മാഡ്രിഡ്: ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടറിൽ പ്രവേശിക്കാൻ നിലവിലെ ചാന്പ്യന്മാരായ ലിവർപൂളിന് ചുരുങ്ങിയത് രണ്ട് ഗോൾ വ്യത്യാസത്തിലുള്ള ജയം അനിവാര്യമാക്കി അത്ലറ്റിക്കോ മാഡ്രിഡ് പൂട്ടി. ആദ്യ പാദ പ്രീക്വാർട്ടറിൽ സ്വന്തം തട്ടകത്തിൽവച്ച് അത്ലറ്റിക്കോ 1-0ന് ലിവർപൂളിനെ പരാജയപ്പെടുത്തി.
കോർണർകിക്കിൽനിന്നുള്ള പന്തിൽ സൗൾ നിഗ്വെസിന്റെ വകയായിരുന്നു അത്ലറ്റിക്കോയുടെ ജയം കുറിച്ച ഗോൾ. മത്സരത്തിന്റെ നാലാം മിനിറ്റിൽ നേടിയ ആ ഗോളിൽ അത്ലറ്റിക്കോ ജയിച്ചു കയറി. കടുത്ത പ്രതിരോധം തീർത്ത് ലിവർപൂളിനെ വരിഞ്ഞു മുറുക്കുകയായിരുന്നു അത്ലറ്റിക്കോ. എന്നാൽ, രണ്ടാം പകുതിയിൽ ലഭിച്ച രണ്ട് സുവർണാവസരം മുഹമ്മദ് സലയും ക്യാപ്റ്റൻ ജോർഡൻ ഹെൻഡേഴ്സണും പാഴാക്കിയത് ലിവർപൂളിനു ക്ഷീണം ചെയ്തു.
കഴിഞ്ഞ സീസണിൽ സെമിഫൈനനിൽ ബാഴ്സലോണയ്ക്കെതിരേ അവരുടെ തട്ടകത്തിൽവച്ച് 3-0ന്റെ തോൽവി വഴങ്ങിയശേഷം ലിവർപൂൾ സ്വന്തം കാണികൾക്കുമുന്നിൽ രണ്ടാം പാദത്തിൽ 4-0നു ജയിച്ചായിരുന്നു ഫൈനലിൽ കടന്നത്. അതുപോലൊരു തിരിച്ചുവരവുണ്ടെങ്കിലേ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇതുവരെ തോൽവി അറിഞ്ഞിട്ടില്ലാത്ത ലിവർപൂളിനു ചാന്പ്യൻസ് ലീഗ് ക്വാർട്ടർ സാധ്യമാകൂ.
കഴിഞ്ഞ സീസണ് മുതൽ പത്ത് ചാന്പ്യൻസ് ലീഗ് എവേ പോരാട്ടത്തിൽ ആറെണ്ണവും ലിവർപൂൾ പരാജയപ്പെട്ടു. ഇത്രയും എവേ തോൽവി കഴിഞ്ഞ രണ്ട് സീസണിലായി റെഡ് സ്റ്റാർ ബെൽഗ്രേഡിനു മാത്രമേയുള്ളൂ. അതേസമയം, ഡിയേഗോ സിമയോണിയുടെ കീഴിൽ കഴിഞ്ഞ 13 ചാന്പ്യൻസ് ലീഗ് നോക്കൗട്ട് ഹോം മത്സരങ്ങളിലും അത്ലറ്റിക്കോ തോൽവി അറിഞ്ഞിട്ടില്ല. ഒന്പത് എണ്ണത്തിൽ ജിയച്ചപ്പോൾ നാല് എണ്ണം സമനിലയിലായി. അതിൽ 11 മത്സരങ്ങളിൽ അത്ലറ്റിക്കോ ഗോൾ വഴങ്ങിയില്ല. മറുവശത്ത് യെർഗൻ ക്ലോപ്പിന്റെ കീഴിൽ ലിവർപൂളിന് സ്പാനിഷ് ടീമുകൾക്കെതിരായ ഏഴ് എവേ പോരാട്ടത്തിലും ജയം നേടാനായില്ല.
അത്ലറ്റിക്കോയുടെ ലിവർപൂട്ട്
11:49 PM Feb 19, 2020 | Deepika.com