മുംബൈ: 2011 ലോകകപ്പ് ജയത്തിനുശേഷമുള്ള കാര്യങ്ങള്‍ ഓര്‍മിച്ച് ഹര്ഭജന് സിംഗ്. ചുറ്റും ആരെല്ലാമുണ്ടോ എന്നൊന്നും ശ്രദ്ധിക്കാതെയായിരുന്നു അന്ന് സച്ചിന് തെണ്ടുല്‍ക്കര്‍ വിജയമാഘോഷിച്ചതെന്നും എല്ലാവര്‍ക്കുമൊപ്പം നൃത്തം ചെയ്തതെന്നും ഹര്ഭജന് പറയുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മനോഹരമായ ഓർമ യിൽനിൽക്കുന്ന നേട്ടം സ്വന്തമാക്കിയതില്‍ അന്നായിരിക്കും അദ്ദേഹം ആദ്യമായി ഡാന്‍സ് ചെയ്തത്-ഹര്ഭജന് പറഞ്ഞു.
ക്രിക്കറ്റ് കരിയറിലെ ഏറ്റവും വൈകാരികമായ നിമിഷമായിരുന്നു 2011ലെ ലോകകപ്പ് വിജയമെന്ന് പല അഭിമുഖങ്ങളിലും സച്ചിന് തെണ്ടുല്‍ക്കര്‍ പറഞ്ഞിട്ടുണ്ട്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ആരാധകര്‍ക്ക് മുന്നില്‍ 28 വര്‍ഷത്തിന് ശേഷം ഇന്ത്യ ലോകകിരീടമുയര്‍ത്തി.
ആദ്യമായി സച്ചിന് ഡാന്‍സ് കളിക്കുന്നത് കണ്ടത് അന്നാണെന്നും ഹര്ഭജന് പറയുന്നു.’’ ജീവിതത്തില്‍ ആദ്യമായി സച്ചിന് ഡാന്‍സ് ചെയ്യുന്നത് അന്ന് ഞാന്‍ കണ്ടു. ചുറ്റുമുള്ള ആളുകളെയൊന്നും ശ്രദ്ധിക്കാതെ സ്വയം ആസ്വദിച്ചായിരുന്നു സച്ചിന്റെ ഡാന്‍സ്. ആ നിമിഷം ഞാന്‍ ഒരിക്കലും മറക്കില്ല.’’ ഹര്ഭജന് പറയുന്നു.
അന്ന് രാത്രി മെഡലും കഴുത്തിലണിഞ്ഞാണ് ഉറങ്ങിയതെന്ന് ഹര്ഭജന് പറയുന്നു. ‘’നമ്മള് സ്വപ്നം കണ്ടത് സാക്ഷാത്കരിക്കപ്പെടുമ്പോള്‍ ആദ്യം വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. ഇപ്പോഴും ആ വിജയത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്ക് രോമാഞ്ചം വരും. എല്ലാവരുടേയും മുന്നില്‍വച്ച് ഞാന്‍ അന്ന് കരഞ്ഞു.’’ ഭാജി കൂട്ടിച്ചേര്‍ത്തു.
“അന്ന് സച്ചിന് ചുറ്റുമുള്ള ആളുകളെയൊന്നും ശ്രദ്ധിക്കാതെ മതിമറന്ന് ആഘോഷിച്ചു-’’ ഹര്ഭജന്
10:36 PM Apr 09, 2020 | Deepika.com