കളിക്കളത്തിൽ പ്രതിരോധനിരയ്ക്കു മുന്നിൽ ചെറിയ അകലത്തിൽനിന്നായിരുന്നു ഫ്രികിക്ക്. പന്തിന് ഇടതും വലതും പിന്നിലുമായി നാലു പേർ. ആദ്യം വലത് നിന്നിരുന്ന കുട്ടി കിക്കെടുക്കാൻ ശരവേഗത്തിൽ ഓടുന്നു. പന്തിനെ സ്പർശിക്കാതെ ഇവൻ മറുപുറം കടക്കുംമുന്പ് ഇടത് നിന്നിരുന്നവൻ കിക്കെടുക്കാൻ പായുന്നു. ഇവനും പന്തിൽ തൊട്ടില്ല. പന്തിനു തൊട്ടുപിന്നിൽ നിന്നിരുന്ന താരത്തിനായിരുന്നു അടുത്ത ഊഴം. അടി ഉറപ്പിച്ച എതിർനിര പന്ത് തടുക്കാൻ ഉയർന്നു ചാടി. പക്ഷേ വീണ്ടും കബളിപ്പിക്കപ്പെട്ടു. ഉയർന്നു ചാടിയവർ നിലംതൊടുംമുന്പു പന്തിനു പിന്നിൽ രണ്ടാമതു നിന്നിരുന്ന കുട്ടി കിക്കെടുത്തു. അന്തിച്ചുനിന്ന എതിരാളികൾക്കു മുകളിലൂടെ മഴവില്ലുപോലെ പന്ത് ഗോൾവലയിൽ പറന്നിറങ്ങി. നാലാം ക്ലാസ് വിദ്യാർഥികളായ പ്രത്യുഷ്, അസ്ലഹ്, ആദിൽ, ലുക്മാനൂൽ ഹക്കിം എന്നിവരുടെ കൂട്ടുകെട്ടാണ് അതിശയഗോളിനു പിന്നിൽ.
ഇവരുടെ ഗോളിനും കുട്ടിത്താരങ്ങൾക്കും ലൈക്കടിച്ചവർ ചില്ലറക്കാരല്ല. ബാർസയുടെയും ബയേണിന്റെയും ലിവർപൂളിന്റെയും ഒക്കെ സൂപ്പർതാരങ്ങൾ. ബ്രസീലിയൻ താരം ഫിലിപ്പെ കുടിഞ്ഞോ, ക്രൊയേഷ്യൻ താരം ഇവാൻ റാകിറ്റിച്ച്, ഡെച്ച്താരം ഫ്രാങ്ക് ഡിജോംഗ്, അർജന്റൈൻ സൂപ്പർ സ്ട്രൈക്കർ എയ്ഞ്ചൽ ഡി മരിയ എന്നിങ്ങനെ നീളുന്നു ആ നിര. ജർമൻ ഫുട്ബോൾ ഇതിഹാസം ലോതർ മത്തേവൂസ് വീഡിയോക്കു കമന്റ് ചെയ്യുകയും ചെയ്തു. ലൈക്കിനൊപ്പം സൂപ്പർ എന്നു സൂചിപ്പിക്കുന്ന ഇമോജിയാണ് മത്തേയസ് കമന്റായി ചേർത്തത്.
ലിവർപൂളിന്റെ സ്വിസ് താരം സെർദാൻ ഷാക്കിരിയും വിഡിയോക്കു താഴെ ഫുട്ബോളിന്റെ ചിത്രം കമന്റ് ചെയ്തു. ഐറിഷ്താരം റോബി കീൻ, ഓസ്ട്രേലിയൻ താരം ടിം കാഹിൽ ഇറ്റാലിയൻ താരം ക്ലോഡിയോ മർച്ചീസീയോ എന്നിവരും പത്ത് സെക്കൻഡ് മാത്രമുള്ള സൂപ്പർ ഫ്രീകിക്കിനു ലൈക്കടിച്ചു. മലയാളിതാരങ്ങളായ മുഹമ്മദ് റാഫിയും പ്രശാന്തും ഒപ്പംചേർന്നു.
കേരള ബ്ലാസ്റ്റേഴ്സ് ഫാൻസ് ഗ്രൂപ്പായ മഞ്ഞപ്പടയുടെ ഇൻസ്റ്റാഗ്രാം പേജിലാണു വീഡിയോ ആദ്യം വന്നത്. പ്രശസ്ത ഫുട്ബോൾ ഇൻസ്റ്റാഗ്രമായ 433 ഇത് ഏറ്റെടുത്തതോടെ ഫുട്ബോൾ ലോകം വീഡിയോ ആവേശത്തോടെ സ്വീകരിക്കുകയായിരുന്നു.