എതിർ ടീം ബൗളർമാരുടെ പേടിസ്വപ്നമായിരുന്നു വിവ്. ഏത് വന്പൻ ബൗളറെയും തലയെടുപ്പോടെ നേരിട്ട റിച്ചാർഡ്സ് ക്രീസിലേക്ക് എത്തുന്നതോടെ എതിർ ടീമിന്റെ ആത്മവിശ്വാസം ചോരും. വിജയതൃഷ്ണ അത്രമേലുള്ള വിവ്, 17 വർഷം നീണ്ട ക്രിക്കറ്റ് കരിയറിൽ ഒരിക്കൽപ്പോലും ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നത് അദ്ദേഹത്തിന്റെ ചങ്കൂറ്റത്തിന്റെ നേർസാക്ഷ്യം. ആ ചങ്കൂറ്റം ക്രിക്കറ്റ് ലോകം, പ്രത്യേകിച്ച് ഇംഗ്ലീഷ് ടീം ദർശിച്ചത് 1984 മേയ് 31ന്. ഓൾഡ് ട്രാഫോഡിൽ ഇംഗ്ലണ്ട് ബൗളിംഗ് നിരയെ കശാപ്പ് ചെയ്ത് വിവ് അന്ന് നേടിയത് 170 പന്തിൽ പുറത്താകാതെ 189 റണ്‍സ്. അഞ്ച് പടുകൂറ്റൻ സിക്സും 21 ഫോറും അകന്പടി സേവിച്ച ഇന്നിംഗ്സിൽ സ്ട്രൈക്ക് റേറ്റ് 111.17 ആയിരുന്നു.
അക്കാലത്ത് അത്തരത്തിൽ കൊടുങ്കാറ്റാകാൻ കെൽപ്പുള്ള ഉഗ്രപ്രതാപിയായ വിവ് ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറും അന്ന് കുറിച്ചു. ഏകദിന ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്സ് ആയാണ് അത് വാഴ്ത്തപ്പെടുന്നത്. കാരണം, ഇയാൻ ബോതവും ജെഫ് മില്ലറും നാശംവിതച്ചപ്പോൾ വിൻഡീസ് ഒരു ഘട്ടത്തിൽ ഏഴിന് 102ലും പിന്നീട് ഒന്‍പതിന് 166ലും പരുങ്ങി. എന്നാൽ, 55 ഓവർ കളി അവസാനിക്കുന്പോൾ ഒന്‍പതിന് 272 റണ്‍സിൽ അവർ ഇന്നിംഗ്സ് അവസാനിപ്പിച്ചു. തുടർന്ന് 104 റണ്‍സ് ജയം സ്വന്തമാക്കുകയും ചെയ്തു.
മൈക്കൽ ഹോൾഡിംഗിനൊപ്പം 10-ാം വിക്കറ്റിൽ റിച്ചാർഡ്സ് കുറിച്ച 106 റണ്‍സ് കൂട്ടുകെട്ട് ഇന്നും തകർക്കപ്പെടാതെ നിൽക്കുന്നു. ആ കൂട്ടുകെട്ടിൽ ഹോൾഡിംഗിന്റെ സംഭാവന വെറും 12 റണ്‍സ് മാത്രം! ഒന്‍പതാമനായെത്തിയ എൽഡിൻ ബാപ്റ്റിസ്റ്റാണ് (26) അന്ന് വിൻഡീസ് നിരയിൽ രണ്ടക്കം കണ്ട മറ്റൊരു താരം. 1997ൽ പാക്കിസ്ഥാന്റെ സയീദ് അൻവർ ഇന്ത്യക്കെതിരേ 194 റണ്‍സ് നേടുന്നതുവരെ റിച്ചാർഡ്സിന്റെ 189 നോട്ടൗട്ട് തകർക്കപ്പെട്ടില്ല.
ഹോൾഡിംഗ്, കോട്ണി വാൽഷ് തുടങ്ങി ക്രിസ് ഗെയ്ൽ വരെ പിറന്നുവീണ, ക്രിക്കറ്റിന് ആഴത്തിൽ വേരുള്ള ജമൈക്കൻ മണ്ണിൽനിന്നാണ് ഉസൈൻ ബോൾട്ടിന്റെ വരവ്. 200, 400 മീറ്ററുകളിൽ തുടങ്ങി 100 മീറ്ററിലേക്ക് എത്തിയ ബോൾട്ട് സ്പ്രിന്റിൽ മിന്നൽ പിണരായത് 2008 മേയ് 31ന് ന്യൂയോർക്കിൽ. അന്ന് 9.72 സെക്കൻഡിൽ 100 മീറ്റർ ഫിനിഷ് ചെയ്ത ബോൾട്ട് ലോകത്തിലെ ഏറ്റവും വേഗമേറിയ മനുഷ്യനായി. 2007ൽ ജമൈക്കയുടെ അസഫ പവൽ കുറിച്ച 9.74 ആണ് ബോൾട്ട് മറികടന്നത്. 100 മീറ്റർ സീനിയർ കരിയറിൽ ബോൾട്ടിന്റെ വെറും അഞ്ചാമത്തെ റെയ്സ് ആയിരുന്നു അതെന്നതാണ് അദ്ഭുതകരം. തുടർന്ന് 2008 ഒളിന്പിക്സിൽ 9.69ഉം 2012 ഒളിന്പിക്സിൽ 9.63ഉം കുറിച്ച് ഒളിന്പിക്സ് റിക്കാർഡ് പുതുക്കി. 2009 ബർലിൻ ലോക ചാന്പ്യൻഷിപ്പിൽ ബോൾട്ട് കുറിച്ച 9.58 സെക്കൻഡ് എന്ന ലോക റിക്കാർഡ് സമീപനാളിലൊന്നും തകർക്കപ്പെടാൻ സാധ്യതയില്ല.
അനീഷ് ആലക്കോട്