ഇരുപത്തിയൊന്നു വർഷം മുന്‍പത്തെ മേയ് 29. ഐസിസി 1999 ഏകദിന ലോകകപ്പ് പോരാട്ടം അതിന്റെ 15-ാം ദിവസത്തിൽ. അന്നേദിവസം രണ്ടു മത്സരങ്ങൾ, ആതിഥേയരായ ഇംഗ്ലണ്ടും ഇന്ത്യയും എഗ്ബാസ്റ്റണിൽ ഏറ്റുമുട്ടുന്പോൾ ചെൽമ്സ്ഫഡിൽ ദക്ഷിണാഫ്രിക്ക സിംബാബ്വേയ്ക്കെതിരേ ഇറങ്ങുന്നു. ഗ്രൂപ്പ് എയിൽ നാലു ടീമുകളുടെയും അവസാന മത്സരം. നാലു മത്സരവും ജയിച്ച് ടൂർണമെന്റ് ഫേവറിറ്റുകളായി ദക്ഷിണാഫ്രിക്ക സൂപ്പർ സിക്സിൽ പ്രവേശിച്ചു. ജയിച്ചാൽ ഇന്ത്യക്കും സിംബാബ്വേയ്ക്കും ഗ്രൂപ്പിൽ രണ്ടും മൂന്നും സ്ഥാനത്തോടെ സൂപ്പർ സിക്സിൽ കടക്കാം. അതോടെ ഇംഗ്ലണ്ട് പുറത്താകും.
അന്ന് അപ്രതീക്ഷിതമായ രണ്ടു കാര്യങ്ങൾ സംഭവിച്ചു. ഇന്ത്യ x ഇംഗ്ലണ്ട് മത്സരം മഴയെയും ശക്തമായ ഇടിമിന്നലിനെയും തുടർന്ന് പൂർത്തിയാക്കാൻ സാധിച്ചില്ല, ശേഷിക്കുന്ന ഓവറുകൾ 30-ാം തീയതിയിലേക്ക് മാറ്റിവച്ചു. ടൂർണമെന്റ് ഫേവറിറ്റുകളായ ദക്ഷിണാഫ്രിക്കയെ 48 റണ്‍സിന് സിംബാബ്വേ അട്ടിമറിച്ചു. അതോടെ ഇംഗ്ലണ്ട് പുറത്ത്.
ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ഇന്ത്യ രഹുൽ ദ്രാവിഡ് (53), സൗരവ് ഗാംഗുലി (40), അജയ് ജഡേജ (39) എന്നിവരുടെ ബലത്തിൽ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 232 റണ്‍സ് എടുത്തു. അലിസ്റ്റർ കുക്ക്, ഗ്രെയിം ഹിക്ക് എന്നിവരെ ദേബാശിസ് മൊഹന്തിയും നാസർ ഹുസൈനെ ഗാംഗുലിയും പുറത്താക്കിയതോടെ ഇംഗ്ലണ്ട് 19.1 ഓവറിൽ മൂന്നിന് 72 എന്ന നിലയിലായി. മൊഹന്തി എറിഞ്ഞ 21-ാം ഓവറിന്റെ മൂന്നാം പന്ത് കഴിഞ്ഞപ്പോൾ ഇടിയും മഴയുമെത്തി, അതോടെ മത്സരം നിർത്തി. 30-ാം തീയതി കളി തുടർന്നെങ്കിലും ഇംഗ്ലണ്ടിന്റെ തലേവര മാഞ്ഞില്ല, 45.2 ഓവറിൽ 169ന് ആതിഥേയർ തല താഴ്ത്തി, സൂപ്പർ സിക്സ് കാണാതെ പുറത്തും. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഗാംഗുലിയായിരുന്നു മാൻ ഓഫ് ദ മാച്ച്.
ചെൽമ്സ്ഫഡിൽ ദക്ഷിണാഫ്രിക്കയുടെ വിധി നിർണയിച്ചത് നീൽ ജോണ്‍സന്റെ ഓൾ റൗണ്ട് പ്രകടനമായിരുന്നു. ജന്മനാടിനായി കളിക്കുന്നതിനു മുന്‍പ് ദക്ഷിണാഫ്രിക്ക എ ടീമിനായി കളിച്ച താരമാണ് നീൽ. ടോസ് ജയിച്ച സിംബാബ്വേ നീൽ ജോണ്സണ് (76), മുറെ ഗുഡ്വിൻ (34) എന്നിവരുടെ മികവിൽ 50 ഓവറിൽ ആറിന് 233 എടുത്തു.
ഇന്ത്യ, ശ്രീലങ്ക, ഇംഗ്ലണ്ട്, കെനിയ ടീമുകളെ കീഴടക്കിയ ദക്ഷിണാഫ്രിക്ക, സിംബാബ്വേ മുന്നോട്ടുവച്ച ലക്ഷ്യം മറികടക്കുമെന്ന് ഏവരും പ്രതീക്ഷിച്ചു. എന്നാൽ, ഇന്നിംഗ്സിലെ ആദ്യപന്തിൽതന്നെ ഗാരി കിർസ്റ്റണെയും പിന്നീട് ജാക് കാലിസിനെയും ഹാൻസി ക്രോണിയയെയും നീൽ ജോണ്സണ് മടക്കി. ഹീത്ത് സ്ട്രീക്കിന്റെ ഓവറുകളിൽ ഗിബ്സ് റണ്ണൗട്ടും മാർക്ക് ബൗച്ചർ വിക്കറ്റിനു മുന്നിലും കുടുങ്ങി. അതോടെ 10.1 ഓവറിൽ അഞ്ചിന് 34ലേക്ക് ദക്ഷിണാഫ്രിക്ക കൂപ്പുകുത്തി. ഷോണ്‍ പൊള്ളോക്കും (52), ലാൻസ് ക്ലൂസ്നറും (52 നോട്ടൗട്ട്) വാലറ്റത്ത് പൊരുതി തോൽവിഭാരം 48 റണ്‍സ് ആക്കിചുരുക്കി.
ആ തോൽവി ദക്ഷിണാഫ്രിക്കയ്ക്ക് സൂപ്പർ സിക്സിൽ തിരിച്ചടിയായി. കാരണം, സിംബാബ്വേയെ കീഴടക്കിയിരുന്നെങ്കിൽ സൂപ്പർ സിക്സിൽ ദക്ഷിണാഫ്രിക്ക ഒന്നാമത് എത്തുമായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ മത്സരിച്ച ടീമുകൾ സൂപ്പർ സിക്സിൽ പരസ്പരം ഏറ്റുമുട്ടിയില്ല. പകരം ഗ്രൂപ്പ് ഘട്ടത്തിൽ അവരുടെ ജയത്തിന്റെ രണ്ട് പോയിന്റ് സൂപ്പർ സിക്സിൽ ഉപയോഗിക്കുന്ന പോയിന്റ് ക്യാരിംഗ് സിസ്റ്റമായിരുന്നു. അതോടെ ദക്ഷിണാഫ്രിക്ക സൂപ്പർ സിക്സിൽ പാക്കിസ്ഥാനും ഓസ്ട്രേലിയയ്ക്കും പിന്നിൽ മൂന്നാമതായി. സെമിയിൽ ഓസ്ട്രേലിയ x ദക്ഷിണാഫ്രിക്ക തീപ്പൊരി പോരാട്ടം സമനില. സൂപ്പർ സിക്സിൽ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിലായിരുന്നു എന്ന കാരണത്താൽ ഓസ്ട്രേലിയ ഫൈനലിലും.
അനീഷ് ആലക്കോട്
ദക്ഷിണാഫ്രിക്കൻ തലവര!
11:29 PM May 28, 2020 | Deepika.com