തിരുവനന്തപുരം: രാജസ്ഥാന്റെ ബൗളിംഗിനു മുന്നിൽ കേരളത്തിന്റെ ബാറ്റിംഗ് പട തകർന്നടിഞ്ഞപ്പോൾ രഞ്ജി ട്രോഫി ചതുർദിന ക്രിക്കറ്റിൽ ആദ്യ ദിനം തന്നെ രാജസ്ഥാന് ആധിപത്യം. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് 90 റണ്‍സിൽ ഒതുക്കിയ രാജസ്ഥാൻ ആദ്യദിനത്തെ മത്സരം അവസാനിച്ചപ്പോൾ നാലു വിക്കറ്റിന് 173 റണ്‍സ് എന്ന നിലയിൽ . ഒന്നാം ദിനം തന്നെ 83 റണ്‍സിന്റെ ലീഡാണ് സന്ദർശകർ കേരളത്തിനെതിരേ നേടിയിട്ടുള്ളത്.
തുന്പ സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടിൽ ടോസ് നേടിയ കേരളം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്കോർ ബോർഡിൽ എട്ടു റണ്‍സുള്ളപ്പോൾ ഓപ്പണർ വിഷ്ണു വിനോദ് (പൂജ്യം) പുറത്തായി. 12 റണ്‍സിൽ നിൽക്കെ റോഹൻ കുന്നുമ്മലിനേയും( എട്ട്) കേരളത്തിന് നഷ്ടമായി. കേരളാ സ്കോർ 48 ൽ എത്തിയപ്പോൾ അഞ്ചു മുൻനിര ബാറ്റ്സ്മാൻമാർ പവലിയൻ കണ്ടിരുന്നു. 18 റണ്‍സ് എടുത്ത റോഹൻ പ്രേമാണ് കേരളത്തിന്റെ ടോപ് സ്കോറർ. 44.2 ഓവറിൽ കേരളം 90 റണ്‍സിന് ഓൾ ഒൗട്ട്.
14.2 ഓവറിൽ 41 റണ്‍സ് വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റ് പിഴുത എസ്.കെ. ശർമയാണ് കേരളത്തിന്റെ നട്ടെല്ലൊടിച്ചത്.
മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് ആറു റണ്‍സ് എടുക്കുന്നതിനിടെ രണ്ടു വിക്കറ്റുകൾ നഷ്ടമായപ്പോൾ കേരളം ഏറെ പ്രതീക്ഷവച്ചു പുലർത്തി. എന്നാൽ വൈ.ബി. കോത്താരി പുറത്താകാതെ 66 ഉം ആർ.കെ. ബിഷ്നോയ് (67)രാജസ്ഥാന് മികച്ച അടിത്തറ നല്കി. ഒന്നാം ദിനത്തെ മത്സരം അവസാനിക്കുന്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 173 റണ്‍സ് എന്ന നിലയിലാണ് രാജസ്ഥാൻ.
ബാറ്റിംഗ് മറന്നു കേരളം
11:33 PM Jan 19, 2020 | Deepika.com