പെർത്ത്: വനിതാ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിൽ ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് ഏകപക്ഷീയ ജയം. ലോകകപ്പിലെ കന്നിക്കാരായ തായ്ലൻഡിനെ ഏഴ് വിക്കറ്റിന് വിൻഡീസ് കീഴടക്കി. സ്കോർ: തായ്ലൻഡ് 20 ഓവറിൽ ഒന്‍പതിന് 78. വെസ്റ്റ് ഇൻഡീസ് 16.4 ഓവറിൽ മൂന്നിന് 80.
ടോസ് ജയിച്ച് ബാറ്റിംഗ് തെരഞ്ഞെടുത്ത തായ്ലൻഡിന്റെ ഇന്നിംഗ്സിൽ രണ്ട് പേർക്കു മാത്രമാണ് രണ്ടക്കം കാണാനായത്. 48 പന്തിൽ 33 റണ്‍സ് നേടിയ കൊൻചറോൻകയാണ് തായ് ഇന്നിംഗ്സിലെ ടോപ് സ്കോറർ. നരുവേമോൾ ചായ് വയ് 25 പന്തിൽ 13 റണ്‍സ് നേടി. മൂന്ന് ഓവറിൽ 13 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ വിൻഡീസ് ക്യാപ്റ്റൻ സ്റ്റെഫാനി ടെയ്ലറാണ് തായ്ലൻഡിനെ ചുരുട്ടിക്കെട്ടാൻ ചുക്കാൻ പിടിച്ചത്. 37 പന്തിൽ 26 റണ്‍സുമായി പുറത്താകാതെനിന്ന ടെയ്ലർ ഓൾ റൗണ്ട് പ്രകടനത്തോടെ വിൻഡീസിനെ ജയത്തിലെത്തിച്ചു. ടെയ്ലറാണ് കളിയിലെ താരം. 27 പന്തിൽ 25 റണ്‍സുമായി ഷെമയ്ൻ കാംബൽ പുറത്താകാതെനിന്നു.
ലങ്ക കടന്ന് കിവിപ്പട
പെർത്ത്: ഗ്രൂപ്പ് എയിൽ ന്യൂസിലൻഡ് ഏഴ് വിക്കറ്റിന് ശ്രീലങ്കയെ പരാജയപ്പെടുത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ ശ്രീലങ്ക 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 127 റണ്‍സ് നേടി. മറുപടിക്കിറങ്ങിയ ന്യൂസിലൻഡ് 17.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 131 റണ്‍സ് അടിച്ച് ജയം സ്വന്തമാക്കി. നാല് ഓവറിൽ 16 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ന്യൂസിലൻഡിന്റെ ഹെയ്ലി ജെൻസെൻ ആണ് കളിയിലെ താരം.
ലങ്കയ്ക്കായി ക്യാപ്റ്റൻ ചാമരി അട്ടപ്പട്ടു (41), ഹർഷിത മടാവി (27 നോട്ടൗട്ട്) എന്നിവർ തിളങ്ങി. ന്യൂസിലൻഡിനായി ക്യാപ്റ്റൻ സോഫി ഡിവൈൻ (75 നോട്ടൗട്ട്), മാഡി ഗ്രീൻ (29) എന്നിവർ മികവ് പുലർത്തി.
വനിതാ ട്വന്റി-20 ലോകകപ്പ് : ഏകപക്ഷീയം വിൻഡീസ്
12:01 AM Feb 23, 2020 | Deepika.com