ഭൂഗോളത്തിൽ താരങ്ങൾ നിരവധി, ഇതിഹാസങ്ങൾ തുലോം തുച്ഛവും... മദീരയിലെ സാവോ പെഡ്രോയിലുള്ള കൊച്ചു കുടുംബത്തിൽ ജനിച്ച്, ഇടുങ്ങിയ ഒറ്റമുറിയിൽ വളർന്ന ക്രിസ്റ്റ്യാനോ ഡസ് സാന്റോസ് അവീരോ അത്തരമൊരു റെയർ പീസാണ്, ഫുട്ബോൾ ലോകത്തെ ജീനിയസുകളിൽ ഒരാൾ... പറഞ്ഞുവരുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന സിആർ 7നെ കുറിച്ചുതന്നെ. അമേരിക്കൻ മുൻ പ്രസിഡന്റും ഹോളിവുഡ് നടനുമായ റോണൾഡ് റെയ്ഗനോടുള്ള ക്രിസ്റ്റ്യാനോയുടെ പിതാവിന്റെ കടുത്ത ആരാധനയാണ് ആ മദീരക്കാരന്റെ പേരിനൊപ്പം റൊണാൾഡോ വാലാക്കപ്പെടാൻ കാരണം.
ഇംഗ്ലീഷ് ഗ്ലാമർ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ക്രിസ്റ്റ്യാനോ കന്നിക്കിരീടം നേടിയത് ഇന്നേക്ക് 16 വർഷം മുന്പ്. 2004 മേയ് 22നു കാർഡിഫിലെ മില്ലേനിയം സ്റ്റേഡിയത്തിൽ നടന്ന എഫ്എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ 3-0ന്റെ ജയത്തോടെ കിരീടം സ്വന്തമാക്കി, പോർച്ചുഗീസ് താരത്തിന്റെ കരിയറിലെ ആദ്യ പ്രമുഖ കിരീടം. ഫൈനലിൽ ഫെർഗൂസന്റെ സംഘത്തിനായി ആദ്യ ഗോൾ നേടിയത് കൗമാരക്കാരനായ ക്രിസ്റ്റ്യാനോ. 44-ാം മിനിറ്റിൽ ബോക്സിനുള്ളിലേക്ക് താഴ്ന്നിറങ്ങിയ ക്രോസിനായി ഉയർന്ന് ചാടി, പന്ത് തലകൊണ്ട് വഴിതിരിച്ച് വലയിലാക്കി, സിആർ സ്റ്റൈൽ ഹെഡറെന്ന് ലോകം ഇപ്പോൾ വാഴ്ത്തുന്നതിന്റെ കൗമാരകാല സുന്ദര കാഴ്ച. മിൽവാളിനെതിരേ യുണൈറ്റഡിന്റെ ശേഷിച്ച രണ്ട് ഗോളും ഡച്ച് താരം റൂഡ് വാൻ നെസ്റ്റൽറോയിയുടെ വകയായിരുന്നു.
മത്സരത്തിൽ റൊണാൾഡോ മൈതാനത്തുടനീളം നടത്തിയ ഡ്രിബ്ലിംഗും റൈഡിംഗും മിൽവാളിന്റെ താരങ്ങളെ നോക്കുകുത്തികളാക്കുന്നതായിരുന്നു. സഹതാരവും ഇംഗ്ലീഷ് പ്രമുഖനുമായ പോൾ സ്കോൾസിനുപോലും ക്രിസ്റ്റ്യാനോയുടെ ഭാവനയ്ക്കും ചിന്തയ്ക്കുമൊപ്പം ചലിക്കാനായില്ല. പത്താം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ വലതു വിംഗിലൂടെ മുന്നേറി ബോക്സിനുള്ളിലേക്ക് നല്കിയ റെബോണ ക്രോസ് സ്കോൾസിനു മുതലാക്കാനായില്ല. മൈതാനത്തൂന്നിയ കാലിനു പിന്നിലൂടെ മറ്റേ കാൽ ഉപയോഗിച്ചുള്ള ആ ക്രോസ് മാത്രം മതിയായിരുന്നു ആരാധകരുടെ മനസിൽ ക്രിസ്റ്റ്യാനോയ്ക്ക് കൂടുകൂട്ടാൻ.
പോർച്ചുഗലിലെ സ്പോർട്ടിംഗ് സിപിക്കായി ഒറ്റ സീസണിൽ അണ്ടർ 16, 17, 18, ബി ടീം, ഫസ്റ്റ് ടീം എന്നിങ്ങനെ കളിച്ച് ക്രിസ്റ്റ്യാനോ ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധപിടിച്ചു പറ്റിയ കാലം. 2002 ഒക്ടോബറിൽ സ്പോർട്ടിംഗിനായി പോർച്ചുഗീസ് ലീഗിൽ അരങ്ങേറി. 2003 ഓഗസ്റ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള സൗഹൃദ മത്സരമാണ് ക്രിസ്റ്റ്യോനോയെ ഓൾഡ് ട്രാഫോഡിൽ എത്തിച്ചത്. അന്ന് യുണൈറ്റഡ് 3-1നു തോറ്റു. മത്സരശേഷം മാഞ്ചസ്റ്ററിലേക്ക് തിരിച്ച് പറക്കുന്നതിനിടെ മാനേജർ സർ അലക്സ് ഫെർഗൂസനോണ് ടീം അംഗങ്ങൾ ആവശ്യപ്പെട്ടത് ഒന്നുമാത്രം, ആ പയ്യനെ എന്തു വിലകൊടുത്തും ടീമിലെത്തിക്കണം. അതോടെ ലിവർപൂളും ചെൽസിയും നോട്ടമിട്ടിരുന്ന പതിനെട്ടുകാരനായ ക്രിസ്റ്റ്യാനോയെ 2003 ഓഗസ്റ്റിൽ യുണൈറ്റഡ് സ്വന്തമാക്കി, ഓൾഡ് ട്രാഫോഡിലെത്തുന്ന ആദ്യ പോർച്ചുഗീസ് താരം.
മുൻനിരയിൽ ഏത് പൊസിഷനിലും കളിക്കാൻ കഴിവുള്ള അസാധ്യകഴിവുള്ള കളിക്കാരനാണ് ക്രിസ്റ്റ്യാനോ എന്നായിരുന്നു ഫെർഗൂസന്റെ അന്നത്തെ വാക്ക്. അത് അക്ഷരംപ്രതി ശരിവയ്ക്കുന്നതായിരുന്നു പിൽക്കാലത്ത് സിആർ7 ലേക്കുള്ള ക്രിസ്റ്റ്യാനോയുടെ വളർച്ച. പോർച്ചുഗീസ് താരത്തിന്റെ സ്ഥിരം നന്പറായാണ് ഏഴ് അറിയപ്പെടുന്നതെങ്കിലും യുണൈറ്റഡിൽ എത്തിയപ്പോൾ അദ്ദേഹം ആവശ്യപ്പെട്ടത് 28-ാം നന്പർ ജഴ്സിക്ക്. കാരണം, സ്പോർട്ടിംഗിൽ ക്രിസ്റ്റ്യാനോയുടെ നന്പർ 28 ആയിരുന്നു.
അനീഷ് ആലക്കോട്
ക്രിസ്റ്റ്യാനോയും ഒരു റെബോണ ഓർമയും
11:18 PM May 21, 2020 | Deepika.com