മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യൂറോപ്പ ലീഗ് പ്രീക്വാര്‍ട്ടറില്‍. സ്വന്തം ഓള്‍ഡ് ട്രാഫര്‍ഡില്‍ നടന്ന രണ്ടാംപാദ മത്സരത്തില്‍ യുണൈറ്റഡ് 5-0ന് ക്ലബ് ബ്രൂഗിയെ തോല്‍പ്പിച്ചു. ഇതോടെ രണ്ടു പാദങ്ങളിലുമായി യുണൈറ്റഡ് 6-1ന്റെ ജയം സ്വന്തമാക്കി. 22-ാം മിനിറ്റില്‍ സൈമണ്‍ ഡെലി ചുവപ്പ് കാര്‍ഡ് കണ്ടതോടെ പത്തുപേരുമായാണ് ബ്രുഗി കളിച്ചത്. ബ്രൂണോ ഫെര്‍ണാണ്ടസ്, ഒഡിയോന്‍ ഇഗ്ഹാലോ, സ്കോട് മാക്ടോമിൻ എന്നിവർ ഓരോ ഗോൾവീതം നേടി. രണ്ടു ഗോള്‍ ഫ്രെഡ്ഡിന്റെ വകയായിരുന്നു.
ആഴ്സണലിന്റ ഗ്രൗണ്ടില്‍ രണ്ടു ഗോളടിച്ച് ഒളിമ്പിയാക്കസ് പ്രീക്വാര്‍ട്ടറില്‍. എക്സ്ട്രാ ടൈമിലേക്കു കടന്ന മത്സരത്തില്‍ 2-1നാണ് ഒളിമ്പിയാക്കസ് ജയിച്ചത്. ആദ്യപാദത്തില്‍ ആഴ്സണല്‍ 1-0ന് ജയിച്ചിരുന്നു. രണ്ടാം പാദത്തില്‍ പാപെ എബൗ സിസെ സന്ദര്‍ശകരെ മുന്നിലെത്തിച്ചു. ഇതോടെ അഗ്രഗേറ്റില്‍ ഒപ്പമെത്തി. മത്സരം എക്സ്ട്രാ ടൈമിലേക്കുകടന്നു. 113-ാം മിനിറ്റില്‍ പിയര്‍ എമറെക് ഔബമെയാംഗ് ഗോള്‍ മടക്കി. എന്നാല്‍ ആഴ്സണലിന്റെ പ്രതീക്ഷകള്‍ തകര്‍ത്തുകൊണ്ട് 119-ാം മിനിറ്റില്‍ യൂസഫ് എല്‍ അരാബി വിജയം ഗോള്‍ കുറിച്ചു.
ഇന്റര്‍ മിലാന് രണ്ടാംപാദത്തില്‍ 2-1ന് ലുഡോഗ്രൊറ്റ്സ് റാസ്ഗാര്ഡിനെ തോല്‍പ്പിച്ചു. രണ്ടുപാദങ്ങളിലുമായി ഇന്റര്‍ 4-1ന്റെ ജയം നേടി.
സെവിയ്യ, ഗെറ്റാഫെ, ഷാക്തര്‍ ഡൊണെറ്റ്സ്ക്, വൂള്‍ഫ്സ്ബര്‍ഗ്, കോപ്പന്‍ഹേഗന്‍, എഎസ് റോമ ടീമുകള്‍ പ്രീക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്.
വല നിറച്ച് യുണൈറ്റഡ്, ഇന്റര്‍ മിലാന് പ്രീക്വാര്‍ട്ടറില്‍, ആഴ്സണല്‍ പുറത്ത്
01:17 AM Feb 29, 2020 | Deepika.com