മാഡ്രിഡ്: കായിക ലോകത്തെ ഞെട്ടലിലും ഭീതിയിലുമാഴ്ത്തി കൊറോണ വൈറസ് മനുഷ്യ ജീവനപഹരിക്കുന്നത് തുടരുന്നു. കൊറോണ വൈറസ് ബാധിച്ച് സ്പാനിഷ് ഫുട്ബോൾ സൂപ്പർ ക്ലബ്ബായ റയൽ മാഡ്രിഡിന്റെ മുൻ പ്രസിഡന്റ് ലോറെൻസോ സാൻസ് (76) അന്തരിച്ചു.
കൊറോണ വൈറസ് ബാധിച്ച് മരിക്കുന്ന രണ്ടാമത് കായിക പ്രതിനിധിയാണ് ലോറെൻസോ. കൊറോണ ബാധ സ്ഥിരീകരിച്ച എസ്പ്യാനോളിന്റെ യൂത്ത് ടീം പരിശീലകൻ ഫ്രാൻസിസ്കോ ഗ്രാസ്യ (21) കഴിഞ്ഞ ആഴ്ച അന്തരിച്ചിരുന്നു.
1995 മുതൽ 2000വരെയായിരുന്നു ലോറെൻസോ റയലിന്റെ പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചത്. ഇക്കാലയളവിൽ റയൽ രണ്ട് തവണ (1997-98, 1999-2000) ചാന്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കി. ലോറെൻസോയുടെ അന്ത്യം മകൻ ഫെർണാണ്ടോ സാൻസ് ഡറൻ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഹോം ഐസൊലേഷനിലേക്ക് മാറിയ ലോറെൻസോയെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. റോബർട്ടോ കാർലോസ്, ക്ലാരൻസ് സീഡോർഫ്, ഡെവർ സൂകർ തുടങ്ങിയവരെ റയലിൽ എത്തിച്ചത് ലോറെൻസോ ആയിരുന്നു. 2000ൽ നടന്ന തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റായ ഫ്ളോറെന്റീനോ പെരസിനോട് പരാജയപ്പെട്ടു. സ്പാനിഷ് ക്ലബ്ബായ മലാഗയുടെ ഉടമകൂടിയായിരുന്നു ലോറെൻസോ സാൻസ്. ലോറെൻസോയുടെ മകനായ ഫോർണാണ്ടോ 1996-99 കാലഘട്ടത്തിൽ റയലിന്റെ താരമായിരുന്നു. പിന്നീട് മലാഗയിലേക്ക് കൂടുമാറി.
കായികലോകം ഭീതിയിൽ; റയൽ മാഡ്രിഡ് മുൻ പ്രസിഡന്റ് ലോറെൻസോ കൊറോണ ബാധയെത്തുടർന്ന് അന്തരിച്ചു
12:52 AM Mar 23, 2020 | Deepika.com