മുംബൈ: നാലാം ഘട്ട ലോക്ക് ഡൗണിൽ രാജ്യത്തെ സ്റ്റേഡിയങ്ങളും സ്പോർട്സ് കോംപ്ലക്സുകളും സുരക്ഷാ നിബന്ധനകളോടെ തുറക്കാനുള്ള അനുമതി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചെങ്കിലും ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് ഉടനടി ആരംഭിക്കില്ലെന്ന് ബിസിസിഐ ട്രഷറർ അരുണ്‍ ധുമാൽ. സ്റ്റേഡിയങ്ങളും സ്പോർട്സ് കോംപ്ലെക്സുകളും കാണികൾക്ക് പ്രവേശനം അനുവദിക്കാതെ തുറക്കാമെന്നാണ് കേന്ദ്രം ഞായറാഴ്ച അറിയിച്ചത്. സ്റ്റേഡിയങ്ങൾക്ക് തുറക്കാനുള്ള അനുമതി നൽകിയതോടെ ഈ സീസണിലെ ഐപിഎൽ ആരംഭിക്കുമോ എന്നതിനായി ആയിരുന്നു ആരാധകരുടെ കാത്തിരിപ്പ്.
ഐപിഎൽ ഉടനടി ആരംഭിക്കാൻ ബിസിസിഐക്ക് പദ്ധതിയില്ലെന്നാണ് ബിസിസിഐ ട്രഷറർ അറിയിച്ചത്. വിമാന സർവീസ് ആരംഭിക്കാതെ എങ്ങനെ ഐപിഎൽ നടത്താൻ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു. നിലവിൽ ക്രിക്കറ്റ് താരങ്ങൾക്ക് പരിശീലനം പുനരാരംഭിക്കാനുള്ള സാഹചര്യത്തെപ്പറ്റിയാണ് ബിസിസിഐ ആലോചിക്കുന്നതെന്നും അരുണ്‍ ധുമാൽ വ്യക്തമാക്കി.
വിദേശ താരങ്ങൾ ഉൾപ്പെടെ പങ്കെടുക്കുന്ന ഐപിഎൽ നടക്കണമെങ്കിൽ വിമാന സർവീസ് പുനരാരംഭിക്കേണ്ടതുണ്ട്. യൂറോപ്പിൽ നിർത്തിവച്ചിരുന്ന ലീഗ് ഫുട്ബോളുകൾ പുനരാരംഭിക്കാൻ കാരണം, ടീം അംഗങ്ങൾ മാസങ്ങളായി അവരുടെ തട്ടകങ്ങളിൽ ഉണ്ടെന്നുള്ളതാണ്.
ക്രിക്കറ്റ് താരങ്ങൾ അതത് രാജ്യങ്ങളിലാണ്. ഐപിഎൽ സമയത്ത് മാത്രമാണ് ഇന്ത്യയിൽ എത്താറുള്ളത്. ഈ സാഹചര്യമാണ് സ്റ്റേഡിയം തുറക്കാമെങ്കിലും മത്സരങ്ങൾ നടത്താൻ സാധിക്കാത്ത അവസ്ഥയ്ക്കു കാരണം.
ഇന്ത്യയെയും ബംഗ്ലാദേശിനെയും ലങ്ക സ്വാഗതം ചെയ്യുന്നു
കൊളംബോ: ഇന്ത്യയെയും ബംഗ്ലാദേശിനെയും ലങ്കയിലേക്ക് ക്ഷണിച്ച് ലങ്കൻ ക്രിക്കറ്റ് ബോർഡ്. ഇന്ത്യയിൽ നാലാം ഘട്ട ലോക്ക് ഡൗണിൽ സ്റ്റേഡിയങ്ങൾക്കും സ്പോർട്സ് കോംപ്ലക്സുകൾക്കും തുറക്കാൻ അനുമതിയുണ്ടെങ്കിലും മത്സരങ്ങൾ നടത്താനുള്ള സാഹചര്യം സംജാതമായിട്ടില്ല. അതേസമയം, ലങ്കയിൽ കർഫ്യുവിന് ഇളവ് വരുത്തിയിട്ടുണ്ട്. അവിടെ 500ൽ താഴെമാത്രം കൊറോണ വൈറസ് കേസുകളാണ് നിലവിലുള്ളത്.
ഇന്ത്യയെ ജൂലൈയിൽ മൂന്ന് വീതം ഏകദിനത്തിനും ട്വന്റി-20ക്കുമാണ് ലങ്ക ക്ഷണിച്ചിരിക്കുന്നത്. ജൂണിൽ ഇന്ത്യയുടെ ലങ്കൻ പര്യടനം നടക്കേണ്ടതാണ്. കൊറോണ വൈറസ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ജൂലൈയിൽ ഇന്ത്യയെ ലങ്കയിലെത്തിക്കാനാണ് അവിടുത്തെ ക്രിക്കറ്റ് ബോർഡിന്റെ ശ്രമം. ഇന്ത്യക്കു പിന്നാലെ ബംഗ്ലാദേശിനെയും ജൂലൈയിൽ ലങ്കയിലെത്തിക്കാൻ അവർ ശ്രമിക്കുന്നതയാണ് സൂചന.
പരിശീലനം പുനരാരംഭിക്കും
മുംബൈ: ഇന്ത്യയിൽ ആഭ്യന്തര, രാജ്യാന്തര ക്രിക്കറ്റ് താരങ്ങൾക്ക് സ്കിൽ ബേസ്ഡ് ട്രെയ്നിംഗ് ആരംഭിക്കാൻ ബിസിസിഐ. നാലാം ഘട്ട ലോക്ക് ഡൗണിൽ സ്റ്റേഡിയങ്ങൾക്കും സ്പോർട്സ് കോംപ്ലക്സുകൾക്കും തുറക്കാനുള്ള അനുമതി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതോടെയാണിത്. താരങ്ങളുടെ സുരക്ഷ മുൻനിർത്തിയായിരിക്കും പരിശീലനം. മുൻനിര താരങ്ങൾ പരിശീലനത്തിൽ പങ്കെടുക്കേണ്ടതില്ലെന്നാണ് സൂചന. വിമാന സർവീസുകൾ പുനരാരംഭിച്ചാൽ എല്ലാ താരങ്ങളും പരിശീലനത്തിൽ ഏർപ്പെടേണ്ടിവരും. താരങ്ങളുടെ സുരക്ഷയുടെ കാര്യത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ബിസിസിഐ ട്രഷറർ അരുണ്‍ ധുമാൽ അറിയിച്ചു.
വിരാട് കോഹ്ലി, രോഹിത് ശർമ തുടങ്ങിയവരെല്ലാം സ്വന്തം വീടുകളിൽ പരിശീലനം നടത്തുന്നുണ്ട്. ഇംഗ്ലീഷ്, ശ്രീലങ്കൻ താരങ്ങൾ ഇതിനോടകം പരിശീലനം ആരംഭിച്ചിരുന്നു.