കൊച്ചി: ദേശീയ, അന്തർദേശീയ തലങ്ങളിൽ മലയാളി താരങ്ങൾ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചുവരുന്ന റോളർ സ്കേറ്റിംഗ് ഇനത്തിന് കേരളത്തിൽ അവഗണന. പരിശീലനത്തിനാവശ്യമായ ബാങ്ക് ട്രാക്കുകൾ കേരളത്തിലെവിടെയും ഇല്ലെന്നതാണ് എറ്റവും വലിയ പോരായ്മയായി ഈ മേഖലയിലെ കായിക താരങ്ങളും കേരള റോളർ സ്കേറ്റിംഗ് അസോസിയേഷൻ ഭാരവാഹികളും ചൂണ്ടിക്കാട്ടുന്നത്.
ആയിരത്തിലേറെ കുട്ടികളാണ് സംസ്ഥാനത്താകമാനമുള്ള അക്കാഡമികളിൽ റോളർ സ്കേറ്റിംഗ് പരിശീലനം നടത്തിവരുന്നത്. പക്ഷെ ശാസ്ത്രീയമായതും മികവുറ്റതുമായ പരിശീലനം നൽകാൻ അക്കാഡമികൾക്ക് സാധിക്കുന്നില്ല. സംസ്ഥാനത്ത് ഒരിടത്തും ബാങ്ക് ട്രാക്കുകൾ ഇല്ലാത്തതാണ് കാരണമെന്ന് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി.വി.എൻ. റെഡ്ഡി പറഞ്ഞു. ട്രാക്കിനുവേണ്ടി നിരന്തരം നിവേദനങ്ങൾ നൽകിയിട്ടും ഫലമില്ല.
ബാങ്ക് ട്രാക്കുകളൊന്നും സംസ്ഥാനത്തില്ലാത്തതിനാൽ കോയന്പത്തൂർ, മൈസൂർ, ബംഗളൂരു എന്നിവിടങ്ങളിൽ കൊണ്ടുപോയാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്. ഇതിനു വലിയ തുക ചെലവാകും. പാവപ്പെട്ട കുട്ടികളെയാണ് ഇത് ബാധിക്കുന്നത്. പരിമിത സാഹചര്യത്തിൽ പോലും ദേശീയ, അന്തർദേശീയ തലത്തിൽ നടക്കുന്ന മത്സരങ്ങളിൽ കേരളത്തിലെ കായികതാരങ്ങൾ മികച്ച പ്രകടനം നടത്തി മെഡലുകൾ സ്വന്തമാക്കുന്നുണ്ട്. സർക്കാർ തലത്തിൽ കേരളത്തിൽ മികവുറ്റ ബാങ്ക് ട്രാക്കുകൾ ഒരുക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളമെന്നും അദ്ദേഹം കൊച്ചിയിൽപത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാന ട്രഷറർ കെ.ശശിധരൻ, ജില്ലാ പ്രസിഡന്റ് മേരി ജോർജ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
റോളർ സ്കേറ്റിംഗിനു കേരളത്തിൽ അവഗണന
12:08 AM Jan 19, 2020 | Deepika.com