ആലപ്പുഴ: രാജ്യത്തെ പ്രഥമ ചെസ് ടൂറിസം സംരംഭം വിജയത്തിലേക്ക്. ഒഴുകുന്ന ഹൗസ് ബോട്ടിൽ വിനോദസഞ്ചാരവുമായി കൂട്ടിയിണക്കി നടത്തുന്ന അന്തർദേശീയ ചെസ് മത്സരം ഏഴു ചെസ് പ്രേമികളുടെ കൂട്ടായ്മയായ ഓറിയന്റ് ചെസ് മൂവ്സും കേരള ടൂറിസവും സംയുക്തമായാണ് നടത്തുന്നത്.
ആലപ്പുഴയിലും കുമരകത്തും സഞ്ചരിച്ച ശേഷം ഇന്നലെ ചെസ് ഹൗസ് ബോട്ട്-2020ലെ ചെസ് താരങ്ങൾ മാരാരി ബീച്ച് റിസോർട്ടിൽ മത്സരത്തിന്റെ നാലും അഞ്ചും റൗണ്ട് പോരാട്ടം നടത്തി. അഞ്ചു റൗണ്ട് പൂർത്തിയായപ്പോൾ ഇന്ത്യൻ താരങ്ങൾ വിദേശ താരങ്ങൾക്കുമേൽ ആധിപത്യം നേടി. പോയിന്റു നില: എൻ.ആർ. അനിൽകുമാർ ( 4.5), എം.ബി. മുരളീധരൻ (4), ജോയ് ആന്റണി (4), സലിം യൂസഫ് (4) ജിറി നവ്റാറ്റിൽ ചെക്ക് റിപ്പബ്ലിക് (3) നോർബർട്ട് ക്ലൂഗ്നർ ജർമനി(3). ഇന്നു വൈകുന്നേരം ആറിന് എറണാകുളം ക്രൗൺ പ്ലാസ ഹോട്ടലിൽ റാപ്പിഡ് ചെസ് മത്സരം നടക്കും. ആവേശകരമായ ഈ മത്സരക്രമത്തിൽ ഓരോ കളിക്കാരനും ഒരു കളിക്കു മൊത്തം അഞ്ചുമിനിറ്റ് മാത്രമാണ് അനുവദിക്കുക.
ആലപ്പുഴയിൽ കായലിൽ സഞ്ചരിക്കുന്ന ഹൗസ് ബോട്ടിലാണ് കേരള ടൂറിസം സെക്രട്ടറി റാണി ജോർജ് ഉദ്ഘാടനം നിർവഹിച്ചത്. പ്രാഗ് ചെസ് ട്രെയിൻ ടൂർണമെന്റിന്റെ മുഖ്യ സംഘാടകനായ പാവൽ മറ്റോച്ച, ചെസ് ഒളിമ്പ്യനും പരിപാടിയുടെ മുഖ്യസംഘാടകനുമായ പ്രഫ. എൻ.ആർ. അനിൽകുമാർ, ഓറിയന്റ് ചെസ് മൂവ്സ് സെക്രട്ടറി പ്രഫ. അജിത്കുമാർ രാജ തുടങ്ങിയവർ പ്രസംഗിച്ചു.
ആലപ്പുഴയിലും കുമരകത്തും ഹൗസ് ബോട്ടുകൾ, മാരാരി ബീച്ച് റിസോർട്ട്, എറണാകുളത്തെ ഹോട്ടലിന്റെ പതിനഞ്ചാം നില, ചാലക്കുടിയിലെ കേരളീയ ഹെറിറ്റേജ് ഗ്രാമം എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. ജർമനി, ഹോളണ്ട്, ചെക്ക് റിപ്പബ്ലിക്, ഓസ്ട്രിയ, യുഎഇ എന്നിവിടങ്ങളിൽനിന്നുള്ള പത്തു കളിക്കാർ ഉൾപ്പെടെ 40 പേരാണ് മത്സരിക്കുന്നത്. 21 പേർ ലോക ചെസ് ഫെഡറേഷന്റെ അന്തർദേശീയ റേറ്റിംഗ് ഉള്ളവരാണ്.
ചെസ് ടൂറിസം വിജയത്തിലേക്ക്
12:11 AM Jan 30, 2020 | Deepika.com