ലണ്ടൻ: യുകെയിൽ കൊറോണ വൈറസ് വ്യാപിച്ചതും ഹോട്ട്സ്പോട്ടുകൾ ഉണ്ടായതും മാർച്ചിൽ അരങ്ങേറിയ രണ്ട് കായിക മത്സരങ്ങൾക്കുശേഷമാണെന്ന് പഠനം. രണ്ടര ലക്ഷത്തിൽ അധികം ആളുകൾ ഒഴുകിയെത്തിയ ഷെൽട്ടനം കുതിരയോട്ടവാർഷികാഘോഷവും 52,000 കാണികളെത്തിയ ലിവർപൂൾ x അത്ലറ്റിക്കോ മാഡ്രിഡ് ചാന്പ്യൻസ് ലീഗ് രണ്ടാം പാദ പ്രീക്വാർട്ടർ പോരാട്ടവും കൊറോണ രോഗവ്യാപനവും മരണവും വർധിപ്പിച്ചതായാണ് റിപ്പോർട്ട്.
ബ്രിട്ടീഷ് ദേശീയ ആരോഗ്യ വകുപ്പിനായി കൊറോണ വിവരശേഖരണം നടത്തുന്ന എഡ്ജ് ഹെൽത്തിന്റേതാണ് ഈ റിപ്പോർട്ട്. മാർച്ച് 11ൽ നടന്ന ചാന്പ്യൻസ് ലീഗ് ഫുട്ബോളിനായി സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിന്റെ 3,000 ആരാധകർ എത്തിയിരുന്നു. ആ സമയം സ്പെയിനിൽ 6,40,000 കൊറോണ പോസിറ്റീവ് കേസുകൾ ഉണ്ടായിരുന്നതായി ഇംപീരിയൽ കോളജ് ലണ്ടനും ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും അറിയിച്ചു. ബ്രിട്ടനിൽ അപ്പോൾ ഒരു ലക്ഷം കേസുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. മത്സരത്തിന്റെ 25-35 ദിവസത്തിനുശേഷം 41 മടങ്ങു കൊറോണ രോഗ മരണങ്ങളാണ് ഉണ്ടായത്.
എല്ലാ വർഷവും മാർച്ച് മാസത്തിൽ അരങ്ങേറാറുള്ള ഷെൽട്ടനം ഫെസ്റ്റിവലിന് ഇത്തവണ എത്തിയത് 2,51,684 കാഴ്ചക്കാർ. മാർച്ച് 10 മുതൽ 13വരെയായിരുന്നു കുതിരയോട്ട ഫെസ്റ്റിവൽ. മാർച്ച് 11നാണ് ലോകാരോഗ്യ സംഘടന കൊറോണയെ മഹാമാരിയായി പ്രഖ്യാപിച്ചത്.
കാണികൾക്ക് ഹാൻഡ് സാനിറ്റൈസർ ഉൾപ്പെടെയുള്ള മുൻകരുതലോടെയായിരുന്നു ഫെസ്റ്റിവൽ നടത്തിയതെങ്കിലും 37 മടങ്ങ് കൊറോണ മരണം മത്സരം സംഘടിപ്പിച്ചതിലൂടെ നടന്നതായാണ് റിപ്പോർട്ട്.
യുകെയിൽ കൊറോണ പടർത്തിയത് ചാന്പ്യൻസ് ലീഗും കുതിരയോട്ടവും
11:56 PM May 26, 2020 | Deepika.com