ന്യൂഡൽഹി: ഡൽഹി പോലീസ് കമ്മീഷണർക്ക് മൂന്നു മാസത്തേക്ക് ദേശീയ സുരക്ഷാ നിയമം പ്രയോഗിക്കാനുള്ള അനുമതി നൽകി കേന്ദ്ര വിജ്ഞാപനം. ദേശീയ സുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയെന്നാരോപിച്ച് വ്യക്തികളെ മാസങ്ങളോളം ജയിലിൽ അടയ്ക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് നിയമം. കേന്ദ്ര സർക്കാർ അടുത്തതായി അടിയന്തരാവസ്ഥ ആയിരിക്കും ഏർപ്പെടുത്താനിരിക്കുന്നത് എന്ന വിമർശനവുമായി കോണ്ഗ്രസ് രംഗത്തെത്തി.
ജനുവരി 19 മുതൽ ഏപ്രിൽ 18 വരെ ഈ നിയമം പ്രയോഗിക്കാനാണ് ഡൽഹി ലഫ്. ജനറൽ അനിൽ ബൈജാൽ ഡൽഹി പോലീസ് കമ്മീഷണർക്ക് കൈമാറിയ ഉത്തരവിൽ അറിയിച്ചിരിക്കുന്നത്. ജനുവരി പത്തിനു പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ ദേശീയ സുരക്ഷാ നിയമംമൂന്നാം വിഭാഗത്തിലെ രണ്ടാം ഉപവകുപ്പനുസരിച്ച് വ്യക്തികളെ കരുതൽ തടങ്കലിൽ വയ്ക്കാനുള്ള അധികാരവും പോലീസിനുണ്ടെന്നു വ്യക്തമാക്കുന്നു.
പൗരത്വ നിയമത്തിനെതിരേ രൂക്ഷ പ്രതിഷേധങ്ങൾ നടക്കുന്ന ഡൽഹിയിൽ ദേശീയ സുരക്ഷ നിയമം സംബന്ധിച്ചു വെള്ളിയാഴ്ച വിജ്ഞാപനം ഇറങ്ങിയതു പരക്കേ ആശങ്ക ഉണ്ടാക്കിയിരുന്നു.
പ്രതിഷേധങ്ങളെ അടിച്ചൊതുക്കാനാണ് ഇപ്പോൾ ഡൽഹി പോലീസിന് പ്രത്യേക അധികാരം നൽകിയതെന്നാണ് ആക്ഷേപം. എന്നാൽ, ഇതിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും എല്ലാ മൂന്നു മാസം കൂടുന്പോഴും വിജ്ഞാപനം ഇത്തരത്തിൽ പുതുക്കുന്നതാണെന്നുമാണ് ഡൽഹി പോലീസിന്റെ വിശദീകരണം. 2015ലും ഇതു സംബന്ധിച്ചു വിജ്ഞാപനം ഇറങ്ങിയിരുന്നു എങ്കിലും അതിന് മുൻപോ പിന്നീടോ തുടർച്ചയായി ഇതു പുതുക്കി ഇറക്കിയിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
നടപടിയെ വിമർശിച്ചു കോണ്ഗ്രസ് രംഗത്തെത്തി. ദേശീയ സുരക്ഷാ നിയമം ഏർപ്പെടുത്തിയത് പതിവു നടപടിയാണെന്ന് സർക്കാർ പറയുന്നു. അടുത്തതായി അടിയന്തരാവസ്ഥ ഏർപ്പെടുത്തിയിട്ട് അതും പതിവു നടപടിയാണെന്ന് പറയുമെന്നും ലോക്സഭാ എംപി മനീഷ് തിവാരി ആരോപിച്ചു.
കേന്ദ്ര നടപടിയെ വിമർശിച്ച് മുൻ ആഭ്യന്തര മന്ത്രി പി. ചിദംബരവും രംഗത്തെത്തി. നടപടി ജനങ്ങൾക്കും സർക്കാരിനും ഇടയിൽ ഒരു ആപ്പ് അടിച്ചകയറ്റുന്നതു പോലെ തികച്ചും ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദേശീയ സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് ഇതു വരെ എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന വിവരം ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ പക്കൽ പോലുമില്ല.
കഴിഞ്ഞ വർഷം ജനുവരിയിൽ ഉത്തർപ്രദേശിൽ പശുവിനെ കൊന്നു എന്നാരോപിച്ച് മൂന്നു പേർക്കെതിരേ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസെടുത്തിരുന്നു. മണിപ്പൂരിൽ മുഖ്യമന്ത്രിക്കെതിരേ ഫേസ്ബുക്കിൽ പോസ്റ്റിട്ട മാധ്യമപ്രവർത്തകൻ കിഷോർചന്ദ്ര വാംഗ്ഖേമിനെ ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് 12 മാസത്തോളം ജയിലിൽ അടച്ചു.
മധ്യപ്രദേശിലെ അഗർമാൾവയിൽ പശുസംരക്ഷണത്തിന്റെ പേരിൽ അഞ്ചു പേർക്കെതിരേ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടത്തിരുന്നു.
രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്ന തരത്തിൽ ഗുരുതരമായ ദേശദ്രോഹകുറ്റങ്ങൾ ചെയ്യുന്നവർക്കെതിരെ ചുമത്തുന്ന ദേശീയ സുരക്ഷ നിയമ പ്രകാരം പശു സംരക്ഷണത്തിന്റെ പേരിൽ കോണ്ഗ്രസ് അധികാരത്തിൽ വന്നശേഷം കേസെടുത്തതിനെതിരേ പാർട്ടിക്കുള്ളിൽനിന്നുതന്നെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ജമ്മു കാഷ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയെ ദേശീയ സുരക്ഷാ നിയമ പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് തടവിൽവച്ചിരിക്കുന്നത്.
ദേശീയ സുരക്ഷാ നിയമം
ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് 1980 സെപ്റ്റംബർ 23നാണ് ദേശീയ സുരക്ഷാ നിയമം നിലവിൽ വന്നത്. രാജ്യസുരക്ഷയ്ക്കു പുറമേ വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തിന് വെല്ലുവിളി ഉയർത്തുന്നവരെയും അസാധാരണമായി രാജ്യത്ത് സ്ഥിരസാന്നിധ്യമായി മാറുന്ന വിദേശികളെ തടവിൽ വയ്ക്കാനും ഈ നിയമം ഉപയോഗപ്പെടുത്താമെന്നാണ് വ്യവസ്ഥ. ക്രമസാധാന അന്തരീക്ഷത്തിനു ഭീഷണി എന്ന ആരോപണം ഉയർത്തിയും വ്യക്തികൾക്കെതിരേ നടപടി സ്വീകരിക്കാമെന്നു നിയമം വ്യവസ്ഥ ചെയ്യുന്നു.
നിലവിൽ മറ്റു നിയമങ്ങളനുസരിച്ച് അറസ്റ്റിനുള്ള കാരണം അറിയാനുള്ള അവകാശമുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ അനുസരിച്ച് അറസ്റ്റിലാകുന്ന വ്യക്തിയെ 24 മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാക്കിയിരിക്കണം എന്നും വ്യവസ്ഥയുണ്ട്. എന്നാൽ, ഈ വ്യവസ്ഥകളോ അവകാശങ്ങളോ ഒന്നുംതന്നെ ദേശീയ സുരക്ഷാ നിയമത്തിന് ബാധകമല്ല.
സെബി മാത്യു
ജനുവരി 19 മുതൽ ഏപ്രിൽ 18 വരെ ഈ നിയമം പ്രയോഗിക്കാനാണ് ഡൽഹി ലഫ്. ജനറൽ അനിൽ ബൈജാൽ ഡൽഹി പോലീസ് കമ്മീഷണർക്ക് കൈമാറിയ ഉത്തരവിൽ അറിയിച്ചിരിക്കുന്നത്. ജനുവരി പത്തിനു പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ ദേശീയ സുരക്ഷാ നിയമംമൂന്നാം വിഭാഗത്തിലെ രണ്ടാം ഉപവകുപ്പനുസരിച്ച് വ്യക്തികളെ കരുതൽ തടങ്കലിൽ വയ്ക്കാനുള്ള അധികാരവും പോലീസിനുണ്ടെന്നു വ്യക്തമാക്കുന്നു.
പൗരത്വ നിയമത്തിനെതിരേ രൂക്ഷ പ്രതിഷേധങ്ങൾ നടക്കുന്ന ഡൽഹിയിൽ ദേശീയ സുരക്ഷ നിയമം സംബന്ധിച്ചു വെള്ളിയാഴ്ച വിജ്ഞാപനം ഇറങ്ങിയതു പരക്കേ ആശങ്ക ഉണ്ടാക്കിയിരുന്നു.
പ്രതിഷേധങ്ങളെ അടിച്ചൊതുക്കാനാണ് ഇപ്പോൾ ഡൽഹി പോലീസിന് പ്രത്യേക അധികാരം നൽകിയതെന്നാണ് ആക്ഷേപം. എന്നാൽ, ഇതിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും എല്ലാ മൂന്നു മാസം കൂടുന്പോഴും വിജ്ഞാപനം ഇത്തരത്തിൽ പുതുക്കുന്നതാണെന്നുമാണ് ഡൽഹി പോലീസിന്റെ വിശദീകരണം. 2015ലും ഇതു സംബന്ധിച്ചു വിജ്ഞാപനം ഇറങ്ങിയിരുന്നു എങ്കിലും അതിന് മുൻപോ പിന്നീടോ തുടർച്ചയായി ഇതു പുതുക്കി ഇറക്കിയിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
നടപടിയെ വിമർശിച്ചു കോണ്ഗ്രസ് രംഗത്തെത്തി. ദേശീയ സുരക്ഷാ നിയമം ഏർപ്പെടുത്തിയത് പതിവു നടപടിയാണെന്ന് സർക്കാർ പറയുന്നു. അടുത്തതായി അടിയന്തരാവസ്ഥ ഏർപ്പെടുത്തിയിട്ട് അതും പതിവു നടപടിയാണെന്ന് പറയുമെന്നും ലോക്സഭാ എംപി മനീഷ് തിവാരി ആരോപിച്ചു.
കേന്ദ്ര നടപടിയെ വിമർശിച്ച് മുൻ ആഭ്യന്തര മന്ത്രി പി. ചിദംബരവും രംഗത്തെത്തി. നടപടി ജനങ്ങൾക്കും സർക്കാരിനും ഇടയിൽ ഒരു ആപ്പ് അടിച്ചകയറ്റുന്നതു പോലെ തികച്ചും ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദേശീയ സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് ഇതു വരെ എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന വിവരം ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ പക്കൽ പോലുമില്ല.
കഴിഞ്ഞ വർഷം ജനുവരിയിൽ ഉത്തർപ്രദേശിൽ പശുവിനെ കൊന്നു എന്നാരോപിച്ച് മൂന്നു പേർക്കെതിരേ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസെടുത്തിരുന്നു. മണിപ്പൂരിൽ മുഖ്യമന്ത്രിക്കെതിരേ ഫേസ്ബുക്കിൽ പോസ്റ്റിട്ട മാധ്യമപ്രവർത്തകൻ കിഷോർചന്ദ്ര വാംഗ്ഖേമിനെ ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് 12 മാസത്തോളം ജയിലിൽ അടച്ചു.
മധ്യപ്രദേശിലെ അഗർമാൾവയിൽ പശുസംരക്ഷണത്തിന്റെ പേരിൽ അഞ്ചു പേർക്കെതിരേ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടത്തിരുന്നു.
രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്ന തരത്തിൽ ഗുരുതരമായ ദേശദ്രോഹകുറ്റങ്ങൾ ചെയ്യുന്നവർക്കെതിരെ ചുമത്തുന്ന ദേശീയ സുരക്ഷ നിയമ പ്രകാരം പശു സംരക്ഷണത്തിന്റെ പേരിൽ കോണ്ഗ്രസ് അധികാരത്തിൽ വന്നശേഷം കേസെടുത്തതിനെതിരേ പാർട്ടിക്കുള്ളിൽനിന്നുതന്നെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ജമ്മു കാഷ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയെ ദേശീയ സുരക്ഷാ നിയമ പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് തടവിൽവച്ചിരിക്കുന്നത്.
ദേശീയ സുരക്ഷാ നിയമം
ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് 1980 സെപ്റ്റംബർ 23നാണ് ദേശീയ സുരക്ഷാ നിയമം നിലവിൽ വന്നത്. രാജ്യസുരക്ഷയ്ക്കു പുറമേ വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തിന് വെല്ലുവിളി ഉയർത്തുന്നവരെയും അസാധാരണമായി രാജ്യത്ത് സ്ഥിരസാന്നിധ്യമായി മാറുന്ന വിദേശികളെ തടവിൽ വയ്ക്കാനും ഈ നിയമം ഉപയോഗപ്പെടുത്താമെന്നാണ് വ്യവസ്ഥ. ക്രമസാധാന അന്തരീക്ഷത്തിനു ഭീഷണി എന്ന ആരോപണം ഉയർത്തിയും വ്യക്തികൾക്കെതിരേ നടപടി സ്വീകരിക്കാമെന്നു നിയമം വ്യവസ്ഥ ചെയ്യുന്നു.
നിലവിൽ മറ്റു നിയമങ്ങളനുസരിച്ച് അറസ്റ്റിനുള്ള കാരണം അറിയാനുള്ള അവകാശമുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ അനുസരിച്ച് അറസ്റ്റിലാകുന്ന വ്യക്തിയെ 24 മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാക്കിയിരിക്കണം എന്നും വ്യവസ്ഥയുണ്ട്. എന്നാൽ, ഈ വ്യവസ്ഥകളോ അവകാശങ്ങളോ ഒന്നുംതന്നെ ദേശീയ സുരക്ഷാ നിയമത്തിന് ബാധകമല്ല.
സെബി മാത്യു