ന്യൂഡൽഹി: ലോകക്രിക്കറ്റിനെ പിടിച്ചുലച്ച 2000ത്തിലെ ഒത്തുകളി വിവാദത്തിന്റെ കേന്ദ്രബിന്ദുവായ വാതുവയ്പുകാരന് സഞ്ജയ് ചാവ്ലയെ ബ്രിട്ടൻ ഇന്ത്യക്കു കൈമാറി. കുറ്റവാളികളെ കൈമാറുന്നതിന് 1992ൽ ഇരുരാജ്യങ്ങളിലും തമ്മിൽ കരാറിലൊപ്പിട്ടശേഷം പ്രമാദമായ ഒരു കേസിൽ പ്രതിയെ കൈമാറുന്നത് ഇതാദ്യമായാണ്. ബ്രിട്ടീഷ് പൗരത്വമുള്ള അന്പതുകാരനായ ചാവ്ലയെ ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് സംഘം ലണ്ടനിൽനിന്ന് ഇന്നലെ രാവിലെ ഡൽഹിയിലെത്തിക്കുകയായിരുന്നു.
വൈദ്യപരിശോധനയ്ക്കുശേഷം ക്രൈംബ്രാഞ്ചിന്റെ ആർകെ പുരം ഓഫീസിലെത്തിച്ച് പ്രാഥമികചോദ്യം ചെയ്യലിനു വിധേയനാക്കി. പിന്നീട് ഡൽഹി അഡീഷണൽ ചീഫ് മെട്രോപോളിറ്റൻ മജിസ്ട്രേറ്റ ്കോടതിയിൽ ഹാജരാക്കി. സഞ്ജീവ് ചാവ്ലയെ 12 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ട് കോടതി ഉത്തരവാകുകയും ചെയ്തു.
2000 ഫെബ്രുവരി-മാർച്ച് മാസങ്ങളിലെ ഇന്ത്യൻ പര്യടനത്തിൽ മത്സരഫലം അട്ടിമറിക്കാൻ, ദക്ഷിണാഫ്രിക്കയുടെ അന്നത്തെ ക്യാപ്റ്റൻ ഹാൻസിക്രോണ്യയെ ചാവ്ല കരുവാക്കി എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ പറഞ്ഞത്. അഞ്ച് മത്സരങ്ങളിലാണ് ഒത്തുകളി നടന്നതെന്നും അവർ പറഞ്ഞു. ഹാൻസി ക്രോണ്യ പിന്നീട് ഹെലികോപ്റ്റർ അപകടത്തിൽ മരിക്കുകയായിരുന്നു.
ഡൽഹിയിൽ ജനിച്ച ചാവ്ല വ്യാപാരാർഥം 1996ലാണ് ബ്രിട്ടനിൽ കുടിയേറിയതെന്നു ലണ്ടൻ കോടതിയിലെ രേഖകൾ പറയുന്നു. എന്നാൽ, ഇയാൾ നിരന്തരം ഇന്ത്യയിലെത്തിയിരുന്നു. 2000 ത്തിൽ ഇന്ത്യൻ പാസ്പോർട്ട് അസാധുവായി അഞ്ചു വർഷത്തിനുശേഷമാണ് ചാവ്ലയ്ക്കു ബ്രട്ടീഷ് പാസ്പോർട്ട് ലഭിക്കുന്നത്. ഇന്ത്യക്കു കൈമാറുന്നതിനെതിരേ ചാവ്ല നൽകിയ അപ്പീൽ കഴിഞ്ഞയാഴ്ച യൂറോപ്യൻ മനുഷ്യാവകാശ കോടതി തള്ളിയിരുന്നു.
വാതുവയ്പ്: ചാവ്ലയെ ഇന്ത്യയിലെത്തിച്ചു
12:39 AM Feb 14, 2020 | Deepika.com