ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ അടുത്ത മാസം 12ന് പുനരാരംഭിച്ചേക്കില്ലെന്ന സൂചന നല്കി ടീം അംഗങ്ങളുടെ കൊറോണ വൈറസ് പരിശോധനാ ഫലം പുറത്തുവന്നു. ക്ലബ്ബുകളിലെ സ്റ്റാഫുകളിലും താരങ്ങളിലുമായി നടത്തിയ പരിശോധനകളിൽ 748 പേരുടെ ഫലങ്ങളാണ് വന്നത്. 19 ക്ലബ്ബുകളിൽനിന്നുള്ളവരുടേതാണിത്. ഞായറാഴ്ചയും, തിങ്കളാഴ്ചയുമായി നടത്തിയ പരിശോധനകളുടെ ഫലങ്ങളാണ് ഇത്. അതിൽ ആറ് പേർക്ക് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചിരിച്ചു. വാറ്റ്ഫോഡിന്റെ ഒരു താരവും രണ്ട് സ്റ്റാഫും ബേണ്‍ലിയുടെ അസിസ്റ്റന്റ് മാനേജർ ഇയാൻ വൂണും ഉൾപ്പെടെയാണ് ആറ് പേർക്ക് കൊറോണ വൈറസ് ബാധയുള്ളത്.
രോഗബാധ സ്ഥിരീകരിച്ചവരെ ഒരാഴ്ചത്തെ സെൽഫ് ഐസൊലേഷനിൽ ആക്കി. നോർവിച്ച് സിറ്റി കൊറോണ പരിശോധന നടത്തിയത് ചൊവ്വാഴ്ചയാണ്.
കൊറോണ ഭീഷണിയെത്തുടർന്ന് നിർത്തിവച്ച ഇപിഎൽ മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ പുനരാരംഭിക്കാനുള്ള നീക്കങ്ങൾ നടക്കുന്നതിനിടയിലാണ് മൂന്ന് ക്ലബ്ബുകളിൽ നിന്നുള്ളവർക്ക് രോഗം സ്ഥിരീകരിച്ചത്. ജൂണ്‍ 12ന് പുനരാരംഭിക്കാനിരിക്കുന്ന ലീഗിന് വീണ്ടും കാലതാമസമുണ്ടായേക്കുമെന്നാണ് നിലവിലുള്ള സൂചന.
അതിനിടെ വാറ്റ്ഫോഡ് ക്യാപ്റ്റൻ ട്രോയ് ഡീനെ പരിശീലനത്തിനു തയാറല്ലെന്ന് അറിയിച്ചു. ഇപ്പോൾ പരിശീലനത്തിനായി ഇറങ്ങിയാൽ അത് കുടുംബാംഗങ്ങളുടെ ആരോഗ്യത്തിനു ഭീഷണിയാകുമെന്നാണ് ഡീനെയുടെ നിലപാട്. വാറ്റ്ഫോഡിന്റെ ക്യാന്പിൽ കൊറോണ ഉള്ളതായുള്ള സ്ഥിരീകരണം എത്തുന്നതിനു മുന്‍പായിരുന്നു ഡീനെ ഇക്കാര്യം വ്യക്തമാക്കിയത്.
ഇപിഎൽ നീണ്ടേക്കും
12:00 AM May 21, 2020 | Deepika.com