ന്യൂഡൽഹി: കൊറോണ വൈറസിന്റെ വ്യാപനത്തിനിടെ ക്വാറന്റൈൻ നിർദേശങ്ങൾ പാലിക്കാതെ ആളുകൾ ഒളിഞ്ഞും തെളിഞ്ഞും പൊതുസമക്ഷത്ത് എത്തുന്നത് രോഗ വ്യാപനത്തിനു കാരണമാകുമെന്ന സാമാന്യതത്വം പാലിക്കാതെ കായിക താരങ്ങളും. ക്വാറന്റൈൻ ബ്രേക്ക് ചെയ്ത ഇന്ത്യൻ ബോക്സിംഗ് താരം മേരി കോം വിവാദത്തിലായി.
ക്വാറന്റൈനിൽ തുടരേണ്ട സമയത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉൾപ്പെട്ട യോഗത്തിൽ മേരി കോം പങ്കെടുത്തു. രാജ്യസഭാ എംപി കൂടിയായ മേരി കോം ജോർദാനിലെ അമാനിൽ സമാപിച്ച ഏഷ്യ-ഓഷ്യാന ഒളിന്പിക് ബോക്സിംഗ് യോഗ്യതാ മത്സരം കഴിഞ്ഞ് 13-ാം തീയതിയാണ് തിരിച്ചെത്തിയത്. വിദേശ സന്ദർശനം കഴിഞ്ഞ് എത്തുന്നവർ ചുരുങ്ങിയത് 14 ദിവസം എങ്കിലും ക്വാറന്റൈനിൽ കഴിയണമെന്നതാണ് ലോകാരോഗ്യസംഘടനയുടെ നിർദേശം.
18-ാം തീയതിയാണ് രാംനാഥ് കോവിന്ദ് സംഘടിപ്പിച്ച വിരുന്നിൽ മേരി കോം പങ്കെടുത്തത്. രാഷ്ട്രപതിയുടെ ഒൗദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവച്ച വിരുന്നിന്റെ ചിത്രത്തിൽ മറ്റ് എംപിമാർക്കൊപ്പം മേരി കോമും ഉണ്ട്. ജോർദാനിലേക്ക് പോയ ഇന്ത്യൻ ബോക്സിംഗ് താരങ്ങളെല്ലാം ക്വാറന്റൈനിൽ ആണെന്ന് കഴിഞ്ഞ ദിവസം കോച്ച് സാന്റിയാഗോ നിയെവ വ്യക്തമാക്കിയിരുന്നു. രാഷ്ട്രപതിയുടെ വിരുന്നിൽ പങ്കെടുത്തിരുന്നുവെന്ന് മേരി കോമും സമ്മതിച്ചിട്ടുണ്ട്.
ജോർദാനിൽനിന്നു വന്നശേഷം ഞാൻ വീട്ടിൽ തന്നെയാണ്. അതിനിടയിൽ രാഷ് ട്രപതിയുടെ ചടങ്ങിൽ മാത്രമാണ് പങ്കെടുത്തത്. നിലവിൽ നിരീക്ഷണത്തിലുള്ള ബിജെപി എംപി ദുഷ്യന്തിനെ കാണുകയോ കൈ കൊടുക്കുകയോ ചെയ്തിട്ടില്ല. ജോർദാനിൽനിന്ന് വന്നശേഷം എന്റെ 14 ദിവസത്തെ ക്വാറന്റൈൻ ഇപ്പോൾ അവസാനിച്ചിട്ടുണ്ട്. എന്നിരുന്നാലും മൂന്നു നാലു ദിവസം കൂടി വീട്ടിൽ തങ്ങുകയാണ്- മേരികോം വ്യക്തമാക്കി.
അതേസമയം, ദുഷ്യന്ത് സിംഗ് ഐസൊലേഷനിൽ തുടരുകയാണ്. ബോളിവുഡ് ഗായിക കനിക കപൂറുമായുള്ള സന്പർക്കത്തെ തുടർന്നാണിത്. കനിക കപൂറിന് കൊറോണ വൈറസ് ബാധയുണ്ടെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു.
ക്വാറന്റൈൻ പാലിച്ചില്ല! മേരി കോം വിവാദത്തിൽ
11:23 PM Mar 21, 2020 | Deepika.com