കിർതിപുർ (നേപ്പാൾ): രാജ്യാന്തര ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ സ്കോറിനു പുറത്തായ നാണക്കേടിന്റെ റിക്കാർഡിൽ അമേരിക്ക. ഐസിസി ക്രിക്കറ്റ് ലോകകപ്പ് ലീഗ് രണ്ടിൽ നേപ്പാളിനെതിരായ മത്സരത്തിൽ വെറും 35 റണ്‍സിനു പുറത്തായതോടെയാണ് നാണക്കേടിന്റെ റിക്കാർഡ് അമേരിക്കയെ തേടിയെത്തിയത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ചുരുങ്ങിയ സ്കോറാണിത്.
2004ൽ ശ്രീലങ്കയ്ക്കെതിരേ ഇതേ സ്കോറിൽ സിംബാബ്വെയും പുറത്തായിരുന്നു. എന്നാൽ, ഏറ്റവും ചെറിയ ഇന്നിംഗ്സ് എന്ന നാണക്കേട് അമേരിക്ക സ്വന്തമാക്കി. വെറും 12 ഓവർ മാത്രമേ അമേരിക്കയുടെ ഇന്നിംഗ്സിനു ദൈർഘ്യമുണ്ടായിരുന്നുള്ളൂ. 13.5 ഓവറിൽ 2017ൽ അഫ്ഗാനിസ്ഥാനെതിരേ പുറത്തായ സിംബാബ്വെയുടെ പേരിലായിരുന്ന റിക്കാർഡാണ് അമേരിക്ക തങ്ങളുടെ പേരിലേക്ക് മാറ്റിയത്.
ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിന്റെ താരമായ നേപ്പാൾ സ്പിന്നർ സന്ദീപ് ലമിച്ചാനെയുടെ റിക്കാർഡ് ബൗളിംഗാണ് അമേരിക്കയെ നാണക്കേടിലേക്ക് തള്ളിവിട്ടത്. ആറ് ഓവർ എറിഞ്ഞ ലമിച്ചാനെ 16 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് പിഴുതു. ഏകദിനത്തിൽ ഒരു നേപ്പാൾ താരത്തിന്റെ ഏറ്റവും മികച്ച ബൗളിംഗാണിത്. സന്ദീപാണ് മാൻ ഓഫ് ദ മാച്ച്. മൂന്ന് ഓവർ എറിഞ്ഞ സ്പിന്നർ സുഷാൻ ഭാരി അഞ്ച് റണ്‍സിന് നാല് വിക്കറ്റ് സ്വന്തമാക്കി.
22 പന്തിൽ 16 റണ്‍സ് നേടിയ സേവ്യർ മാർഷൽ മാത്രമാണ് അമേരിക്കൻ ഇന്നിംഗ്സിൽ രണ്ടക്കം കണ്ട ഏക ബാറ്റ്സ്മാൻ. നാലുപേർ പൂജ്യത്തിനു പുറത്തായി. മറുപടിക്കിറങ്ങിയ നേപ്പാളിന് രണ്ട് റണ്‍സ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും 5.2 ഓവറിൽ ജയം സ്വന്തമാക്കി. എട്ട് വിക്കറ്റിനായിരുന്നു നേപ്പാളിന്റെ ജയം.
2004ൽ ഹരാരെയിൽ നടന്ന മത്സരത്തിൽ 18 ഓവറിലാണ് സിംബാബ്വെ 35 റണ്‍സിനു പുറത്തായത്. അന്ന് സിംബാബ്വെ ഇന്നിംഗ്സിൽ ഒരാൾപോലും രണ്ടക്കം കണ്ടില്ല.
അമേരിക്ക 35നു പുറത്ത്
12:11 AM Feb 13, 2020 | Deepika.com