ദുബായ്: ഇന്ത്യൻ മുൻ ഓൾറൗണ്ടർ റോബിൻ സിംഗിനെ ക്രിക്കറ്റ് ഡയറക്ടറായി നിയമിച്ച് യുഎഇ ക്രിക്കറ്റ് ബോർഡ്. മുഖ്യ പരിശീലകസ്ഥാനത്ത് നിന്ന് ഡഗീ ബ്രൗണിനെ നീക്കിയതിന് പിന്നാലെയാണ് റോബിൻ സിംഗിന്റെ നിയമനം. ഒത്തുകളി വിവാദത്തെത്തുടർന്ന് ക്യാപ്റ്റൻ മുഹമ്മദ് നവീദ് ഉൾപ്പെടെയുള്ള സീനിയർ താരങ്ങളെ പുറത്താക്കി മുഖം രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് യുഎഇ ക്രിക്കറ്റ് റോബിൻ സിംഗിനെ ഡയറക്ടറാക്കിയിരിക്കുന്നത്.
സെലക്ഷൻ കമ്മിറ്റിയെയും പിരിച്ചുവിട്ടിരുന്നു. സെലക്ഷൻ കമ്മിറ്റി ഇല്ലാതെ ഡഗീ ബ്രൗണ്‍ നേരിട്ട് ടീം തെരഞ്ഞെടുപ്പ് വരെ നടത്തേണ്ടിവന്നു. ഡിസംബറിൽ നടന്ന സ്കോട്ട്ലൻഡ്, അമേരിക്ക എന്നിവയ്ക്കെതിരായ പരന്പരയിലും ലോകകപ്പ് ലീഗ് രണ്ട് മത്സരത്തിൽ നമീബിയ, ഒമാൻ എന്നിവയ്ക്കെതിരേയും ടീം തെരഞ്ഞെടുപ്പ് നടത്തിയത് ബ്രൗണ്‍ ആയിരുന്നു.
പരിശീലകനായി നീണ്ടകാലത്തെ അനുഭവപരിചയം റോബിൻ സിംഗിനുണ്ട്. ഹോങ്കോംഗ്, യുഎസ്എ ടീമുകളെ പരിശീലിപ്പിച്ച റോബിൻ ഐപിഎലിൽ മുംബൈ ഇന്ത്യൻസിന്റെ സഹപരിശീലകനായിരുന്നു. കരീബിയൻ പ്രീമിയർ ലീഗിൽ ബാർബഡോസിനൊപ്പവും യുഎഇയിലെ ടി-10 ലീഗിലും റോബിൻ സിംഗ് പരിശീലക വേഷമണിഞ്ഞിരുന്നു. ഇന്ത്യക്കായി ഒരു ടെസ്റ്റും 136 ഏകദിനങ്ങളും റോബിൻ സിംഗ് കളിച്ചിട്ടുണ്ട്. ഏകദിനത്തിൽ 2236 റണ്‍സും 69 വിക്കറ്റും നേടിയ മുൻതാരം മികച്ച ഫീൽഡിംഗ് കൊണ്ടും ശ്രദ്ധേയനായി. 2007 മുതൽ രണ്ട് വർഷക്കാലം ഇന്ത്യൻ ടീമിന്റെ ഫീൽഡിംഗ് കോച്ചായിരുന്നു.
റോബിൻ സിംഗിന് യുഎഇ ദൗത്യം
12:11 AM Feb 13, 2020 | Deepika.com