ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) മലയാളികളുടെ സ്വന്തം ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന് പ്രഹരമേൽപ്പിച്ച് സൂപ്പർ താരം സന്ദേശ് ജിങ്കൻ വഴിപിരിയുന്നു. ഐഎസ്എൽ ആദ്യ സീസണ് മുതൽ ബ്ലാസ്റ്റേഴ്സിന്റെ ഒപ്പമുള്ള ജിങ്കൻ വിദേശ ക്ലബ്ബുമായി കരാറിലായതായാണ് റിപ്പോർട്ടുകൾ. ആറ് വർഷം കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായിരുന്ന ശേഷമാണ് താരം ക്ലബ് വിടുന്നത്. 21-ാം വയസിൽ മഞ്ഞപ്പടയ്ക്കൊപ്പം കൂടിയ ജിങ്കൻ ആദ്യ സീസണിൽ എമേർജിംഗ് പ്ലെയറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കൊന്പന്മാരെന്നു പേരുകേട്ട ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിലെ വന്പനായിരുന്നു സന്ദേശ് ജിങ്കൻ.
പരിക്ക് മൂലം കഴിഞ്ഞ സീസണിൽ ഒരു മത്സരം പോലും കളിക്കാതിരുന്ന താരം അടുത്ത സീസണിൽ ടീമിനൊപ്പം ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്. ഐഎസ്എലിൽ ഇതുവരെ 76 മത്സരങ്ങൾ കളിച്ച താരം ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ബൂട്ടുകെട്ടിയ കളിക്കാരൻ എന്ന റിക്കാർഡിനും ഉടമയാണ്. ടീമിന്റെ നായകനായിരിക്കേ രണ്ട് വർഷം കൂടി കരാർ കാലവധി ഉള്ളപ്പോഴാണ് ജിങ്കൻ വഴിപിരിയുന്നതെന്നത്. ജിങ്കനും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റും ധാരണയായതായും സൂചനയുണ്ട്.
ബ്ലാസ്റ്റേഴ്സിന്റെ സാന്പത്തിക പ്രതിസന്ധിയും ജിങ്കന്റെ കൂടുമാറ്റത്തിനു കാരണമാണ്. ഐഎസ്എലിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളാണ് ജിങ്കൻ. സിക്കിം യുണൈറ്റഡിലൂടെ ഇന്ത്യൻ ഫുട്ബോൾ ലോകത്തേക്ക് എത്തിയ ജിങ്കൻ ഇന്ത്യൻ ടീമിന്റെയും നിർണായക സാന്നിധ്യമാണ്. ഇന്ത്യക്കായി 36 മത്സരങ്ങളിൽ നാല് ഗോൾ സ്വന്തമാക്കി.
ജിങ്കൻ വഴിപിരിയുന്നു
12:15 AM May 20, 2020 | Deepika.com