കാനഡയുടെ പിന്മാറ്റത്തിനു പിന്നാലെ 2021 ഒളിന്പിക്സിലേക്കായി ഒരുങ്ങാൻ ഓസ്ട്രേലിയ തങ്ങളുടെ കായിക താരങ്ങളോട് ആവശ്യപ്പെട്ടു. ഈ വർഷം ഒളിന്പിക്സ് നടക്കില്ലെന്നും നടന്നാൽതന്നെ കായിക താരങ്ങളെ അയയ്ക്കില്ലെന്നുമുള്ള വ്യക്തമായ സൂചനയാണ് ഓസ്ട്രേലിയൻ ഒളിന്പിക് കമ്മിറ്റിയുടെ (എഒസി) പ്രസ്താവനയുടെ സാരം. കൂടുതൽ രാജ്യങ്ങൾ പിന്മാറാനുള്ള സാഹചര്യമാണ് ഇതോടെ ഉരുത്തിരിഞ്ഞിരിക്കുന്നത്.
ടോക്കിയോയിലേക്ക് ഒളിന്പിക്സിനും പാലാരിന്പിക്സിനും കായിക താരങ്ങളെ അയയ്ക്കില്ലെന്ന ഉറച്ച നിലപാടാണ് കാനഡ സ്വീകരിച്ചത്. ടോക്കിയോ ഒളിന്പിക്സിൽനിന്ന് പിന്മാറുന്ന ആദ്യ രാജ്യമാണ് കാനഡ. പിന്മാറ്റം വിഷമകരമാണ്. എന്നാൽ, കായിക താരങ്ങൾ, സ്പോർട്സ് ഗ്രൂപ്പുകൾ, കനേഡിയൻ സർക്കാർ എന്നിവരുമായി നടത്തിയ ചർച്ചയ്ക്കുശേഷമാണ് തീരുമാനമെന്നും ഒളിന്പിക്സ് ഒരു വർഷത്തേക്കെങ്കിലും മാറ്റിവയ്ക്കണമെന്ന് അഭ്യർഥിക്കുന്നതായും കാനഡ അറിയിച്ചു.
നേരത്തേ ഒളിന്പിക്സ് നീട്ടിവയ്ക്കണമെന്ന ആവശ്യവുമായി ഗ്ലോബൽ അത്ലറ്റ് രംഗത്തെത്തിയിരുന്നു. യുകെ അത്ലറ്റിക്സ് ചെയർമാൻ നിക് കവാർഡ്, യുഎസ്എ സ്വിമ്മിംഗ് അധികൃതർ തുടങ്ങി ഒളിന്പിക്സ് മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി പലരും രംഗത്തെത്തിയിരുന്നു. ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് അത്ലറ്റിക്സ് ഫെഡറേഷൻ (ഐഎഎഎഫ്) പ്രസിഡന്റ് സെബാസ്റ്റ്യൻ കോയും ഗെയിംസ് മാറ്റിവയ്ക്കണമെന്ന് നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോ ഐഒസിക്ക് കത്ത് എഴുതിയിട്ടുണ്ട്.
നീട്ടിവയ്ക്കേണ്ടിവരും: ഷിൻസോ ആബെ
ജൂലൈ 24 മുതൽ ഓഗസ്റ്റ് ഒന്പത് വരെയാണ് ടോക്കിയോ ഒളിന്പിക്സ് അരങ്ങേറേണ്ടത്. ഒളിന്പിക് ദീപം ഇതിനോടകം ഗ്രീസിൽനിന്ന് ജപ്പാനിൽ എത്തിയിട്ടുണ്ട്. കൊറോണ കാലത്ത് ഒളിന്പിക്സ് നടത്തുന്നതിനെതിരേ ജപ്പാനിലും പ്രതിഷേധം ശക്തമാണ്.
ആഴ്ച 04
ടോക്കിയോ ഒളിന്പിക്സിൽനിന്ന് രാജ്യങ്ങൾ പിന്മാറ്റം പ്രഖ്യാപിച്ചു തുടങ്ങിയ സാഹചര്യത്തിൽ മുൻനിശ്ചയിച്ച തീയതിൽ ഒളിന്പിക്സ് നടത്തണമോ എന്നതിൽ അന്തിമതീരുമാനം നാല് ആഴ്ചയ്ക്കുള്ളിൽ ഇന്റർനാഷണൽ ഒളിന്പിക് കമ്മിറ്റി (ഐഒസി) സ്വീകരിക്കുമെന്ന് റിപ്പോർട്ട്. ഗെയിംസ് നീട്ടിവയ്ക്കാനുള്ള സാധ്യതയാണുള്ളതെന്നാണ് ഐഒസിയുമായി അടുത്ത ബന്ധമുള്ള കേന്ദ്രങ്ങളിൽനിന്നുള്ള സൂചന.