ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ ആവേശമായ ഐപിഎൽ കടൽ കടന്നത് ചരിത്രത്തിൽ ഒരു തവണ, 2009ൽ. 2008ൽ പിറവിയെടുത്ത ഇന്ത്യൻ പ്രീമിയർ ലീഗ് ഇക്കാലയളവിനുള്ളിൽ നീട്ടിവയ്ക്കേണ്ടിവന്നതും ഒരു തവണ, കൊറോണ വൈറസിനെത്തുടർന്ന് ഈ സീസണിൽ.
2009ൽ ഐപിഎൽ കടൽ കടക്കാൻ കാണം പൊതുതെരഞ്ഞെടുപ്പുമായി കൂട്ടിയിടി ഉണ്ടായതിനെത്തുടർന്ന്. പൊതുതെരഞ്ഞെടുപ്പിന്റെ സമയമായതിനാൽ ആവശ്യമായ സുരക്ഷയൊരുക്കാൻ സാധിക്കില്ലെന്ന് സർക്കാർ അറിയിച്ചു. പണക്കൊഴുപ്പിന്റെ കരുത്തിൽ ബിസിസിഐ അതോടെ തീരുമാനമെടുത്തു; രണ്ടാം സീസണ് ഐപിഎൽ ദക്ഷിണാഫ്രിക്കയിൽ നടത്തും.
കടൽകടത്തപ്പെട്ട ഐപിഎലിന്റെ ഫൈനൽ ജൊഹന്നാസ്ബർഗിലെ വാൻഡറേഴ്സ് സ്റ്റേഡിയത്തിൽ നടന്നത് 11 വർഷം മുന്‍പ് ഇതുപോലൊരു മേയ് 24ന്. പകലും രാത്രിയുമായി നടന്ന ആദ്യ ഐപിഎൽ ഫൈനലുമായിരുന്നു അത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ബംഗളൂരു റോയൽ ചലഞ്ചേഴ്സിനെ ആറ് റണ്‍സിനു കീഴടക്കി ഡെക്കാൻ ചാർജേഴ്സ് കന്നിക്കിരീടം സ്വന്തമാക്കി. ഓസീസ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ആദം ഗിൽക്രിസ്റ്റിന്റെ നായകത്വത്തിലായിരുന്നു ഡെക്കാൻ. ഇന്ത്യൻ ലെഗ്സ്പിന്നർ അനിൽ കുംബ്ലെയായിരുന്നു റോയൽ ചലഞ്ചേഴ്സിന്റെ ക്യാപ്റ്റൻ.
ടോസ് ജയിച്ച കുംബ്ലെ ബൗളിംഗ് തെരഞ്ഞെടുത്തു. 48 പന്തിൽ 53 റണ്‍സുമായി പുറത്താകാതെ നിന്ന ഹേർഷൽ ഗിബ്സ് ടോപ് സ്കോററായപ്പോൾ ഡെക്കാൻ ചാർജേഴ്സിന്റെ അക്കൗണ്ട് 20 ഓവറിൽ ആറിന് 143ൽ അവസാനിച്ചു. രോഹിത് ശർമ 23 പന്തിൽ 24ഉം ആൻഡ്രൂ സൈമണ്ട്സ് 21 പന്തിൽ 33ഉം റണ്‍സ് നേടി. മറുപടിക്കിറങ്ങിയ ബംഗളൂരു 14 ഓവർ പൂർത്തിയായപ്പോൾ നാലിന് 99ൽ. 18 പന്തിൽ 27 റണ്‍സുമായി ആക്രമണ മൂഡിലായിരുന്നു റോസ് ടെയ്ലർ. എന്നാൽ, 15-ാം ഓവറിൽ ടെയ്ലറെയും വിരാട് കോഹ്ലിയെയും പുറത്താക്കി ആൻഡ്രൂ സൈമണ്ട്സ് കാര്യങ്ങൾ ഡെക്കണാണിന്റെ വരുതിയിലാക്കി. ആറാമനായി ക്രീസിലെത്തിയ കോഹ്ലി എട്ട് പന്തിൽ ഏഴ് റണ്‍സുമായാണ് മടങ്ങിയത്. ആർ.പി. സിംഗ് എറിഞ്ഞ അവസാന ഓവറിൽ ബംഗളൂരുവിന് ജയിക്കാൻ വേണ്ടിയിരുന്നത് 15 റണ്‍സ്, നേടാനായത് എട്ട് റണ്‍സ്. അതോടെ കിരീടം ഗില്ലി സംഘത്തിന്. 16 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയ കുംബ്ലെയായിരുന്നു മാൻ ഓഫ് ദ മാച്ച്.
സാന്പത്തിക പ്രതിസന്ധിയിലായ ഡെക്കാൻ ചാർജേഴ്സിനെ 2012 സെപ്റ്റംബറിൽ ബിസിസിഐ നിർജീവമാക്കി. തൊട്ടടുത്ത മാസം സണ്‍ ടിവിയുടെ മുതലാളിത്തത്തിൽ സണ്‍റൈസേഴ്സ് ഹൈദരാബാദ് രൂപംകൊണ്ടു. 2016 മേയ് 29ന് നടന്ന ഒന്‍പതാം എഡിഷൻ ഐപിഎൽ ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ എട്ട് റണ്‍സിന് കീഴടക്കി സണ്‍റൈസേഴ്സും കിരീടം സ്വന്തമാക്കിയെന്നതാണ് രസകരം.
2015 ഐപിഎൽ ഫൈനലും മേയ് 24നായിരുന്നു അരങ്ങേറിയത്. കോൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന ഫൈനലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ 41 റണ്‍സിനു കീഴടക്കി മുംബൈ ഇന്ത്യൻസ് വെന്നിക്കൊടിപാറിച്ചു, മുംബൈയുടെ രണ്ടാം ഐപിഎൽ കിരീടം.
അനീഷ് ആലക്കോട്
വാൻഡറേഴ്സിലെ ഐപിഎൽ ഫൈനൽ
12:18 AM May 24, 2020 | Deepika.com