ഈസ്റ്റ് ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ആദ്യട്വന്റി-20യിൽ അവസാന പന്തുവരെ നീണ്ട ത്രില്ലറിൽ ആതിഥേയരായ ദക്ഷിണാഫ്രിക്കയ്ക്ക് ഒരു റണ്‍ ജയം. അവസാന ഓവറിൽ ഏഴ് റണ്‍സ് ജയിക്കാൻവേണ്ടിയിരുന്ന ഇംഗ്ലണ്ടിന്റെ മൂന്ന് വിക്കറ്റ് വീഴ്ത്തി ദക്ഷിണാഫ്രിക്കയ്ക്ക് ജയമൊരുക്കിയത് പേസർ ലുൻഗി എൻഗിഡിയായിരുന്നു. എൻഗിഡിയാണ് മാൻ ഓഫ് ദ മാച്ച്. സ്കോർ: ദക്ഷിണാഫ്രിക്ക 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 177. ഇംഗ്ലണ്ട് 20 ഓവറിൽ ഒന്‍പതിന് 176. മൂന്ന് മത്സരങ്ങളുടെ പരന്പരയിൽ ദക്ഷിണാഫ്രിക്ക 1-0ന് മുന്നിലെത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ഓപ്പണർമാരായ തെംബാ ബൗമ 27 പന്തിൽ 43 റണ്‍സും ക്വിന്റണ്‍ ഡികോക്ക് 15 പന്തിൽ 31 റണ്‍സും എടുത്തു. പിന്നാലെ വന്നവരിൽ വാൻ ഡർ ഡസൻ (31), ഡേവിഡ് മില്ലർ (16), സ്മട്ട് (20), ഫെഹ്ലുക്വായോ (18) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അവസാന ഓവറിൽ മൂന്ന് വിക്കറ്റ് ആതിഥേയർക്ക് നഷ്ടപ്പെട്ടു. ഇംഗ്ലണ്ടിനായി ക്രിസ് ജോർദാൻ രണ്ട് വിക്കറ്റ് വീഴ്ത്തി.
38 പന്തിൽ മൂന്ന് സിക്സും ഏഴ് ഫോറും ഉൾപ്പെടെ 70 റണ്‍സ് എടുത്ത ജേസണ്‍ റോയിയുടെ നേതൃത്വത്തിൽ തകർത്തടിക്കുകയായിരുന്നു ഇംഗ്ലണ്ട്. ജോസ് ബട്ലർ (15), ജോണി ബെയർസ്റ്റോ (23), ഇയോൻ മോർഗൻ (34 പന്തിൽ 52) എന്നിവരും തിളങ്ങി. എന്നാൽ, ലുൻഗി എൻഗിഡിയുടെ അവസാന ഓവറിൽ കാര്യങ്ങൾ മാറിമറിഞ്ഞു.
ഏഴ് റണ്‍സ് ജയിക്കാൻ വേണ്ടിയിരുന്ന ആ ഓവറിലെ രണ്ടാം പന്തിൽ ടോം കറൻ (രണ്ട്) മില്ലറിനു ക്യാച്ച് നല്കി മടങ്ങി. അഞ്ചാം പന്തിൽ മൊയിൻ അലി (അഞ്ച്) ബൗൾഡ് ആയി. അവസാന പന്തിൽ ആദിൽ റഷീദ് (ഒന്ന്) റണ്‍ഒൗട്ടാവുകയും ചെയ്തതോടെ ദക്ഷിണാഫ്രിക്കയ്ക്ക് ഒരു റണ്ണിന്റെ നാടകീയ ജയം സ്വന്തം.
ദക്ഷിണാഫ്രിക്കൻ ത്രില്ലർ
12:39 AM Feb 14, 2020 | Deepika.com