ഇന്ത്യൻ ക്രിക്കറ്റ് ടീം ജയങ്ങളും വിവിധ പരീക്ഷണങ്ങളും നടത്തി മുന്നേറുന്ന സാഹചര്യത്തിൽ നാനാകോണിൽനിന്ന് ഉയരുന്ന ഒരു ചോദ്യമാണ് ഋഷഭ് പന്തിന്റെ ഭാവി എന്ത് എന്ന്. കാരണം മറ്റൊന്നുമല്ല, പന്തിന്റെ അഭാവത്തിൽ വളരെ യാദൃച്ഛികമായി വിക്കറ്റ് കീപ്പറാകാൻ അവസരം ലഭിച്ച കെ.എൽ. രാഹുലിന്റെ പ്രകടനംതന്നെ.
വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി രാഹുൽ ഇപ്പോൾ നടത്തുന്ന പ്രകടനം ക്രിക്കറ്റ് ആരാധകരും ചിന്തകരും ഒന്നടങ്കം പ്രശംസിക്കുന്നു. ബാറ്റിംഗിൽ ഓപ്പണറുടെ റോളും മധ്യനിരയിൽ ഇന്നിംഗ്സ് കെട്ടിപ്പടുക്കാനും വേണമെങ്കിൽ മത്സരം ഫിനിഷ് ചെയ്യാനും കഴിയുമെന്ന് രാഹുൽ തെളിയിച്ചു.
എം.എസ്. ധോണിക്കുശേഷം ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ആരാണ് എന്ന ചോദ്യത്തിനുള്ള ബിസിസിഐയുടെ ഉത്തരമായിരുന്നു പന്ത് എന്ന ചെറുപ്പക്കാരൻ. തുടക്കത്തിലെ മികവ് ആവർത്തിക്കാൻ പന്തിനു സാധിക്കാതെവരുകയും തുടർച്ചയായി പരാജയപ്പെടുകയും ചെയ്തതോടെ പന്തിനെതിരേ ശക്തമായ വിമർശനമുയർന്നു.
പന്തിനു പകരം മലയാളി താരം സഞ്ജു വി. സാംസണ് വരണമെന്നും അഭിപ്രായമുയർന്നു. എന്നാൽ, എല്ലാ അഭിപ്രായങ്ങളും കണക്കുകൂട്ടലും കാറ്റിൽ പറത്തിയാണ് കെ.എൽ. രാഹുൽ ഇപ്പോൾ വിക്കറ്റിനു മുന്നിലും പിന്നിലും തകർത്ത് കളിക്കുന്നത്. ഓസ്ട്രേലിയയ്ക്കെതിരായ പരന്പരയിൽ ഋഷഭ് പന്തിന് പരിക്കേറ്റതോടെയാണ് വിക്കറ്റിന് പിന്നിൽ രാഹുലിന് അവസരമൊരുങ്ങിയത്. ന്യൂസിലൻഡിലും രാഹുൽ തുടരട്ടെ എന്ന നിലപാട് ടീം മാനേജ്മെന്റ് സ്വീകരിക്കുകയായിരുന്നു.
തീരുമാനമെടുക്കേണ്ടത് കോഹ്ലി: ഗാംഗുലി
ഇന്ത്യയുടെ വിക്കറ്റ് കീപ്പറായും ബാറ്റിംഗിൽ ഏത് നന്പറിലും കെ.എൽ. രാഹുൽ നടത്തുന്ന മികച്ച പ്രകടനത്തെ ബിസിസിഐ പ്രസിഡന്റും മുൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി പ്രശംസിച്ചു. ഏകദിനത്തിലും ട്വന്റി-20യിലും രാഹുൽ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. അത് തുടരും എന്നാണ് പ്രതീക്ഷ. ഋഷഭ് പന്തിന് പകരം രാഹുലിനെ വിക്കറ്റ് കീപ്പറായി തുടരാൻ അനുവദിക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് നായകൻ വിരാട് കോഹ്ലിയാണ്. ടെസ്റ്റിൽ മികച്ച തുടക്കം ലഭിച്ചെങ്കിലും രാഹുൽ സാവധാനം താഴേക്കുപോയി. എന്നാൽ, പരിമിത ഓവർ ക്രിക്കറ്റിൽ രാഹുൽ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. രാഹുലിന്റെ റോൾ തീരുമാനിക്കേണ്ടത് ടീം മാനേജ്മെന്റും ക്യാപ്റ്റനുമാണ്- ഗാംഗുലി പറഞ്ഞു.
പന്ത് സ്വാഭാവിക വിക്കറ്റ് കീപ്പറല്ല
പന്ത് ബാറ്റിംഗിൽ തിളങ്ങുന്പോഴും വിക്കറ്റിനു പിന്നിൽ മികവിലേക്ക് എത്തുന്നില്ലെന്ന് ആദ്യം മുതൽ വിമർശനമുണ്ടായിരുന്നു. അതിനാൽ പന്തിന് വിക്കറ്റ് കീപ്പിംഗിനു പ്രത്യേക പരിശീലനവും ബിസിസിഐ നല്കി. പന്ത് സ്വാഭാവിക വിക്കറ്റ് കീപ്പർ അല്ലെന്ന വെളിപ്പെടുത്തലുമായി ഇപ്പോൾ ഇന്ത്യൻ ടീം മുഖ്യപരിശീലകൻ രവി ശാസ്ത്രിയും രംഗത്തെത്തി. സഞ്ജുവിനെ കൊണ്ടുവരണമെന്ന് പ്രമുഖർ പറഞ്ഞപ്പോഴും പന്തിനു പിഴയ്ക്കുന്പോൾ ഗാലറിയിൽ ധോണി... ധോണി... വിളികളുമായി ആരാധകർ രംഗത്തെത്തിയപ്പോഴും രവി ശാസ്ത്രി പറഞ്ഞത്, പന്തിനെ സമ്മർദത്തിലാക്കരുതെന്നായിരുന്നു. ആ ശാസ്ത്രിയാണ് ഇപ്പോൾ പന്ത് സ്വാഭാവിക വിക്കറ്റ് കീപ്പറല്ലെന്ന യാഥാർഥ്യം വിളിച്ചോതുന്നത്.
ടീമിൽ തുടരാൻ പന്തിന് ചില നിർദേശങ്ങളും പരിശീലകൻ ശാസ്ത്രി നല്കുന്നു. പന്ത് സ്വാഭാവിക വിക്കറ്റ് കീപ്പറല്ല, കഠിനപ്രയത്നം നടത്തിയേ തീരൂ. എന്നാൽ, ആവശ്യമായ പ്രതിഭ അദേഹത്തിനുണ്ട്. അപകടകാരിയായ കൂറ്റനടിക്കാരൻ എന്ന ഖ്യാതി പന്തിനുണ്ട്. അതാണ് പന്ത് ശരിയായി ഉപയോഗിക്കേണ്ടത്. പന്ത് എപ്പോൾ ബാറ്റിംഗിന് ഇറങ്ങിയാലും സിക്സുകളാണ് ആരാധകർ പ്രതീക്ഷിക്കുന്നത് - രവി ശാസ്ത്രി പറഞ്ഞു.
പന്തിന് രാഹുകാലം!
12:29 AM Jan 26, 2020 | Deepika.com