ന്യൂഡല്‍ഹി: ഔട്ട്ഡോര്‍ പരിശീലനം ആവശ്യപ്പെട്ട് ഹിമാ ദാസിന്റെ നേതൃത്വത്തില്‍ അത്ലറ്റുകള് കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജ്ജുവിന് കത്തയച്ചു. കൊറോണ വൈറസ് പടരുന്നതിനാല്‍ രാജ്യം ലോക്ക്ഡൗണിലാണ്. ഇതേത്തുടര്‍ന്ന് പല കായികതാരങ്ങളും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സ് (എന്‍ഐഎസ്) പട്യാലയിലെ ഹോസ്റ്റലുകളില്‍ തങ്ങുകയാണ്. ഇതേത്തുര്‍ന്നാണ് ഹിമയുടെ നേതൃത്വത്തിലുള്ള അത്ലറ്റുകളുടെ സംഘം എന്‍ഐഎസിന്റെ കാംപസിനുള്ളില്തന്നെ പരിശീലനം നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് കത്തയച്ചത്. ഇവിടേക്ക് പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശനവുമുണ്ടാകില്ല.
അത്ലറ്റുകളുടെ നീക്കത്തിന് ഡെപ്യൂട്ടി ചീഫ് നാഷണല്‍ അത്ലറ്റിക് കോച്ച് രാധാകൃഷ്ണന് നായരുടെ പിന്തുണയുമുണ്ട്. എന്‍ഐഎസില്‍ താമസിക്കുന്ന ഹിമയുടെ നേതൃത്വത്തിലുള്ള സംഘത്തിന് കായികമന്ത്രാലയത്തില്നിന്ന് മറുപടി ഉടന്‍ ലഭിക്കുമെന്നുള്ള പ്രത്യാശ അദ്ദേഹം രേഖപ്പെടുത്തി.
താനും മറ്റു പരിശീലകരും ഈ അത്ലറ്റുകളുടെ ആശയത്തെ പിന്തുണയ്ക്കുന്നുണ്ട്. കാരണം ഇവിടെയുള്ള ആരും പുറത്തേക്കും പുറത്തുനിന്ന് ആരും ഇങ്ങോട്ടും വരുന്നില്ല. അതുകൊണ്ട് കൊറോണ വൈറസ് ബാധിക്കാനുള്ള അവസരവുമില്ല അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ 41 അത്ലറ്റുകള് എന്ഐഎസിലുണ്ട്. ട്രാക് ആന്‍ഡ് ഫീല്‍ഡ് ഏരിയ ഹോസ്റ്റലില്‍നിന്ന് 50 മീറ്റര്‍ അകലെയാണ്. ഇവിടെ ചെറിയ ഗ്രൂപ്പുകളായി ഇവര്‍ക്ക് ഒന്നു രണ്ടു മണിക്കൂര്‍ പരിശീലനം നടത്താനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഔട്ട്ഡോർ പരിശീലനം: ഹിമാ ദാസ് കായിക മന്ത്രിക്ക് കത്തയച്ചു
12:11 AM Apr 01, 2020 | Deepika.com