ഞായറാഴ്ച ലോസ് ആഞ്ചലസിനു സമീപമുള്ള കലാബാസില് വെച്ച് പ്രൈവറ്റ് ഹെലികോപ്റ്റര്‍ അപകടത്തില്‍ ആ ജീവിതം അവസാനിക്കുമ്പോള്‍ നഷ്ടം ബാസ്കറ്റ്ബോളിനു മാത്രമല്ല, കായികപ്രേമികള്ക്കൊട്ടാകെയാണ്. മകളെ ബാസ്ക്കറ്റ്ബോള്‍ പരിശീലനത്തിനു കൊണ്ടു പോകുകയായിരുന്ന ആ യാത്ര കോബിയും മകള്‍ ജിയാന(13)യും ഉള്‍പ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒമ്പതുപേരുടെയും അവസാന യാത്രയായി മാറുകയായിരുന്നു.
നേട്ടങ്ങൾ നിരവധി
ഒരു ബാസ്കറ്റ്ബോള്‍ താരത്തിന് ഒരായുഷ്കാലം കൊണ്ട് സ്വന്തമാക്കാവുന്നതിലധികം നേട്ടങ്ങളാണ് 41 വയസിനിടെ കോബി സ്വന്തമാക്കിയത്. കോബി എന്ന പേരിന്റെ പിന്നില്‍ തന്നെയുണ്ട് ഒരു കഥ. ജപ്പാനിലെ പ്രത്യേക ഇനം ബീഫിന്റെ പേരാണ് മാതാപിതാക്കളായ അച്ഛന് ജോയും അമ്മ പമേലയും നല്‍കിയത്. ഒരിക്കല്‍ ജോയും പമേലയും ഒരു റെസ്റ്ററന്റില്‍ ഭക്ഷണം കഴിക്കാന്‍ പോയി. അവിടെയുള്ള ഭക്ഷണ മെനുവില്‍ ഒരു പ്രത്യേകതരം ബീഫ് ഉണ്ടായിരുന്നു, കോബി ബീഫ്. ജപ്പാനിലെ കോബി പ്രവിശ്യയില്‍ നിന്നുള്ള വാഗ്യു എന്ന ഇനത്തില്‍പെട്ട കന്നുകാലിയുടെ മാംസമാണ് കോബി ബീഫ് എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ ബീഫിന്റെ രുചി ഇഷ്ടപ്പെട്ട ജോയും പമേലയും ജനിക്കാനിരിക്കുന്ന മകന് ആ പേര് തന്നെ തിരഞ്ഞെടുത്തു. അങ്ങനെയായിരുന്നു കോബി ബ്രയാന്റിന്റെ തുടക്കം.
അച്ഛന് ജോ തന്നെയാണ് ബാസ്കറ്റ്ബോളില്‍ കോബിയുടെ ആദ്യ ഗുരു. പ്രൊഫഷണല്‍ ബാസ്കറ്റ്ബോള്‍ കളിക്കാനായി ജോ ഇറ്റലിയിലേക്ക് പോയപ്പോള്‍ കുടുംബത്തേയും കൂടെക്കൂട്ടി. പെന്‍സില്‍വേനിയയിലെ ലോവര്‍ മെരിയന്‍ ഹൈസ്കൂളിന് വേണ്ടി ബാസ്്കറ്റ്ബോള്‍ കളിച്ചാണ് കോബി കോര്‍ട്ടില്‍ അരങ്ങേറിയത്. പതിമൂന്നാം വയസില്‍ ഇറ്റലിയില്‍ നിന്ന് അമേരിക്കയില്‍ തിരിച്ചെത്തിയ ശേഷമായിരുന്നു ഇത്. 1996-ല്‍ നടന്ന ഡ്രാഫ്റ്റില്‍ ഷാര്‍ലെറ്റ് ഹോര്ണെസ്റ്റാണ് കോബിയെ ടീമിലെടുത്തത്. എന്‍ബിഎയില്‍ കോബിയുടെ അരങ്ങേറ്റംതന്നെ ചരിത്രമായിരുന്നു. എന്‍ബിഎയുടെ അന്നേവരെയുള്ള ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായിട്ടായിരുന്നു കോബി കളത്തിലിറങ്ങിയത്. ഇന്നും കോബിയേക്കാള് കുറഞ്ഞ പ്രായത്തില്‍ എന്‍ബിഎയില്‍ കളിച്ചത് വെറും രണ്ടു പേര് മാത്രമാണ്.
ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ പയ്യനെ ലോസ് ആഞ്ചലസ് ലേക്കേഴ്സ് റാഞ്ചിയെടുത്തു. പിന്നീട് ലോകം കണ്ടത് ഒരു ഇതിഹാസത്തിന്റെ തേരോട്ടമായിരുന്നു. 18 തവണ ഓള്‍സ്റ്റാര്‍ ടീമില്‍ ഇടം നേടിയ കോബി ലോസ് ആഞ്ചലസ് ലേക്കേഴ്സിന് അഞ്ചു തവണയാണ് എന്‍ബിഎ കിരീടം നേടിക്കൊടുത്തത്. രണ്ടു ദശാബ്ദം നീണ്ടു നിന്ന കരിയറില്‍ കോബി എന്‍ബിഎ സിംഹാസനം അടക്കിവാണു. 2016ല്‍ 37-ാം വയസില്‍ വിരമിക്കുമ്പോള്‍ മൈക്കല്‍ ജോര്‍ദാന്‍, മാജിക് ജോണ്സന്, കരിം അബ്ദുള്‍ ജബ്ബാര്‍ തുടങ്ങിയ ഇതിഹാസ താരങ്ങളുടെ നിരയിലായിരുന്നു കോബിയുടെ സ്ഥാനം. ഒരു പക്ഷെ പലനേട്ടങ്ങളിലും പ്രശസ്തിയിലുമെല്ലാം കോബി ഇവരേക്കാള്‍ ഒരു പടി മുമ്പിയാലിരുന്നുവെന്നു വേണം കരുതാന്‍.
എന്‍ബിഎയില്‍ 20,000 പോയിന്റ് തികച്ച ഏറ്റവും പ്രായം കുറഞ്ഞ താരവും ബ്രയാനാണ്. 2007-08 സീസണില്‍ ഈ നേട്ടം സ്വന്തമാക്കുമ്പോള്‍ 29 വയസും 122 ദിവസവും മാത്രമായിരുന്നു പ്രായം. എന്‍ബിഎയിലെ ഓള്‍ടൈം സ്കോററുമാരുടെ പട്ടികയില്‍ 1346 മത്സരങ്ങളില്‍ നിന്ന് 33,643 പോയിന്റുമായി നാലാമതെത്താനും അദ്ദേഹത്തിനു കഴിഞ്ഞു.2016ല്‍ ആയിരുന്നു ബ്രയാനിന്റെ കരിയറിലെ അവസാന മത്സരം. യൂട്ടാ ജാസിനെ ത്രസിപ്പിക്കുന്ന പോരാട്ടത്തിനൊടുവില്‍ 101-96നാണ് ലേക്കേഴ്സ് മറികടന്നത്. ഇതില്‍ 60 പോയിന്റും നേടിയത് ബ്രയാന്റ് ആയിരുന്നു. ബ്രയാന്‍ വിരമിച്ചപ്പോള്‍ അദ്ദേഹത്തിന്റെ 8, 24 നമ്പറുകളിലുള്ള ജഴ്സികള്‍ പിന്‍വലിച്ചാണ് ക്ലബ് ഇതിഹാസ താരത്തെ ആദരിച്ചത്.
ഒളിന്പിക്സും ഓസ്കറും
എന്‍ബിഎയില്‍ മാത്രമല്ല രാജ്യത്തിനായും ഉജ്വലമായിത്തന്നെയാണ് കോബി കളിച്ചത്. 2012, 2016 ഒളിമ്പിക്സുകളില്‍ അമേരിക്ക ബാസ്്കറ്റ്ബോള്‍ സ്വര്‍ണം നേടിയപ്പോള്‍ പ്രധാന പങ്കു വഹിച്ചതും മറ്റാരുമായിരുന്നില്ല. ഇതു മാത്രമല്ല ഒരുപക്ഷെ ഓസ്കര് അവാര്‍ഡ് നേടിയ ഏക ബാസ്കറ്റ്ബോള്‍ താരവും കോബി തന്നെയായിരിക്കും. അനിമേറ്റഡ് ഷോര്‍ട്ട്ഫിലിം വിഭാഗത്തില്‍ കോബിയുടെ നിര്‍മാണക്കമ്പനിയായ കോബി സ്റ്റുഡിയോ നിര്‍മിച്ച ‘ഡിയര്‍ ബാസ്്കറ്റ്ബോള്‍’ 2018ല്‍ ഓസ്ക്കര്‍ സ്വന്തമാക്കിയിരുന്നു.
കളിയില്‍ നിന്നും പിരിഞ്ഞതിന് ശേഷം തന്റേതായ ഒരു സ്പോര്‍ട്സ് ബ്രാന്‍ഡ് സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കോബക്. ഐഎന്‍സി എന്നാണത് അറിയപ്പെടുന്നത്. 2018ല്‍ 200 ദശലക്ഷം ഡോളര്‍ മൂല്യമുള്ള ബിസിനസായി ഇത് മാറിയിരുന്നു. ലോകത്തെ സമ്പന്നരായ കായികതാരങ്ങളുടെ പട്ടികയിലും കോബി സ്ഥിര സാന്നിദ്ധ്യമായിരുന്നു.
തന്റെ അറിവുകളും കഴിവുകളും അടുത്ത തലമുറയ്ക്കു കൂടി പകര്‍ന്നു നല്‍കണം എന്നു നിര്‍ബന്ധമുണ്ടായിരുന്ന വ്യക്തി കൂടിയായിരുന്നു കോബി. 2017ല്‍ നൈക്കി കോബിയുടെ ലോസ് ആഞ്ചലസ് ബോയ്സ് ആന്‍ഡ് ഗേള്‍സ് ക്ലബുമായി സഹകരിച്ച് നൂറുകണക്കിന് കുട്ടികള്‍ക്കാണ് കായിക പരിശീലനത്തിനുള്ള സൗകര്യമൊരുക്കിയത്. ഇതിന്റെ തുടര്‍ച്ചയായി വിശാലമായ പരിശീലനവും സൗകര്യങ്ങളും ലക്ഷ്യമിട്ടായിരുന്നു കോബി മാംബ സ്പോര്‍ട്സ് അക്കാദമി സ്ഥാപിച്ചത്. ഇതേ അക്കാദമിയില്‍ ഒരു മത്സരത്തില്‍ പങ്കെടുക്കാന്‍ മകളെ കൊണ്ടുപോകുമ്പോഴാണ് മരണമെന്നത് യാദൃച്ഛികതയായി. 2020 ജനുവരി 26 കായികലോകത്തിന്റെ ചരിത്രത്തില്‍ ഒരു കറുത്ത ദിനമായി അവശേഷിക്കുമെന്ന് തീര്‍ച്ചയാണ്.
അച്ഛന്റെ വഴിയിലൂടെ തന്നെ ബാസ്കറ്റ്ബോളിൽ തന്റെ മികവ് തെളിയിക്കാനുള്ള ഒരുക്കത്തിനിടെയാണ് ജിയാനയെ വിധി തട്ടിയെടുത്തത്. കോബി തന്നെയായിരുന്നു മകളുടെയും പേഴ്സണൽ കോച്ച്. ബാസ്കറ്റ്ബോളിൽ അതിശയകരമായ കഴിവുള്ള താരമായിരുന്നു ജിയാന.
ആദരമര്‍പ്പിച്ച് കായികലോകം...
ഫുട്ബോള്‍ താരങ്ങളായ ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍, വിരാട് കോഹ്ലി, രോഹിത് ശര്‍മ തുടങ്ങി നിരവധി കായിക താരങ്ങള്‍ കോബി ബ്രയാനിന് സോഷ്യല്‍ മീഡിയയിലൂടെ ആദരമര്‍പ്പിച്ചു.
“എനിക്ക് പറയാന്‍ വാക്കുകളില്ല. കോബിയുടെ കുടുംബത്തേയും സുഹൃത്തുക്കളേയും എന്റെ സ്നേഹം അറിയിക്കുന്നു. നിങ്ങളെ നേരത്തെ പരിചയപ്പെട്ടതില്‍ സന്തോഷമുണ്ട്. നിങ്ങളോടൊപ്പം സമയം ചിലവഴിക്കാന്‍ കഴിഞ്ഞതിലും. ഇതിഹാസ താരങ്ങളായി കുറച്ചുപേര്‍ മാത്രമേയുണ്ടാകൂ. അതില്‍ ഒരാള്‍ നിങ്ങളാണ്.’’ ഇങ്ങനെയായിരുന്നു മെസിയുടെ പ്രതികരണം.
“കോബിയുടെയും മകളുടെയും മരണവാര്‍ത്ത ഞെട്ടലോടെയാണ് ഞാന്‍ കേട്ടത്. കോബി ഇതിഹാസ താരമാണ്. യുവതാരങ്ങള്‍ക്ക് പ്രചോദനമാണ്. ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ആളുകളുടെ കുടുംബത്തേയും സുഹൃത്തുക്കളേയും എന്റെ ദുഃഖം അറിയിക്കുന്നു.’’ ക്രിസ്റ്റ്യാനോ ട്വീറ്റ് ചെയ്തു.
ജീവിതം പ്രവചനാതീതമാണെന്നും അപകടവാര്‍ത്ത കേട്ട് ഹൃദയം തകര്‍ന്നുവെന്നുമായിരുന്നു കുട്ടിക്കാലത്ത് കോബിയുടെ മത്സരം ടിവിയില്‍ കണ്ട ഓര്മ പങ്കുവച്ച് കോഹ്ലി ഇതിഹാസ താരത്തെ അനുസ്മരിച്ചത്. കോബി ബ്രയാനിന്റെയും മകളുടെയും ഒപ്പം സഞ്ചരിച്ചവരുടെയും മരണവാര്‍ത്ത കേള്‍ക്കുന്നത് അതീവ ദുഃഖകരമാണ്. അദ്ദേഹത്തിന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും ലോകമെമ്പാടുമുള്ള ആരാധകരെയും എന്റെ അനുശോചനമറിയിക്കുന്നു...സച്ചിന് ട്വീറ്റ് ചെയ്തു. കായിക ലോകത്തിന് ഇന്ന് ദുഃഖദിനമെന്നായിരുന്നു രോഹിത് ശര്‍മയുടെ കുറിപ്പ്.