമ്പ് ആഭ്യന്തര ട്വന്റി 20 ടൂര്‍ണമെന്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ടൂണമെന്റ് നടത്തണമെന്ന് ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്. ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കേണ്ട ഐസിസി ട്വന്റി 20 ലോകകപ്പ് അടുത്ത വര്‍ഷത്തേക്ക് മാറ്റിവച്ചാല്‍ ഐപിഎല്‍ മത്സരങ്ങള്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്.
ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലാണ്.
“ഐപിഎല്‍ മത്സരങ്ങള്‍ക്കായി കളിക്കാര്‍ താളത്തിലെത്താന്‍ 15 മുതല്‍ 20 ദിവസം വരെ വേണ്ടിവരും. മത്സരത്തിന് ഇറങ്ങും മുമ്പ് കളിക്കാര്‍ ശരീരത്തിന്റെ എല്ലാ ഭാഗവും പ്രത്യേകം ശ്രദ്ധിക്കും. ശരീരത്തിന്റെ ഓരോ ഭാഗവും ശരിയായിരുന്നാല്‍ മാത്രമേ കളത്തില്‍ ഇറങ്ങാനാകൂ. എല്ലാം ശരിയായ രീതിയില്‍ എത്താന്‍ 20 ദിവസമെങ്കിലും വേണ്ടിവരും”- കുല്‍ദീപ് പറഞ്ഞു. ഒരു മാധ്യമത്തിനു നല്കിയ ഇന്റര്‍വ്യൂവിലാണ് ഇന്ത്യന്‍ താരം ഇക്കാര്യം പറഞ്ഞത്. ഐപിഎലിനു മുമ്പ് ഫ്രാഞ്ചൈസികള്‍ 15 മുതല്‍ 20 ദിവസത്തെ ക്യാമ്പ് നടത്തേണ്ടതുണ്ട്. ഇത് കളിക്കാരെ ഐപിഎലില്‍ കൂടുതല്‍ നല്ലൊരു തയാറെടുപ്പിന് സഹായകമാകും- കുല്‍ദീപ് കൂട്ടിച്ചേര്‍ത്തു.
ചുറ്റും നോക്കുമ്പോള്‍ ഞാന്‍ എന്നോടു തന്നെ പറയും നിങ്ങള്‍ സുരക്ഷിതനാണ്. ഒരു കായികതാരമെന്നനിലയില് പുറത്ത് പോകാന്‍ പറ്റുന്നില്ല. എന്നാല്‍ കുടുംബത്തോടൊപ്പം ആയിരിക്കുകയും ആരോഗ്യവാനായിരിക്കാന്‍ പരിശീലനം നടത്തുകയും ചെയ്യുന്നുണ്ട്. തുടക്കത്തില്‍ ഈ ഇടവേള നല്ലതാണെന്ന് തോന്നി. എന്നാലിപ്പോള്‍ മടുപ്പായി തോന്നുന്നു. ഇപ്പോള്‍ സമ്മിശ്രമായ അനുഭവമാണ് ഉണ്ടാകുന്നത്- കുല്‍ദീപ് പറഞ്ഞു.
എന്റെ വ്യക്തിപരമായ തോന്നലില്‍ ആഭ്യന്തര ട്വന്റി 20 മത്സരങ്ങള്‍ കളിക്കണം. ഐപിഎലിനു മുമ്പ് സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ടൂര്‍ണമെന്റ് നടത്തണം. രണ്ടാഴ്ച നീണ്ടു നില്ക്കുന്ന ടൂര്‍ണമെന്റിലൂടെ കളിക്കാര്‍ക്ക് കൂടുതല്‍ കരുത്താര്ജിക്കാനാകും. ഇതിനുശേഷം ഐപിഎല്‍ കളിക്കാം. ഐപിഎല്‍ വലിയൊരു ടൂര്‍ണമെന്റാണ്. കോവിഡിനുശേഷം നടക്കുന്ന ഈ ടൂര്‍ണമെന്റ് എല്ലാ കളിക്കാര്‍ക്കും മികച്ചൊരു പ്ലാറ്റ്ഫോം തന്നെയാണ്- ഇന്ത്യന്‍ സ്പിന്നര്‍ പറഞ്ഞു.
ഐപിഎലിനു മുന്‍പ് ആഭ്യന്തര ട്വന്റി 20 ടൂർണമെന്റ് നടത്തണമെന്ന് കുൽദീപ് യാദവ്
11:34 PM Jun 03, 2020 | Deepika.com