നിയോണ്‍ (സ്വിറ്റ്സര്‍ലന്‍ഡ്): ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് യൂറോപ്യന്‍ മത്സരങ്ങളില്‍ രണ്ടു വര്‍ഷത്തെ വിലക്ക്. യൂറോപ്യന്‍ ഫുട്ബോള്‍ ഭരണസമിതിയായ യുവേഫയാണ് മാഞ്ചസ്റ്റര്‍ സിറ്റിയെ അടുത്ത രണ്ടു വര്‍ഷത്തേക്ക് വിലക്കിയത്. ഇതോടെ 2020-2021, 2021-2022 സീസണുകളിലെ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സിറ്റിക്കാവില്ല.
വന്‍ തോതില്‍ സാമ്പത്തികക്രമക്കേടുകള്‍ നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്നാണ് സിറ്റിക്ക് വിലക്ക് നേരിട്ടത്. വിലക്കിനുപുറമെ സിറ്റിക്ക് മൂന്നുകോടി യൂറോ പിഴയും യുവേഫ വിധിച്ചു. യുവേഫയുടെ തീരുമാനത്തിനെതിരേ സിറ്റിക്ക് കായിക തര്‍ക്ക പരിഹാര കോടതിയില്‍ അപ്പീല്‍ നല്‍കാം. ഈ ചാമ്പ്യന്‍സ് ലീഗ് സീസണില്‍ സിറ്റിക്ക് തുടരാനാകും. നിയമപരമല്ലാത്ത സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവേഫയുടെ ഫിനാന്‍ഷല്‍ ഫെയര്‍ പ്ലേ നിയമങ്ങള്‍ തെറ്റിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
പ്രീമിയര്‍ ലീഗിലെ വന്‍കിട ക്ലബ്ബുകളും ചെറു ക്ലബ്ബുകളും തമ്മിലുള്ള അന്തരം കുറയ്ക്കുകയെന്ന ലക്ഷ്യത്തില്‍ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളാണ് യുവേഫ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതിനെ മറികടന്ന് 2012-2016 കാലഘട്ടത്തില്‍ താരങ്ങളുടെ ട്രാന്‍സ്ഫറുകള്‍ക്കും മറ്റുമായി വന്‍തോതില്‍ പണം മാഞ്ചസ്റ്റര്‍ സിറ്റി ചെലവഴിച്ചുവെന്നാണ് പ്രധാന കുറ്റം. ആരോപണം അന്വേഷിച്ച യുവേഫയുടെ അന്വേഷണ ഏജന്‍സിയുമായി മാഞ്ചസ്റ്റര്‍ സിറ്റി സഹകരിച്ചില്ലെന്ന കുറ്റവും ക്ലബിനെതിരെ ചാര്‍ത്തിയിട്ടുണ്ട്. 2012 മുതല്‍ 2016 വരെ സിറ്റി സ്പോണ്‍സര്‍ഷിപ്പ് വരുമാനം പെരുപ്പിച്ചുകാട്ടിയതായി യുവേഫ ഫിനാന്‍ഷ്യല്‍ കണ്ട്രോള് ബോഡി (സിഎഫ്സിബി) നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
അതേസമയം യുവേഫയുടെ തീരുമാനത്തിനെതിരേ അപ്പീല്‍ നല്‍കുമെന്ന് സിറ്റി പ്രതികരിച്ചു. തങ്ങളുടെ ഭാഗത്തുനിന്ന് തെറ്റുണ്ടായിട്ടില്ലെന്നും അന്വേഷണം ആരംഭിക്കുന്നതിനുമുന്പേ യുവേഫ തങ്ങളെ വിലക്കാനുള്ള തീരുമാനമെടുത്തിരുന്നെന്നും മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. യുവേഫയുടെ തീരുമാനത്തില്‍ നിരാശയുണ്ട്. എന്നാല്‍ അതില്‍ ആശ്ചര്യമില്ലെന്നും ക്ലബ് അറിയിച്ചു. ഇതിനു മുമ്പ് സിറ്റി കായിക കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിയിരുന്നു.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇമെയിലുകളില്‍ ചിലത് ഒരു ജര്‍മന്‍ മാസിക കഴിഞ്ഞ വര്‍ഷം പുറത്തുവിട്ടതോടെയാണ് അന്വേഷണം ആരംഭിച്ചത്.
ക്ലബ്ബുകളുടെ സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിക്കാന്‍ 2011 മുതലാണ് യുവേഫ നിയമം കൊണ്ടുവരുന്നത്. ഇത് ആദ്യമായല്ല സിറ്റി സാമ്പത്തിക ക്രമക്കേടില്‍ കുരുങ്ങുന്നത്. 2014ല്‍ യൂറോപ്യന്‍ കളിക്കാരെ ക്ലബ്ബിലെത്തിച്ചതുമായി ബന്ധപ്പെട്ട് ആറ് കോടി യൂറോ യുവേഫ പിഴയിട്ടിരുന്നു. എന്നാല്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് പുറമേ യൂറോപിലെ വന്‍ ക്ലബ്ബുകളായ പിഎസ്ജിയും എസി മിലാനും അടക്കമുള്ള പലപ്പോഴും ഈ നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ട്. 2014ല്‍ പിഎസ്ജിയും പിഴയൊടുക്കിയിരുന്നു. എസി മിലാൻ ഈ യൂറോപ്പ ലീഗ് സീസണില്‍ വിലക്ക് നേരിടുകയാണ്.
പെപ് ഗാര്‍ഡിയോളയുടെ സിറ്റി ഈ ചാമ്പ്യന്‍സ് ലീഗ് സീസണില്‍ പ്രീക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. റയല്‍ മാഡ്രിഡാണ് പ്രീക്വാര്‍ട്ടറിലെ എതിരാളികള്‍. നിലവില്‍ പ്രീമിയര്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് സിറ്റി. വിലക്കിലാകുകയാണെങ്കില് അഞ്ചാം സ്ഥാനക്കാരായ ടീമിന് ചാമ്പ്യന്‍സ് ലീഗിനു യോഗ്യത നേടാം.
2008 മുതല്‍ അബുദാബി യുണൈറ്റഡ് ഗ്രൂപ്പാണ് ക്ലബ്ബിന്റെ ഉടമകള്‍. അബുദാബി രാജകുടുംബാംഗം ഷെയ്ഖ് മന്‍സൂറാണ് ക്ലബ്ബിന്റെ ചെയര്മാന്. ഇത്തിഹാദ് വിമാനക്കമ്പനിയാണ് സിറ്റിയുടെ മുഖ്യ സ്പോണ്‍സര്‍മാര്‍.
മാഞ്ചസ്റ്റര്‍ സിറ്റിക്ക് യുവേഫയുടെ വിലക്ക്
02:05 AM Feb 16, 2020 | Deepika.com