പതിറ്റാണ്ടുകൾക്കു ശേഷം നമ്മുടെ ഫുട്ബോൾ നേർവഴിയിലാണു സഞ്ചരിക്കുന്നതെന്ന തോന്നൽ നിലനിൽക്കുന്ന സമയത്താണു പി.കെ. ബാനർജി എന്ന അതികായകൻ ഇന്ത്യൻ ഫുട്ബോളിൽനിന്നു വിടപറയുന്നത്. കളിക്കാരനായും പരിശീലകനായും താരപരിവേഷം ലഭിച്ചവർ ലോകഫുട്ബോളിൽ വിരളം. ജർമനിയുടെ ബെക്കൻ ബോവറെ പോലെയൊരാൾ. പി.കെ. ബാനർജി എന്ന പി.കെ.ബിയെ അങ്ങനെ വേണമെങ്കിൽ വിശേഷിപ്പിക്കാം. പതിനഞ്ചാം വയസിൽ സീനിയർ നാഷണൽ ഫുട്ബോളിലൂടെയാണ് ബാനർജിയുടെ അരങ്ങേറ്റം.
തുടർന്നു പത്തൊന്‍പതാം വയസിൽ പ്രമുഖരോടൊപ്പം ഇന്ത്യയുടെ സീനിയർ ടീമിൽ ബാനർജി ഇടം നേടുന്നു തുടർന്നു എത്രയെത്ര മത്സരങ്ങളിൽ പി.കെ. ബാനർജിയെ കായികലോകം കണ്ടു. പരിമിതികൾക്കുള്ളിൽ നിന്നു വന്പൻമാരെ തളയ്്ക്കാനും ഉജ്വല പോരാട്ടങ്ങൾ കാഴ്ചവയ്ക്കാനും പി.കെ ബാനർജി ഉൾപ്പെട്ട അന്നത്തെ ഇന്ത്യൻ ടീമിനു കഴിഞ്ഞിരുന്നു. ഇന്ത്യൻ ഫുട്ബോളിലെ ഓർമപുസ്തകത്തിൽ ഓർക്കാൻ എത്രയെത്ര നേട്ടങ്ങൾ... 1911 ഐഎഫ്എ ഷീൽഡ് ഫൈനലിൽ ഇംഗ്ലണ്ടിലെ ഈസ്റ്റേണ്‍ യോർക്ക്ഷയർ ടീമിനെ തോൽപ്പിച്ചു കോൽക്കത്ത മോഹൻ ബഗാൻ സൃഷ്ടിച്ച ചരിത്രം, 1948ലെ ഒളിന്പിക്സിൽ ഫ്രാൻസിനെതിരേ ജയിച്ചു ജയിച്ചില്ലെന്ന മത്സരം, 1950ലെ ബ്രസീൽ ലോകകപ്പിനു യോഗ്യത, 1956ലെ മെൽബണ്‍ ഒളിന്പിക്സിന്റെ സെമി പ്രവേശനം, 1962ലെ ജക്കാർത്ത ഏഷ്യാഡ് സ്വർണം. ഇവിടെ പി.കെ. ബാനർജി ഗോൾ നേടിയ മത്സരവും അതോടൊപ്പം അദ്ദേഹത്തിനു കേരളത്തിൽ കളിക്കാൻ കഴിയാതെ പോയ മത്സരവും സംഭവബഹുലം.
1951ലെ ഏഷ്യൻ ഗെയിംസ് ലഭിച്ച ആവേശത്തിലാണ് ഇന്ത്യ 1952ലെ ഹെൽസിങ്കി ഒളിന്പിക്സിൽ പങ്കെടുത്തത്. നനവുള്ള മൈതാനത്ത് യുഗോസ്ലാവ്യ10-1ന് ഇന്ത്യയെ തകർത്തതോടെ ഇന്ത്യ എന്നേക്കുമായി നഗ്നപാദ ഫുട്ബോളിനോടു വിടചൊല്ലിയിരുന്നു. തുടർന്നാണ് ഇന്ത്യ എക്കാലവും ഓർമിക്കുന്ന മെൽബണ്‍ ഒളിന്പിക്സിലെ നാലാംസ്ഥാനം നേടിയെടുത്തത്.ബാനർജി അണിനിരന്ന ടീം ആയിരുന്നു അത്. ഇതോടെ ഇരുപതാംവയസിൽ അദ്ദേഹം ഒളിന്പ്യനായി. ഒരു വിംഗറുടെ നേട്ടം അത്ഭുതകരമാണ്.
1960ൽ റോമിലെ പ്രകടനം ഏങ്ങനെ മറക്കാനാകും. ഇന്ത്യയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. കരുത്തരായ ഹംഗറിയോടു 2-1നു തോറ്റ ഇന്ത്യ ഫ്രാൻസിനോടു 1-1നു സമനില നേടിയെങ്കിലും അവസാന മത്സരത്തിൽ പെറുവിനോടു 3-1നു പരാജയപ്പെട്ടു. ഹംഗറിയോടു ഏതാണ്ടു തുല്യനിലയിൽ പോരാടിയ ശേഷമാണ് ഇന്ത്യ കീഴടങ്ങിയത്. ഹംഗറിയുമായുള്ള മത്സരത്തിൽ താരപരിവേഷം പക്ഷേ ഇന്ത്യയുടെ ചുനിഗോസ്വാമിക്കായിരുന്നു. ചുനി ഗോസ്വാമിയുടെ പാസിൽനിന്നു ബൽറാം നേടിയ ഗോളാണ് ഇന്ത്യക്കു സമനില നേടികൊടുത്തത്. എന്നാൽ, എതിരാളികൾ ഒരു ഗോൾകൂടി നേടി മത്സരം ജയിക്കുകയായിരുന്നു. എന്നാൽ ഫ്രാൻസിനെതിരേ ഇന്ത്യ ഉണർന്നു. രണ്ടു അവസരങ്ങൾ കളഞ്ഞ പി.കെ. ബാനർജി തന്നെയാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്. പക്ഷേ, ഫ്രാൻസ് തിരിച്ചടിച്ചു സമനില നേടി.
പിന്നീട് 1959ൽ കൊച്ചിയിൽ നടന്ന ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ പി.കെ. ബാനർജിക്കു കളിക്കാനായില്ല. സന്പന്നമായിരുന്നു ആ നിര. പീറ്റർ തങ്കരാജ് ആയിരുന്നു ഒന്നാം നന്പർ ഗോൾ കീപ്പർ. പകരക്കാരനായി നാരായണനും. ഡിഫൻസിൽ ഇന്ത്യയുടെ വലംകാൽ എന്നറിയപ്പെട്ടിരുന്ന മലയാളിതാരം ഇരിങ്ങാലക്കുട ഓടംപള്ളിയിലെ ചന്ദ്രൻ എന്ന ഒളിന്പ്യൻ ഒ. ചന്ദ്രശേഖരൻ. മുംബൈ കാൾട്ടെക്സിന്റെ താരമായിരുന്നു ചന്ദ്രശേഖരൻ. കൂടെ ബഗാനിൽ നിന്നു റഹ്മാനും ജർണെയിൽ സിംഗും കാൾട്ടെക്സിലെ ലത്തീഫും. ഹാഫ് ബാക്കുകളായി ഈസ്റ്റ്ബംഗാളിലെ റാം ബഹാദൂർ, ഹൈദരാബാദ് പോലീസിന്റെ യൂസഫ്ഖാൻ, ടാറ്റാസിന്റെ ഫ്രാങ്കോ, ബഗാന്റെ കെന്പയ്യ എന്നിവരും. മുൻനിരയിൽ ഈസ്റ്റ്ബംഗാളിൽ നിന്നു കിട്ടുവും ബഗാനിൽനിന്നു ചുനി ഗോസ്വാമിയും. പി.കെ. ബാനർജി ഈ ടീമിൽ കളിക്കേണ്ടതായിരുന്നു. എന്നാൽ അദ്ദേഹത്തിനു ചിക്കൻപോക്സ് പിടിപെട്ടതിനാൽ ടീമിനോടൊപ്പം ചേരാനായില്ല. അന്നത്തെ റിസർവ് ബെഞ്ചിൽ ഡെറിക്കും ലാഹ്രിയും ദേവദാസും ഹമീദും ദാമോദറുമായിരുന്നു. തുടർന്നു കൊച്ചി ഏഷ്യൻ കപ്പിനു ശേഷം പി.കെ. ബാനർജി തിരിച്ചെത്തി ടീമിനോടൊപ്പം ചേരുകയായിരുന്നു.
1962ലെ ഏഷ്യൻ ഗെയിംസ് ഫുട്ബോൾ ഫൈനലിൽ 2-1നു ജയിച്ച ഇന്ത്യൻ ടീമിൽ അംഗമായിരുന്നു ബാനർജി. 17-ാം മിനിറ്റിൽ അദ്ദേഹം വിജയഗോൾ നേടി. സെമിയിൽ തായ്ലൻഡിനെതിരേയും ബാനർജി ഗോൾ നേടിയിരുന്നു.
1967ലാണ് അദ്ദേഹം ഇന്ത്യൻ ജഴ്സിയിൽ അവസാനം കളിച്ചത്. അപ്പോഴേക്കും 84 മത്സരങ്ങളിൽനിന്ന് 65 ഗോളുകൾ സ്വന്തമാക്കിയിരുന്നു. തുടർന്ന് അഞ്ചു വർഷം കഴിഞ്ഞ് അദ്ദേഹം ഇന്ത്യൻ ടീമിന്റെ പരിശീലകനായി എത്തി. 1970ൽ ഇന്ത്യ ഏഷ്യൻ ഗെയിംസിൽ വെങ്കലമണിഞ്ഞത് പി.കെ. ബാനർജിയുടെ കീഴിലായിരുന്നു. കോൽക്കത്ത ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും ഏറെക്കാലം ബാനർജിയുടെ കീഴിൽ നിറഞ്ഞാടി. ഈസ്റ്റ് ബംഗാൾ തുടർച്ചയായി ആറു ലീഗ് കിരീടങ്ങളാണു ബാനർജിയുടെ പരിശീലനത്തിന്റെ മികവിൽ നേടിയത്. പിന്നീട് അദ്ദേഹം മോഹൻ ബഗാനിലെത്തിയപ്പോഴും ബഗാൻ നേട്ടം ആഘോഷിച്ചു. 1977ൽ ഐഎഫ്എ ഷീൽഡ്, റോവേഴ്സ് കപ്പ്, ഡ്യൂറന്റ് കപ്പ് എന്നിവ ബഗാൻ സ്വന്തമാക്കി. ബംഗാൾ ടീമിനോടൊപ്പം എന്നും ഉണ്ടായിരുന്നിട്ടും ബാനർജി ഈസ്റ്റ് ബംഗാളിനോടൊപ്പമോ ബഗാനോടൊപ്പമോ മുഹമ്മദൻസ് സ്പോർട്ടിംഗ് ടീമിലോ കളിച്ചിരുന്നില്ല. ഇന്ത്യൻ ആഭ്യന്തര ലീഗിലെ എല്ലാ കിരീടങ്ങളും നേടിയ പരിശീലകനായിരുന്നു അദ്ദേഹം.
വി. മനോജ്
സല്യൂട്ട് സർ...
02:22 AM Mar 21, 2020 | Deepika.com