ബംഗളൂരു: ഇന്ത്യൻ വനിതാ ലീഗ് (ഐഡബ്ല്യുഎൽ) ഫുട്ബോൾ കിരീടം കേരളത്തിന്റെ സ്വന്തം ടീമായ ഗോകുലം കേരള എഫ്സിക്ക്. 2016-17ൽ ആരംഭിച്ച ഐഡബ്ല്യുഎലിൽ ഗോകുലത്തിന്റെ കന്നി കിരീടധാരണമാണ്. അത്യന്തം ആവേശകരമായ ഫൈനലിൽ മണിപ്പൂരിൽനിന്നുള്ള ക്രിഫ്സയെ (കാംഗ്ചുപ് റോഡ് യംഗ് ഫിസിക്കൽ ആൻഡ് സ്പോർട്സ് അസോസിയേഷൻ) രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കിയാണ് ഗോകുലം കേരളയുടെ പെണ്കൊടികൾ കിരീടത്തിൽ മുത്തമിട്ടത്.
മത്സരത്തിന്റെ ആദ്യ മിനിറ്റിനുള്ളിൽത്തന്നെ പ്രമേശ്വരി ദേവിയിലൂടെ ഗോകുലം ലീഡ് സ്വന്തമാക്കി. 49-ാം സെക്കൻഡിലായിരുന്നു ഗോൾ പിറന്നത്. സബിത്ര ബന്ധാരിയുടെ പാസിൽനിന്നായിരുന്നു ഗോൾ. 25-ാം മിനിറ്റിൽ കമലാ ദേവി ഗോകുലത്തിന്റെ ലീഡുയർത്തി. മിഷേൽ കാസ്റ്റൻഹയെ ഫൗൾ ചെയ്തതിനു ലഭിച്ച ഫ്രീകിക്കിൽനിന്നായിരുന്നു കമലാ ദേവിയുടെ ഗോൾ. ഗോൾ വരയിൽനിന്ന് 18 വാര അകലെയായി ലഭിച്ച കിക്ക് കമലാ ദേവി വലയിൽ നിക്ഷേപിച്ചു. 2-0ന് ഗോകുലം മുന്നിൽ. എന്നാൽ, 33-ാം മിനിറ്റിൽ ഡാഗ്മെയി ഗ്രേസിലൂടെ ക്രിഫ്സ ഒരു ഗോൾ മടക്കി. ഫ്രീകിക്കിൽനിന്ന് ലഭിച്ച പന്തിലായിരുന്നു ഗോൾ.
ഒരു ഗോൾ ലീഡുമായി രണ്ടാം പകുതിക്ക് ഇറങ്ങിയ ഗോകുലത്തെ 73-ാം മിനിറ്റിൽ രത്തൻബാല ദേവിയിലൂടെ ക്രിഫ്സ സമനിലയിൽ പിടിച്ചു. മത്സരം സമനിലയിലേക്കെന്ന് തോന്നിപ്പിച്ച് നീങ്ങുന്പോഴാണ് സാംബ എന്ന ഓമനപ്പേരുകാരിയായ നേപ്പാൾ താരം സബിത്ര ബണ്ഡാരി ഗോകുലത്തിന്റെ ജയം കുറിച്ച ഗോൾ സ്വന്തമാക്കിയത്. 87-ാം മിനിറ്റിൽ മനിഷ കല്യാണിന്റെ പാസിൽനിന്നായിരുന്നു സബിത്രയുടെ ഗോൾ.
ഐ ലീഗിന്റെ വനിതാ പതിപ്പായ ഐഡബ്ല്യുഎലിൽ കിരീടം നേടുന്ന ആദ്യ കേരളാ ടീമാണ് ഗോകുലം. സെമിയിൽ കഴിഞ്ഞ വർഷത്തെ ചാന്പ്യൻമാരായ മധുര സേതു എഫ്സിയെ 3-0ന് തോൽപ്പിച്ചായിരുന്നു ഗോകുലം ഫൈനലിൽ പ്രവേശിച്ചത്.
ഗോൾ വേട്ടയിൽ സാംബ
ഗോകുലത്തിന്റെ സാംബയായ സബിത്ര ബണ്ഡാരിയാണ് ഗോൾ വേട്ടയിൽ ഒന്നാമത് എത്തിയത്. ഗോകുലത്തിന്റെ മനീഷ കല്യാണിനാണ് എമേർജിംഗ് താരത്തിനുള്ള പുരസ്കാരം. സേതു എഫ്സിയുടെ രത്നബാല ദേവിയാണ് ചാന്പ്യൻഷിപ്പിലെ വിലയേറിയ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ക്രിഫ്സയുടെ ലിൻതോയിംഗാബി ദേവിയാണ് മികച്ച ഗോൾ കീപ്പർ.
ഗോകുലശ്രീ
12:14 AM Feb 15, 2020 | Deepika.com