കൊച്ചി: ഇങ്ങനെയും കളിക്കാനറിയാമെന്ന് ഒടുവില്‍ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം കാണികളുടെ മുന്നില്‍ തെളിയിച്ചു. പിന്നില്‍നിന്ന് തിരിച്ചടിക്കാനും നേടിയ ലീഡ് കൈവിടാതെ സൂക്ഷിക്കാനുമാകാമെന്ന് ഈ സീസണിലെ അവസാന ഹോം മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് തെളിയിച്ചു.
നിലവിലെ ചാമ്പ്യന്മാരായ ബംഗളൂരു എഫ്സിയെ 2-1ന് തകര്‍ത്താണ് ബ്ലാസ്്റ്റേഴ്സ് ഹോം മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയത്. ബംഗളൂരുവിനെതിരേ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ജയമാണ്. ബ്ലാസ്റ്റേഴ്സിനായി രണ്ട് ഗോളുകളും നേടിയത് നായകന് ബര്ത്തൊലൊമി ഒഗ്ബച്ചെ.
ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിലും 72-ാം മിനിറ്റില്‍ പെനല്റ്റിയിലൂടെയുമായിരുന്നു നായകന്റെ ഗോളുകള്‍. 16-ാം മിനിറ്റില്‍ ഡെസ്റോണ് ബ്രൗണിന്റെ ഗോളില്‍ ബംഗളൂരു മുന്നിലെത്തിയിരുന്നു. ജയത്തോടെ 17 കളികളില്‍ നിന്ന് 18 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്തേക്കുയര്‍ന്നു. പ്ലേ ഓഫിന് യോഗ്യത നേടാനായില്ലെങ്കിലും ബംഗളൂരുവിനെ തോല്‍പ്പിക്കാനായത് കോച്ച് ഷാട്ടോരിക്ക് നല്കുന്ന ആശ്വാസം ചെറുതല്ല. അവസാന നാലില്‍ എത്തിയത് കൊണ്ട് ഈ തോല്‍വി ബംഗളൂരുവിനെ സംബന്ധിച്ചിടത്തോളം വലിയ പരിക്കുകള്‍ സമ്മാനിക്കുന്നില്ല. 17 മത്സരങ്ങളില്‍ ബംഗളൂരു 29 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.
പ്ലേ ഓഫ് കാണാതെ ബ്ലാസ്റ്റേഴ്സ് പുറത്തായതുകൊണ്ട് കാണികളുടെ എണ്ണത്തില്‍ കുറവുണ്ടായി. കാണികളുടെ കുറവ് മത്സരത്തിന്റെ ആവേശവും കുറച്ചു. ഇതുകൊണ്ടുതന്നെ ആദ്യമിനിറ്റുകള്‍ ഇരുടീമുകളും തണുപ്പന്‍ കളിയാണ് പുറത്തെടുത്തത്. തുടര്‍ന്ന് ബംഗളൂരുവിന്റെ മുന്നേറ്റം ആരംഭിച്ചു. എന്നാല്‍ അവരുടെ മുന്നേറ്റങ്ങള്‍ക്ക് മധ്യനിരയില്‍ തന്നെ തടയിടാന്‍ ബ്ലാസ്റ്റേഴ്സിന് സാധിച്ചു. തുടര്‍ന്ന് മധ്യനിരയില്‍ ആധിപത്യം നേടിയ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് സിഡോഞ്ചയായിരുന്നു. പത്താം മിനിറ്റില്‍ സിഡോഞ്ച നല്കിയ പന്ത് ബോക്സിന് പുറത്ത് നിന്ന് സ്വീകരിച്ച് മെസി ബൗളി ബോക്സിലേക്ക് കുതിച്ചെങ്കിലും എറിക് പാര്‍ത്താലു കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. സിഡോഞ്ചയുടെ കോര്‍ണര്‍ കിക്കില്‍ മുഹമ്മദ് നിങ് സുന്ദരമായി തലവച്ചെങ്കിലും ബംഗളൂരു പ്രതിരോധം രക്ഷപ്പെടുത്തി.
15-ാം മിനിറ്റില്‍ മറ്റൊരു കോര്‍ണര്‍. ജെസെലിന്റെ സുന്ദരമായ ക്രോസില്‍ ഡ്രോബറോവ് ഹെഡറിന് ശ്രമിച്ചെങ്കിലും വലയകന്നു. തൊട്ടടുത്ത മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ വല കുലുങ്ങി. സുരേഷ് വാങ്ജമിന്റെ ലോംഗ് ബോള്‍ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍മുഖത്തിന് പുറത്ത് നിന്ന് സ്വീകരിച്ച ബ്രൗണിനെ തടയാന്‍ ബിലാല്‍ ഖാന് അഡ്വാന്‍സ് ചെയ്തു. ഈ അവസരം മുതലെടുത്ത് ബ്രൗണ്‍ പായിച്ച നിലംപറ്റെയുള്ള ഷോട്ട് ബ്ലാസ്റ്റേഴ്സ് വല കുലുക്കി. തൊട്ടുപിന്നാലെ സമനില നേടാന്‍ ബ്ലാസ്റ്റേഴ്സിന് അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ഇടത് കോര്‍ണറില്‍ നിന്ന്് ബോക്സിലേക്ക് നര്‍സാരി നല്കിയ ക്രോസിന് ക്ലോസ് റേഞ്ചില്‍ നിന്ന് മെസി ബൗളി തലവച്ചെങ്കിലും ഗോളായില്ല. 24-ാം മിനിറ്റില്‍ പരിക്കേറ്റ സിഡോഞ്ചയെ ബ്ലാസ്റ്റേഴ്സ് പിന്‍വലിച്ചു.
സുവര്ലൂണ് പകരക്കാരനായി. സമനില ഗോളിനായി ബ്ലാസ്റ്റേഴ്സ് നിരന്തര ശ്രമങ്ങള്‍ നടത്തി. 42-ാം മിനിറ്റിലും ലഭിച്ച അവസരം ബ്ലാസ്റ്റേഴ്സിന് മുതലാക്കാനായില്ല. എന്നാല്‍ ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചു. 45-ാം മിനിറ്റില്‍ ഫ്രീക്കിക്കിലൂടെ നായകന് ഒഗ്ബച്ചെയാണ് ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടിയത്. ബംഗളൂരുവിന്റെ ആര്‍ബര്‍ട്ട് സെറാന് ബോക്സിന് പുറത്ത് വച്ച് ഒഗ്ബച്ചെയെ ഫൗള്‍ ചെയ്തതിനാണ് ബ്ലാസ്റ്റേഴ്സിന് ഫ്രീകിക്ക് ലഭിച്ചത്. സെറാന് മഞ്ഞക്കാര്‍ഡും ലഭിച്ചു. കിക്കെടുത്ത ഒഗ്ബെച്ചെ തൊടുത്തുവിട്ട പന്ത് ഗുര്‍പ്രീത് സിംഗ് സന്ധുവിന്റെ കാലില്‍ തട്ടി ഗോള്‍ വലയിലെത്തുകയായിരുന്നു. ആദ്യപകുതി (1-1) സമനിലയില്‍ അവസാനിച്ചു.
രണ്ടാം പകുതി ആരംഭിച്ച് 47-ാം മിനിറ്റില്‍ പന്ത് ലഭിച്ച ബംഗളൂരുവിന്റെ ഉദാന്ത സിംഗ് നല്ലൊരു മുന്നേറ്റം നടത്തിയെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ ലാല്‍റുവത്താര കാലുകൊണ്ടു തട്ടിയെടുത്ത് ആ ശ്രമം പാഴാക്കി. 50-ാം മിനിറ്റില്‍ ഉദാന്തയെ പിന്‍വലിച്ച് ആഷിഖിനെ ബംഗളൂരു കളത്തിലെത്തിച്ചു. 56-ാം മിനിറ്റില്‍ വലതുവശത്തു നിന്നും പാസ് ലഭിച്ച ആഷിഖ് തൊടുത്തുവിട്ട പന്ത് വ്ളാട്കോ ബ്ലോക്ക് ചെയ്തതോടെ പുറത്തേക്ക് പോയി. 56-ാം മിനിറ്റില്‍ ആതിഥേയര്‍ക്ക് വീണ്ടും നല്ലൊരു അവസരം ലഭിച്ചു. ഇടതുവശത്തു നിന്നും മെസി ഹെഡ് ചെയ്തു നല്കിയ പന്ത് സഹല്‍ ഗോള്‍വലയിലേക്ക് തൊടുത്തുവിട്ടെങ്കിലും ഗോളായില്ല. 58-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് ലീഡ് നേടാന്‍ അവസരം ലഭിച്ചെങ്കിലും നര്‍സാരിയുടെ ക്രോസ് ഹെഡറിലൂടെ കണക്ട് ചെയ്യാന്‍ കഴിഞ്ഞില്ല. 67-ാം മിനിറ്റില്‍ ബോക്സിന് പുറത്തുനിന്ന് നര്‍സാരി പായിച്ച ബുള്ളറ്റ് ലോംഗ്റേഞ്ചര്‍ ബംഗളൂരു ഗോളി കുത്തിയകറ്റി.
അധികം കഴിയും മുന്‍പേ ബ്ലാസ്റ്റേഴ്സിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. മെസി ബൗളിയെ ബോക്സിനുള്ളില്‍വച്ച് സെറാന് വലിച്ചിട്ടതിനായിരുന്നു സ്പോട്ട് കിക്ക്. കിക്കെടുക്കാന്‍ എത്തിയ നായകന് ഒഗ്ബെച്ചെ ഗുര്‍പ്രീതിന് യാതൊരു അവസരവും നല്‍കാതെ പന്ത് വലയിലെത്തിച്ചു. (2-1). തുടര്‍ന്നും ലീഡ് ഉയര്‍ത്താന്‍ ഒഗ്ബെച്ചെയുടെ നേതൃത്വത്തില്‍ ബ്ലാസ്റ്റേഴ്സ് നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇടയ്ക്ക് സമനില ഗോളിനായി സന്ദര്‍ശകരും മികച്ച ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും കാര്യമുണ്ടായില്ല.
വി.ആർ. ശ്രീജിത്ത്
മഞ്ഞക്കടലിരന്പി
02:05 AM Feb 16, 2020 | Deepika.com