ലാഹോർ: ലോകകപ്പ് കബഡി ചാന്പ്യൻഷിപ്പിനായി ഇന്ത്യൻ ടീം പാക്കിസ്ഥാനിലേക്കു പോയതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ലെങ്കിലും ജയം തുടർന്ന് ടീം സെമി ഉറപ്പിച്ചു. പൂൾ ബിയിൽ തുടർച്ചയായ മൂന്നാം ജയത്തോടെയാണ് നിലവിലെ ചാന്പ്യന്മാരായ ഇന്ത്യ സെമി ഉറപ്പിച്ചത്. ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യ ഇറാനെ 50-39നു കീഴടക്കി. പൂൾ ബിയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ 62-28ന് ജർമനിയെയും രണ്ടാം മത്സരത്തിൽ സീറാ ലിയോണിനെ 45-18നും തകർത്തിരുന്നു.
ഇറൻ ഗ്രൂപ്പിലെ അവസാന മത്സരത്തിലാണ് ഇന്ത്യക്കെതിരേ ഇറങ്ങിയത്. ആദ്യ പകുതി അവസാനിക്കുന്പോൾ ഇന്ത്യ 24-20നു മുന്നിലായിരുന്നു. ഇറാന്റെ ഗ്രൂപ്പ് മത്സരങ്ങൾ പൂർണമായപ്പോൾ മൂന്ന് ജയം നേടിയിട്ടുണ്ട്. പൂളിൽ ഇന്ത്യക്ക് ഒരു മത്സരം കൂടി ശേഷിക്കുന്നുണ്ട്. തങ്ങളുടെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ഇംഗ്ലണ്ടിന് മൂന്ന് മത്സരങ്ങളിൽനിന്ന് ഒരു ജയം മാത്രമാണുള്ളത്. ചുരുക്കത്തിൽ പൂൾ ബിയിൽനിന്ന് ഇന്ത്യയും ഇറാനും ആദ്യ രണ്ട് സ്ഥാനത്ത് എത്തി സെമി ഉറപ്പിച്ചു. ഗ്രൂപ്പ് ചാന്പ്യന്മാർ ആരെന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളൂ. നാളെയാണ് സെമി പോരാട്ടങ്ങൾ അരങ്ങേറുക. ഞായറാഴ്ച ലൂസേഴ്സ് ഫൈനലും ഫൈനലും നടക്കും.
ഇന്ത്യയുടെ ഒൗദ്യോഗിക ടീമിനെ പാക്കിസ്ഥാനിലേക്ക് അയച്ചിട്ടില്ലെന്നാണ് കായിക മന്ത്രാലയവും കായിക ഫെഡറേഷനും വ്യക്തമാക്കുന്നത്. ചരിത്രത്തിൽ ആദ്യമായി പാക്കിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന കബഡി ലോക ചാന്പ്യൻഷിപ്പിനായി ശനിയാഴ്ചയാണ് ഇന്ത്യൻ ടീം ലാഹോറിലെത്തിയത്. പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്യാൻ ഒരു കായികതാരത്തിനും സർക്കാർ അനുമതി നൽകിയിട്ടില്ലെന്നാണ് കേന്ദ്ര കായിക മന്ത്രാലയ ഉദ്യോഗസ്ഥരുടെ ഭാഷ്യം.
വിവാദങ്ങൾക്കിടെ ഇന്ത്യ സെമിയിൽ
12:39 AM Feb 14, 2020 | Deepika.com