ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തുടർച്ചയായ രണ്ടാം തോൽവി. ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫോഡിൽവച്ചായിരുന്നു യുണൈറ്റഡിന്റെ തോൽവി. ലീഗിൽ 15-ാം സ്ഥാനത്തായിരുന്ന ബേണ്‍ലിയാണ് യുണൈറ്റഡിനെ 2-0നു നാണം കെടുത്തിയത്.
ജയത്തോടെ ബേണ്‍ലി 30 പോയിന്റുമായി 13-ാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉടമകളായ ഗ്ലാസെർ കുടുംബത്തിനെതിരേ ക്ലബ് ആരാധകർ പ്രതിഷേധ ഗാനമാലപിച്ചതും ശ്രദ്ധേയമായി. ടീമിന്റെ രക്ഷയ്ക്കായി പുതിയ താരങ്ങളെ വാങ്ങാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതുവരെ ശ്രമിച്ചിരുന്നില്ല. 1962നുശേഷം ആദ്യമായാണ് ബേണ്‍ലി ഓൾഡ് ട്രാഫോഡിൽ ജയം സ്വന്തമാക്കുന്നത്. ക്രിസ് വൂഡ് (39), ജയ് റോഡ്രിഗസ് (56) എന്നിവരായിരുന്നു ബേണ്‍ലിയുടെ ഗോൾ നേട്ടക്കാർ.
മറ്റൊരു മത്സരത്തിൽ ലെസ്റ്റർ സിറ്റി 4-1ന് വെസ്റ്റ് ഹാം യുണൈറ്റഡിനെ കീഴടക്കി. അയോസ് പെരെസ് (81 - പെനൽറ്റി, 88) ഇരട്ട ഗോൾ നേടിയപ്പോൾ ഹാർവി ബാർനെസ് (24), ബാർബോസ പെരേരിയ (45+5) എന്നിവരും ലക്ഷ്യംകണ്ടു. ടോട്ടനം 2-1ന് നോർവിച്ച് സിറ്റിയെ മറികടന്നു. ഡാലെ അലി (38), സണ്‍ ഹ്യൂങ് മിൻ (79) എന്നിവരായിരുന്നു ടോട്ടനത്തിന്റെ ഗോൾ നേട്ടക്കാർ.
ലീഗിൽ 22 മത്സരങ്ങളിൽനിന്ന് 64 പോയിന്റുമായി ലിവർപൂളാണ് ഒന്നാമത്. മാഞ്ചസ്റ്റർ സിറ്റി (51), ലെസ്റ്റർ സിറ്റി (48), ചെൽസി (40), മാഞ്ചസ്റ്റർ യുണൈറ്റഡ് (34) എന്നിവയാണ് ആദ്യ നാല് സ്ഥാനങ്ങളിൽ.
തലകുനിച്ച് യുണൈറ്റഡ്
11:22 PM Jan 23, 2020 | Deepika.com