ജംഷഡ്പുർ: ഐഎസ്എൽ ഫുട്ബോളിൽ തുടർച്ചയായ രണ്ട് മിന്നും ജയങ്ങൾക്കുശേഷം കേരള ബ്ലാസ്റ്റേഴ്സിനു തോൽവി.
പതിവുപോലെ അവസാന മിനിറ്റിൽ ഗോൾ വഴങ്ങിയാണ് ബ്ലാസ്റ്റേഴ്സ് ഇന്നലെയും പരാജയപ്പെട്ടത്. 86-ാം മിനിറ്റിൽ ഒഗ്ബെച്ചെയുടെ സെൽഫ് ഗോളാണ് ജംഷഡ്പുർ എഫ്സിക്കെതിരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ വിധി നിശ്ചയിച്ചത്. 3-2ന്റെ ജയത്തോടെ ജംഷഡ്പുർ ആറാം സ്ഥാനത്തെക്കുയർന്നു.
13 മത്സരങ്ങളിൽ 14 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് എട്ടാമതാണ്. രണ്ട് തവണ ലീഡ് നേടിയശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോൽവി.
മത്സരത്തിന്റെ 11-ാം മിനിറ്റിൽ മെസി ബൗളിയുടെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. എന്നാൽ, 39-ാം മിനിറ്റിൽ മോണ്റോയിയുടെ അസിസ്റ്റിലൂടെ നോയെ അകോസ്റ്റ ആതിഥേയർക്ക് സമനില ഗോൾ സമ്മാനിച്ചു. 50-ാം മിനിറ്റിൽ അബ്ദുൾ നെഡിയോടത്ത് രണ്ടാം മഞ്ഞയും ചുവപ്പു കാർഡും കണ്ട് പുറത്തായതോടെ ബ്ലാസ്റ്റേഴ്സ് 10 പേരായി ചുരുങ്ങി. എന്നാൽ, ബ്ലാസ്റ്റേഴ്സ് 56-ാം മിനിറ്റിൽ വീണ്ടും ലീഡ് സ്വന്തമാക്കി. കാർനീറോയുടെ അസിസ്റ്റിൽ ഒഗ്ബെച്ചെയായിരുന്നു വലകുലുക്കിയത്. എന്നാൽ, 75-ാം മിനിറ്റിൽ സെർജ്യോ കാസ്റ്റെലിലൂടെ ജംഷഡ്പുർ വീണ്ടും ഒപ്പമെത്തി. തുടർന്ന് 86-ാം മിനിറ്റിലെ സെൽഫ് ഗോൾ നിർഭാഗ്യത്തിൽ ബ്ലാസ്റ്റേഴ്സ് തല താഴ്ത്തി.
സെൽഫിൽ വീണു!
11:33 PM Jan 19, 2020 | Deepika.com