ലോക ചെസ് ചാന്പ്യൻ നേർവേയുടെ മാഗ്നസ് കാൾസനെ നേരിടാനുള്ള എതിരാളിയെ കണ്ടെത്താനായി നടക്കുന്ന കാൻഡിഡേറ്റ്സ് ടൂർണമെന്റിന്റെ മൂന്നാം റൗണ്ടിൽ അമേരിക്കയുടെ ഫബിയാനോ കരുവാനയെ ചൈനയുടെ ഡിങ് ലീറൻ അട്ടിമറിച്ചു. ലോക രണ്ടാംനന്പർ താരവും കഴിഞ്ഞ ലോക ചെസ്ചാന്പ്യൻഷിപ്പിലെ ചലഞ്ചറുമായിരുന്നു കരുവാന.
ആദ്യ രണ്ടു റൗണ്ടുകളിൽ വാങ് ഹാവോയോടും വാചിയർ ലാഗ്രേവിനോടും തോൽവി നേരിട്ട ലീറന് ടൂർണമെന്റിലെ ടോപ് സീഡായ കരുവാനയ്ക്കെതിരേ നേടിയ ഈ വിജയം ആത്മവിശ്വാസം നല്കുന്നതാണ്. എട്ടുപേർ പരസ്പരം രണ്ടു തവണ വീതം ഏറ്റുമുട്ടുന്ന 14 റൗണ്ടുള്ള ഡബിൾ റൗണ്ട് റോബിൻ മത്സരത്തിലെ മൂന്നു റൗണ്ടു പൂത്തിയായപ്പോൾ ഇയാൻ നെപോമ്നിയാചി, വാചിയർ ലാഗ്രേവ്, വാങ് ഹാവോ എന്നിവർ രണ്ടു പോയിന്റുമായി ലീഡ് ചെയ്യുകയാണ്.
റഷ്യയിലെ കാറ്ററിൻബർഗിൽ നടക്കുന്ന ഈ ടൂർണമെന്റ് ഏപ്രിൽ നാലിന് പൂർത്തിയാകും.
നിയമപ്രകാരം ഓരോ മത്സരാർഥിക്കും ഒരു ഗെയിമിൽ ആദ്യ 14 നീക്കങ്ങൾക്ക് 100 മിനിറ്റും പിന്നീടുള്ള 20 നീക്കങ്ങൾക്ക് 50 മിനിറ്റും തുടർന്നുള്ള നീക്കങ്ങൾക്ക് 30 സെക്കൻഡ് ഇൻക്രിമെന്റുള്ള 15 മിനിറ്റുമാണുള്ളത്.
ഒന്നാംസ്ഥാനത്തിനായി തുല്യപോയിന്റോടെ പലരുണ്ടായാൽ അവർ തമ്മിൽ കളിച്ച കളികളിൽ കൂടുതൽ പോയിന്റ് ലഭിച്ചയാൾ ജേതാവാകും. അതും തുല്യത പാലിച്ചാൽ അവരിൽ കൂടുതൽ വിജയം കരസ്ഥമാക്കിയ ആൾ വിജയിയായി പ്രഖ്യാപിക്കപ്പെടും. അപ്പോഴും തുല്യതയെങ്കിൽ എസ്ബി പോയിന്റ് പരിഗണിച്ച് ജേതാവിനെ നിശ്ചയിക്കും. ഈ രീതികൾക്കെല്ലാം ശേഷവും തുല്യത മാറ്റേണ്ടതുണ്ടെങ്കിൽ ടൈ ബ്രേക്ക് റാപ്പിഡ് ഗെയിം അരങ്ങേറും. ഈ റാപ്പിഡ് ഗെയിമുകൾക്ക് രണ്ടിലധികം മത്സരാർഥികളുണ്ടെങ്കിൽ രണ്ടുപേരെ നിശ്ചയിക്കാനായി നറുക്കിടും.
ജോസ് തറപ്പേൽ പ്രവിത്താനം
കരുവാനയെ അട്ടിമറിച്ച് ലീറൻ
11:23 PM Mar 21, 2020 | Deepika.com