ജൊഹാന്നസ്ബർഗ്: ഓസ്ട്രേലിയയുടെ ആഷ്ടണ്‍ അഗറിന്റെ സ്പിന്നിനു മുന്നിൽ ദക്ഷിണാഫ്രിക്ക കറങ്ങി വീണു. മൂന്ന് മത്സര ട്വന്റി-20 പരന്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ 107 റണ്‍സിന്റെ കൂറ്റൻ ജയം സ്വന്തമാക്കി. അഗർ ഹാട്രിക്ക് അടക്കം അഞ്ച് വിക്കറ്റ് വീഴ്ത്തി മാൻ ഓഫ് ദ മാച്ച് ആയി. ബാറ്റുകൊണ്ടും അഗർ വിനാശകാരിയായിരുന്നു. ഒന്‍പത് പന്തിൽ ഒരു സിക്സും രണ്ട് ഫോറും അടക്കം 20 റണ്‍സ് അടിച്ചെടുത്ത അഗർ പുറത്താകാതെനിന്നു. ഓസ്ട്രേലിയയുടെ 196ന് എതിരേ ആതിഥേയരായ ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സ് വെറും 89ൽ അവസാനിച്ചു. ട്വന്റി-20യിൽ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ചെറിയ സ്കോറും ഏറ്റവും വലിയ മാർജിനിലുള്ള തോൽവിയുമാണിത്.
ജഡേജയെ ഇഷ്ടം
രാജ്യാന്തര ട്വന്റി-20യിലെ 13-ാമത് ഹാട്രിക്കാണ് അഗർ തന്റെ പേരിൽ ചേർത്തത്. ട്വന്റി-20യിൽ ഹാട്രിക് നേടുന്ന രണ്ടാമത് ഓസീസ് താരമാണ് അഗർ. ബ്രെറ്റ് ലിയാണ് ഓസീസിനായി മുന്‍പ് ഹാട്രിക് സ്വന്തമാക്കിയത്. ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയാണ് തന്റെ ഇഷ്ട താരമെന്ന് അഗർ പറയുന്നു. ജഡേജയെപ്പോലെ കളിക്കുകയാണ് തന്റെ സ്വപ്നമെന്നും ജഡേജയുമായി ഇന്ത്യൻ പര്യടനത്തിനിടെ സംസാരിക്കാൻ സാധിച്ചത് തന്നെ ഏറെ സ്വാധീനം ചെലുത്തിയെന്നും അഗർ പറഞ്ഞു.
ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിലെ എട്ടാം ഓവറിലെ അവസാന മൂന്ന് പന്തിൽ ഫാഫ് ഡുപ്ലസിസ് (24), ഫെഹ്ലുക്വായോ (പൂജ്യം), ഡെയ്ൽ സ്റ്റെയിൻ (പൂജ്യം) എന്നിവരെ പുറത്താക്കിയാണ് അഗർ ഹാട്രിക് നേടിയത്. നാല് ഓവറിൽ 24 റണ്‍സ് വഴങ്ങി അഗർ അഞ്ച് വിക്കറ്റ് വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ഓസ്ട്രേലിയ സ്റ്റീവ് സ്മിത്ത് (32 പന്തിൽ 45), ആരോണ്‍ ഫിഞ്ച് (27 പന്തിൽ 42), അലക്സ് കാരെ (22 പന്തിൽ 27) എന്നിവരുടെ മികവിൽ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 196 റണ്‍സ് നേടി. 24 റണ്‍സ് എടുത്ത ഡുപ്ലെസിസും 22 റണ്‍സ് നേടിയ കഗിസൊ റബാഡയും 16 റണ്‍സ് നേടിയ വാൻ ബിൽജണുമാണ് ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിൽ രണ്ടക്കം കണ്ടവർ. ട്വന്റി-20യിൽ ഓസ്ട്രേലിയയുടെ തുടർച്ചയായ എട്ടാം ജയമാണിത്. രണ്ടാം മത്സരം ഇന്ന് നടക്കും.
അഗർ ട്രിക്കിൽ ഓസീസ്
12:01 AM Feb 23, 2020 | Deepika.com