കിംഗ്സ്റ്റണ്‍: വംശീയാധിക്ഷേപങ്ങള്‍ക്കും വംശീയാക്രമണങ്ങള്ക്കുമെതിരേ ഇന്റര്‍നാഷല്‍ ക്രിക്കറ്റ് കൗണ്‍സിലും മറ്റ് ക്രിക്കറ്റ് സംഘടനകളും ശബ്ദമുയര്‍ത്തണമെന്ന് വെസ്റ്റ് ഇന്‍ഡീസിനെ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലേക്കു നയിച്ച ഡരന്‍ സമി. ഇതിനെ നമ്മുടെ തന്നെ പ്രശ്നമായി കരുതണമെന്നും അദ്ദേഹം പറഞ്ഞു.
യുഎസില്‍ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്ളോയിഡ് പോലീസിന്റെ ക്രൂരമര്‍ദനത്തിന് ഇരയായി മരിച്ചതിനു പിന്നാലെയാണ് വംശീയവെറിക്കെതിരായ പോരാട്ടത്തിന് ഐസിസിയുടെയും മറ്റു ക്രിക്കറ്റ് ബോര്‍ഡുകളുടെയും പിന്തുണ ആവശ്യപ്പെട്ട് സമി രംഗത്തെത്തിയത്. നിറത്തിന്റെ പേരിലുള്ള അസമത്വത്തിനെതിരേ ക്രിക്കറ്റ് ലോകം ശബ്ദിക്കുന്നില്ലെങ്കില്‍ അവരും കൊലയാളികള്‍ക്കൊപ്പമാണെന്നും ഇത്തരം പ്രശ്നങ്ങളോട് പുലര്‍ത്തുന്ന നിശബ്ദത അവസാനിപ്പിക്കാറായെന്നും സമി പറയുന്നു.
ട്വിറ്ററിലൂടെയായിരുന്നു സമിയുടെ പ്രതികരണം. കറുത്ത വര്‍ഗക്കാരായ മനുഷ്യര്‍ ഇത്തരത്തില്‍ ദുരിതമനുഭവിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായെന്നും സമി ട്വീറ്റില്‍ കുറിച്ചു. “എന്നെപ്പോലെ കറുത്ത വര്‍ഗക്കാരായ ആളുകള്‍ക്ക് സംഭവിക്കുന്നത് ഐസിസിയും മറ്റു ക്രിക്കറ്റ് ബോര്‍ഡുകളും കാണുന്നില്ലേ? ഈ സാമൂഹിക അസമത്വത്തിനെതിരേ ശബ്ദിക്കാന്‍ നിങ്ങള്‍ തയ്യാറല്ലേ? ഞാനുള്‍പ്പെടെയുള്ള കറുത്ത വര്‍ഗക്കാര്‍ക്കെതിരായ സാമൂഹിക അസമത്വമാണത്. ഇത് അമേരിക്കയിലെ മാത്രം പ്രശ്നമല്ല. നിങ്ങളുടെ പ്രതികരണങ്ങള്‍ക്കായി ഞാന്‍ കാത്തിരിക്കുന്നു.’’ ഐസിസിയെ ടാഗ് ചെയ്ത് സമി ട്വീറ്റ് ചെയ്തു.
നേരത്തേ ഇത്തരം ദുരനുഭവങ്ങള്‍ പങ്കുവച്ച് വിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ലും രംഗത്തെത്തിയിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചപ്പോള്‍ കറുത്ത വര്‍ഗക്കാരനായതിന്റെ പേരില്‍ താന്‍ അപമാനിക്കപ്പെട്ടിട്ടുണ്ടെന്നും വംശവെറി ഫുട്ബോളില്‍ മാത്രമല്ല, ക്രിക്കറ്റിലും സാധാരണമാണെന്നും ഗെയ്ൽ പറയുന്നു. കറുത്തവനായതിന്റെ പേരില്‍ കളിക്കുന്ന ടീമില്‍ നിന്നുപോലും പിന്തള്ളപ്പെട്ടിട്ടുണ്ടെന്നും ഗെയ്ൽ വ്യക്തമാക്കിയിരുന്നു.
വംശീയവെറി: ക്രിക്കറ്റ് സംഘടനകള്‍ ശബ്ദമുയര്‍ത്തണമെന്ന് സമി
11:19 PM Jun 02, 2020 | Deepika.com